കൊച്ചി : തീരത്തിനോട് ചേര്‍ന്ന് ചരക്ക് കപ്പല്‍ എം എസ് സി എല്‍സ മുങ്ങിയ വിഷയത്തില്‍ കമ്പനിക്കെതിരെ ഉടന്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ മാസം 25ന് കപ്പല്‍ മറിഞ്ഞ് നാലാം ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയനും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥനും കൂടിക്കാഴ്ച നടത്തിയത്. കപ്പല്‍ കമ്പനിക്കെതിരെ ഉടന്‍ കേസ് എടുക്കേണ്ടതില്ല എന്നതാണ് കൂടിക്കാഴ്ചയിലെ തീരുമാനം.
കപ്പല്‍ മുങ്ങിയതിലൂടെ ഉണ്ടായ നാശനഷ്ടങ്ങളുടെ തെളിവുകള്‍ ശേഖരിക്കുന്നതില്‍ നിലവില്‍ പ്രാധാന്യം നല്‍കണമെന്നാണ് തീരുമാനിച്ചിട്ടുളളത്. ഇത് ഇന്‍ഷുറന്‍സ് ക്ലൈയ്മിന് സഹായകരമാകും.
ഡെപ്യൂട്ടി നോട്ടിക്കല്‍ അഡൈ്വസര്‍ ക്യാപ്റ്റന്‍ അനീഷ് ജോസഫിനെ നഷ്ടപരിഹാര ക്ലൈമുകള്‍ ഫയല്‍ ചെയ്യാന്‍ സര്‍ക്കാരിനെ സഹായിക്കാന്‍ നിയോഗിച്ചെന്ന് ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. കപ്പലിലെ എണ്ണ വേര്‍തിരിച്ചെടുക്കും വരെ കപ്പലിന്റെ 20 നോട്ടിക്കല്‍ മൈലിനുള്ളില്‍ മത്സ്യബന്ധനത്തിന് അനുവാദമുണ്ടാകില്ല.
എം എസ് സി കപ്പല്‍ കമ്പനിക്ക് വിഴിഞ്ഞം തുറമുഖവുമായി അടുത്ത ബന്ധം ഉണ്ട്. അതിനാല്‍ അവരെ പിണക്കേണ്ടതില്ലെന്നാണ് തീരുമാനം.ക്രിമിനല്‍ കേസില്‍ എത്തിക്കാതെ ഇന്‍ഷുറന്‍സ് ക്ലെയിം വഴി പരിഹാരം കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമം. സംസ്ഥാനത്തിന് നഷ്ടങ്ങള്‍ ഉണ്ടായത് ക്ലെയിം ചെയ്തു വാങ്ങാനുള്ള നടപടികളാണ് സംസ്ഥാനം സ്വീകരിച്ചതെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: