Kerala

മലക്കം മറിഞ്ഞ് മന്ത്രി; വിദ്യാർഥിയുടെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല; ചിലർ തെറ്റിദ്ധരിച്ചു’; മന്ത്രി എ കെ ശശീന്ദ്രൻ

Published by

മലപ്പുറം: നിലമ്പൂരിലെ വഴിക്കടവിൽ പന്നിക്കെണിയില്‍ പെട്ട് പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചതുമായി ബന്ധപ്പെട്ട പ്രതികരണത്തില്‍ മലക്കം മറിഞ്ഞ് വനം മന്ത്രി എ കെ ശശീന്ദ്രന്‍. അനന്തുവിന്റെ മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മരണം നടന്നശേഷം സംഘടിപ്പിച്ച പ്രതിഷേധത്തിലെ ഗൂഢാലോചനയാണ് ചൂണ്ടികാട്ടിയതെന്നും എ കെ ശശീന്ദ്രന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താൻ ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്നാണ് പറഞ്ഞത്. മരണത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പറഞ്ഞിട്ടില്ല. പ്രതിഷേധത്തിൽ രാഷ്‌ട്രീയമുണ്ടെന്നാണ് ഉദ്ദേശിച്ചത്. തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. യുഡിഎഫ് കിട്ടിയ അവസരം മുതലെടുത്തു. മന്ത്രി വ്യക്തമാക്കി.

വാർത്തകളിൽ പ്രദേശവാസികൾ രാവിലെ അവിടെ അത്തരം ഒരു ഫെൻസിങ് ഇല്ലായിരുന്നു എന്നുപറഞ്ഞത് താൻ ആവർത്തിക്കുകയാണുണ്ടായത്. മരണത്തിനിടയായ സംഭവത്തിൽ ഗൂഢാലോചനയില്ല. തുടർന്ന് നടന്ന കാര്യങ്ങളിൽ വനം വകുപ്പിനെയും വനം വകുപ്പ് മന്ത്രിയെയും ഒറ്റപ്പെടുത്തി അത് തിരഞ്ഞെടുപ്പിലെ ആയുധമാക്കി ഉപയോ​ഗിക്കാനുള്ള ശ്രമമാണ് നടന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം പന്നികളെ പിടികൂടുന്നതിൽ യുഡിഎഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്തിന് വീഴ്ചയുണ്ടെന്നാണ് എൽഡിഎഫ് ആരോപണം. 15 കാരൻ ഷോക്കേറ്റ് മരിച്ചതിൽ കെഎസ്ഇബിയ്‌ക്ക് അനാസ്ഥയുണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക