കോഴിക്കോട്: ബേപ്പൂരിന് സമീപം പൊട്ടിത്തെറിയുണ്ടായ കപ്പലില്‍ നാല് തരത്തിലുള്ള അപകടകരമായ ചരക്കുകളാണുള്ളതെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അരുണ്‍കുമാര്‍ പി പറഞ്ഞു. സിംഗപൂര്‍ പതാകയുളള കപ്പലില്‍ തീപിടിക്കാന്‍ സാധ്യതയുള്ള ചരക്ക് ഉണ്ടെന്നും അദ്ദേഹം അറിയിച്ചു. ആസിഡുകള്‍, ലിഥിയം, വെടിമരുന്ന് തുടങ്ങിയ വസ്തുക്കള്‍ കപ്പലിലുണ്ട്.സാധാരണ എല്ലാ കപ്പലുകളിലും ഇതുപോലെ അപകടകരമായ ചരക്ക് ഉണ്ടാകും.
വിഷയത്തില്‍ തീരസംരക്ഷണ സേനയുമായി ചേര്‍ന്ന് ഏകോപിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബേപ്പൂര്‍ തുറമുഖത്ത് സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൊളംബോയില്‍ നിന്ന് ബോംബെയ്‌ക്ക് അടുത്തുള്ള നവ ഷവാ തുറമുഖത്തേക്ക് പുറപ്പെട്ട കണ്ടെയ്നര്‍ കപ്പലാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. 22 ജീവനക്കാരില്‍ ഇന്ത്യക്കാര്‍ ആരും ഇല്ല എന്നാണ് വിവരം. ചൈനീസ്, മ്യാന്‍മാര്‍, ഇന്തോനേഷ്യന്‍, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ജീവനക്കാര്‍.
അതേസമയം, കൂടുതല്‍ നാവിക സേന കപ്പലുകള്‍ ദുരന്തസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. ഐഎന്‍എസ് സത്ലജ് ഐഎന്‍എസ് സൂറത്ത് എന്നീ കപ്പലുകള്‍ രക്ഷാ ദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്നു. ഡോണിയര്‍ വിമാനം സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: