മലപ്പുറം: നിലമ്പൂരില്‍ മരണപ്പെട്ട അനന്തുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മലയോര കര്‍ഷകരെ കൊലയ്‌ക്ക് കൊടുക്കാതിരിക്കണമെന്നാവശ്യപ്പെട്ട് നിലമ്പൂരിലെ വനം വകുപ്പ് ആസ്ഥാനത്തിന് മുന്നില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജ് നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രന്‍.
പന്നിയെ വെടിവെച്ചു കൊല്ലാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത്രയും വിഡ്ഢിത്തം പറയുന്ന മുഖ്യമന്ത്രി വേറെ കാണില്ല. നാട്ടിലിറങ്ങുന്ന കാട്ടുപന്നിയെ കൊല്ലാന്‍ വേണ്ട ഒരു ലൈസന്‍സും പ്രധാനമന്ത്രി നല്‍കേണ്ടതില്ല. അത്തരം അധികാരങ്ങളൊക്കെ സംസ്ഥാന സര്‍ക്കാരിന് വളരെ നേരത്തെ തന്നെ നല്‍കിയിട്ടുണ്ട്. അത് കേരള സര്‍ക്കാര്‍ ഉപയോഗിക്കാത്തതിന് കേന്ദ്രത്തെ പറഞ്ഞിട്ട് എന്തു കാര്യം. ആനയ്‌ക്ക് എത്ര കാലുണ്ട് എന്നുപോലുമറിയാത്ത ഒരു വനം മന്ത്രിയെയാണ് പിണറായി വിജയന്‍ വെച്ചിരിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
വന്യജീവികളെ കൊല്ലാനുള്ള ലൈസന്‍സ് ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണ്. വന്യജീവികളെ തുരത്താനും കൊല്ലാനുമുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് പാര്‍ലമെന്റില്‍ തന്നെ കേന്ദ്ര വനംമന്ത്രി പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. അത് നിയമം തന്നെയാക്കിയിട്ടുമുണ്ട്. പിന്നെ എന്ത് ലൈസന്‍സിനാണ് കേരളത്തിന് ലഭിക്കാനുള്ളത്. സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാന്‍ പിണറായി സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തുന്ന ശ്രമമാണിത്.
മലയോര ജനതയ്‌ക്ക് ആശ്വാസമായി 2023 ല്‍ കേന്ദ്ര സര്‍ക്കാര്‍ വനഭേദഗതി നിയമംകൊണ്ടുവന്നു. എന്നാല്‍ അത് ഇവിടുത്തെ ഒരു മാധ്യമങ്ങളും രാഷ്‌ട്രീയ കക്ഷികളും ചര്‍ച്ചചെയ്തില്ല. ആ നിയമഭേദഗതി മലയോര ജനതയുടെ ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു. ഭൂമി വാങ്ങിയവരുടെ പട്ടയം സ്ഥിരപ്പെടുത്തല്‍, ചെറിയ കെട്ടിടങ്ങളും കടമുറികളും വച്ചവരുടെ റവന്യൂപരമായ പ്രശ്നങ്ങള്‍ പരിഹരിക്കല്‍ എന്നിവയ്‌ക്കും ഇതിലൂടെ പരിഹാരം കാണുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. നിര്‍മ്മിത ബുദ്ധിയുടെ സഹായത്താല്‍ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ മറ്റു സംസ്ഥാനങ്ങള്‍ തയാറാവുമ്പോള്‍ ഇവയൊന്നും നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ മാത്രം തയ്യാറായില്ല.
നിലമ്പൂരിലെ മലയോര ജനത നേരിടുന്ന വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജിനെ വിജയിപ്പിക്കേണ്ടത് മലയോര ജനതയുടെ ആവശ്യമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. എന്‍ ഡി എ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ്, ബി ജെ പി സംസ്ഥാന സമിതിയംഗം അഡ്വ. ഷോണ്‍ ജോര്‍ജ്, അഡ്വ എസ് സുരേഷ്, അനൂപ് ആന്റണി, മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രശ്മില്‍ നാഥ്, ബി ഡി ജെ എസ് ജില്ലാ പ്രസിഡന്റ് ഗിരീഷ് മേക്കാട്, ബിജു സാമുവല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: