കോട്ടയം: കോഴിക്കോട് തീരത്ത് കടലില്‍ തീപിടിച്ച കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയ 18 പേരെ മംഗലാപുരത്തെത്തിക്കും. മംഗലാപുരത്തു നിന്ന് പുറപ്പെട്ട കപ്പലിലാണ് ഇവരെ തിരികെയെത്തിക്കുന്നത്. രക്ഷപ്പെട്ടവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. രക്ഷാ ദൗത്യത്തിലുള്ള കപ്പലില്‍ ആവശ്യത്തിന് മെഡിക്കല്‍ സൗകര്യങ്ങളുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കാണാതായ നാലുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
കപ്പലില്‍ നിന്നും 50 കണ്ടെയ്‌നര്‍ കടലില്‍ വീണതായി തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഏറ്റുമാനൂരില്‍ സ്ഥിരീകരിച്ചു. എങ്ങിനെയാണ് തീപിടുത്തമുണ്ടായതെന്നതിന്റെ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ കീഴിലാണ് തുടര്‍ ദൗത്യങ്ങള്‍ ഏകോപിപ്പിക്കുന്നതെന്നും അദ്‌ദേഹം പറഞ്ഞു. പാരിസ്ഥിതിക, മത്സ്യബന്ധന പ്രശ്‌നങ്ങളാണ് സംസ്ഥാനം നോക്കുന്നത്. പരിസ്ഥിതി ആഘാതം പഠിക്കാനുള്ള സംവിധാനവും ഉണ്ട്. ഉള്‍ക്കടലില്‍ നടക്കുന്ന അപകടങ്ങളില്‍ കേസ് എടുക്കുന്നത് ഷിപ്പിങ് മന്ത്രാലയമാണ്. സംസ്ഥാനത്തിന് നഷ്ടങ്ങള്‍ ഉണ്ടായത് ക്ലെയിം ചെയ്തു വാങ്ങാനുള്ള നടപടികളും സംസ്ഥാന സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: