മലപ്പുറം ജില്ലയിലെ വഴിക്കടവില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി, പന്നിക്കെണിയില്‍ നിന്നു ഷോക്കേറ്റു മരിച്ച സംഭവം വിരല്‍ ചൂണ്ടുന്നത് സംസ്ഥാന വനം വകുപ്പിലെ അനാസ്ഥയിലേക്കും കെടുകാര്യസ്ഥതയിലേയ്‌ക്കും നാഥനില്ലായ്മയിലേയ്‌ക്കുമാണ്. കുടുംബത്തിന്റേയും നാടിന്റേയും സ്‌കൂളിന്റേയും ഓമനയായിരുന്ന അനന്തുവിന്റെ വേര്‍പാടിന്റെ വേദന നിലനില്‍ക്കുമ്പോഴും അതിലേയ്‌ക്കു നയിച്ച കാരണങ്ങളെക്കുറിച്ചുള്ള വിശകലനം തികച്ചും അനിവാര്യതയാണ്. വനവും വന്യജീവികളും നിരന്തരം വാര്‍ത്തകളില്‍ നിറയുന്ന കാലമാണിത്. കാടിന്റെ മക്കളായ വനവാസികളും കാടിനോടു ചേര്‍ന്നു താമസിക്കുന്ന മറ്റു ജനവിഭാഗങ്ങളും അനുഭവിക്കുന്ന ദുരിതങ്ങളുടേയും അനിശ്ചിതാവസ്ഥയുടേയും വാര്‍ത്തകള്‍ക്ക് ഒരു കാലത്തും കുറവില്ല. പരിഹാരവുമില്ല. വന്യജീവി ആകമണങ്ങളും മരണങ്ങളും തുടരുന്നതിനിടയിലാണ് നായാട്ടു സംഘത്തിന്റെ നിയമവിരുദ്ധമായ കെണികളില്‍ നിന്നുള്ള മരണ ഭീഷണികള്‍. അത്തരം ഭീകര മരണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് അനന്തു. കൗമാരത്തിലേയ്‌ക്കു കാലൂന്നുന്ന ആ കുട്ടി, കുടുംബത്തിന്റെ പ്രതീക്ഷയും നാടിനു പ്രിയപ്പെട്ടവനുമായിരുന്നു. കൂട്ടുകാരുമൊത്തുള്ള കളിചിരികള്‍ക്കിടെയാണ് ആ നിഷ്‌കളങ്ക ജീവന്‍ പൊടുന്നനെ പൊലിഞ്ഞത്.
വൈദ്യുതി വിതരണ സംവിധാനത്തില്‍ നിന്ന് അനധികൃതമായി, പുരയിടത്തിലെ കമ്പിവേലിയിലേയ്‌ക്ക് പ്രവഹിപ്പിച്ച വൈദ്യുതി സംവിധാനമാണ് ജീവനെടുത്തത്. കാട്ടുപന്നിയെ പിടികൂടാനായി ഉണ്ടാക്കിയ ഇത്തരം സംവിധാനത്തേക്കുറിച്ചും അതു നിരന്തരമായി നടന്നു വരുന്ന കാര്യത്തേക്കുറിച്ചും തുടര്‍ച്ചയായി നാട്ടുകാര്‍ നല്‍കിയ പരാതികളെല്ലാം അവഗണിച്ചതിന്റെ ഫലമാണ് ഈ അപകടം. പലപ്പോഴും സ്ഥലം ഉടമകളല്ല നായാട്ടു സംഘങ്ങളാണ് ഇതിന് ഉത്തരവാദികളെന്നും പരാതിയുണ്ട്. സ്ഥലത്തു നായാട്ടുകാരുടെ ശല്യം വര്‍ധിച്ചുവരുന്നതായും മാസങ്ങള്‍ക്കു മുന്‍പു മുതലേയുള്ള പരാതികള്‍ക്ക് ബന്ധപ്പെട്ടവര്‍ കാര്യമായ പരിഗണന നല്‍കിയിരുന്നില്ലെന്നു പരാതിയുണ്ട്. അധികൃത ശ്രദ്ധ പതിയണമെങ്കില്‍ അപകടങ്ങള്‍ ഉണ്ടാവണം എന്ന ഭീതിദമായ അവസ്ഥയിലേയ്‌ക്കു കാര്യങ്ങള്‍ പോകുന്നത് ഒരു ഭരണ സംവിധാനത്തിനും
ഭൂഷണമല്ല. സംഭവിച്ചുകഴിഞ്ഞാല്‍ അതില്‍ നിന്നു രാഷ്‌ട്രീയ മുതലെടുപ്പു നടത്താനുള്ള ശ്രമം മാത്രമാണ് ഭരണ- പ്രതിപക്ഷ മുന്നണികള്‍ നടത്തുന്നത് എന്നതാണ് ഏറ്റവും വേദനാജനകം. പ്രത്യേകിച്ച് മലയോരത്ത് ഒരു ഉപതെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സാഹചര്യത്തില്‍. ഒരാളെ അറസ്റ്റു ചെയ്തു, കേസ് ക്രൈംബ്രാഞ്ച് കൈകാര്യം ചെയ്യുന്നു, എന്നതിനപ്പുറം ഇത്തരം കാര്യങ്ങളില്‍ ശാശ്വതമായൊരു പരിഹാരത്തിന് കാര്യമായ ഒരു നീക്കവും ഒരിക്കലും നടത്തിക്കാണുന്നില്ല എന്നതാണ് സത്യം.
വനാതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശങ്ങളില്‍ വന്യജീവി ആക്രമണങ്ങള്‍ നടക്കുന്നു എന്ന പരാതികള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടാകും. ശാശ്വതമായ പരിഹാരമില്ലെന്നു മാത്രമല്ല, ആ വഴിക്കു കാര്യമായ നീക്കങ്ങള്‍ നടക്കുന്നതായും സൂചനയില്ല. ക്വാറി മാഫിയകളുടേയും റിസോര്‍ട്ട് മാഫിയകളുടേയുമൊക്കെ കടന്നു കയറ്റത്തിന്റെ ഭാഗമാണ് വന്യമൃഗങ്ങള്‍ കൂട്ടമായി കാടിറങ്ങാന്‍ കാരണമെന്ന പരാതി നിലനില്‍ക്കുന്നുണ്ടെങ്കിലും ആ വഴിക്കും നടപടികളൊന്നും കാര്യമായി മുന്നോട്ടു നീങ്ങുന്നില്ല. അപകടങ്ങള്‍ നടക്കുമ്പോള്‍ മാത്രം ഉണരുന്ന പ്രവര്‍ത്തന ശൈലിയാണ് അവിടേയും നടക്കുന്നത്. വന്യജീവികളെ നിയന്ത്രിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിനും പരിമിതികളുണ്ടായിരിക്കാം. അത് അംഗീകരിക്കാം. പക്ഷേ നായാട്ടു മാഫിയയെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനത്തിനു കഴിയുന്നില്ലെന്നത് വനംവകുപ്പിനു തന്നെ നാണക്കേടാണ്. ഉത്തരവാദിത്തമില്ലായ്മയുടെ മകുടോദാഹരണവുമാണ്. വഴിക്കടവില്‍ ഇത്തരം സംഭവങ്ങളെക്കുറിച്ച് മാസങ്ങള്‍ മുന്‍പു പരാതികള്‍ നല്‍കിയിട്ടും ഒരുനടപടിയും ഉണ്ടായില്ലെങ്കില്‍ കുറ്റം ആരുടെ ഭാഗത്താണ്?
മരണം ഉണ്ടായതിനു തൊട്ടുപിന്നാലെ, സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന വനം മന്ത്രിയുടെ പ്രസ്താവനയില്‍ വിലകുറഞ്ഞ രാഷ്‌ട്രീയലക്ഷ്യത്തിന്റെ ഗന്ധമുണ്ട്. ഇത് അതിനുള്ള സമയമല്ല എന്നു മാന്യമായി ഓര്‍മിപ്പിക്കട്ടെ. അപകടങ്ങള്‍ സ്വാഭാവികമാണ് എന്നു സമ്മതിക്കാം. പക്ഷേ, വിളിച്ചു വരുത്തുന്ന അപകടങ്ങള്‍ അങ്ങനെയല്ല. അതു നിരുത്തരവാദിത്തത്തിന്റെ സന്തതിയാണ്. അതിനു പരിഹാരമുണ്ടായേ പറ്റൂ. ഇനിയൊരു അപകടത്തിനും മരണത്തിനും കൂടി കാത്തിരിക്കാതെ കര്‍ശനമായ നടപടിയിലേയ്‌ക്ക് നീങ്ങാന്‍ സര്‍ക്കാരും വനംവകുപ്പും തയാറാവുക എന്നതാണ് ഇന്നത്തെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക