സംസ്ഥാനത്ത് 52 ദിവസം നീളുന്ന മൺസൂൺകാല ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിമുതൽ നിലവിൽവരും. രാത്രി 12-ന് നീണ്ടകര പാലത്തിന്റെ സ്പാനുകളെ ബന്ധിച്ച് ചങ്ങലയിടുന്നതോടെ നിരോധനം നടപ്പിൽ വരും. ഉപരിതല മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്താണ് ഇനിയുള്ള 52 ദിവസത്തേക്ക് ട്രോളിങ് എന്ന മത്സ്യബന്ധനരീതി (കുത്തിക്കോരി മീൻപിടിത്തം)ക്ക് നിരോധനം ഏർപ്പെടുത്തുന്നത്. ഇന്ന് രാത്രി 12 മണിക്ക് നീണ്ടകര പാലത്തിന്റെ സ്പാനുകളെ ബന്ധിച്ച് ചങ്ങലയിടുന്നതോടെയാണ് ട്രോളിങ് നിരോധനത്തിന് തുടക്കമാകുക.
അതേസമയം, കന്യാകുമാരി മുതൽ ഗുജറാത്തുവരെ ജൂൺ ഒന്നുമുതൽ കേന്ദ്രസർക്കാരും ട്രോളിങ് നിരോധനം നടപ്പാക്കിയിരിക്കുകയാണ്. രണ്ടു മാസത്തേക്കാണ് ഈ നിരോധനം.ഇന്നു രാവിലെമുതൽ തീരപ്രദേശങ്ങളിൽ നിരോധനം സംബന്ധിച്ച് മൈക്കിലൂടെ അറിയിപ്പ് നൽകും. ഇതരസംസ്ഥാന ബോട്ടുകൾ തീരംവിട്ടുപോകണമെന്ന് നിർദേശമുണ്ട്. ഇതുറപ്പാക്കാൻ കടലിൽ പട്രോളിങ് ശക്തമാക്കും. പരമ്പരാഗത യാനങ്ങൾക്കുമാത്രമാണ് ട്രോളിങ് നിരോധനകാലയളവിൽ കടലിൽപ്പോകാൻ അനുമതിയുള്ളത്.
ജൂലൈ 31 അർധരാത്രിവരെ പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമേ മീൻ പിടിക്കാനുള്ള അനുമതിയുള്ളൂ. കർശന ഉപാധികൾ ഉണ്ടായിരിക്കും. യന്ത്രവൽകൃത മീൻപിടിത്ത ബോട്ടുകൾ കടലിലിറങ്ങില്ല. നിരോധ കാലയളവിൽ നിയമലംഘനത്തിനെതിരെ കർശന നടപടി സ്വീകരിക്കാനും കടൽ രക്ഷാപ്രവർത്തനങ്ങൾക്കുമായി പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബോട്ടുകളെല്ലാം സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റൽ പൊലീസും ഉറപ്പാക്കും.
ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാൽ എന്നീ നാലിടങ്ങളിലാണ് ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. പ്രവർത്തിക്കുന്ന ജില്ലയുടെ കൺട്രോൾ റൂം ബേപ്പൂർ ഫിഷറീസ് അസി. ഡയറക്ടറുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചു. അധികൃതർ നൽകുന്ന എല്ലാ നിർദേശങ്ങളും യഥാസമയം പാലിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചിട്ടുണ്ട്.പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനിടെ എന്തെങ്കിലും അപകടമുണ്ടായാൽ ബന്ധപ്പെടാൻ കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്.
നിരോധനകാലയളവിൽ തീവ്രപ്രകാശമുള്ള ബൾബുകൾ ഉപയോഗിച്ചുള്ള ‘ലൈറ്റ് ഫിഷിങ്’ അടക്കമുള്ളവയ്‌ക്കെതിരേ കർശന നടപടിയുണ്ടാകും.പടിഞ്ഞാറൻ തീരക്കടലിൽ കന്യാകുമാരിമുതൽ ഗുജറാത്തുവരെ കേന്ദ്രസർക്കാർ ട്രോളിങ് നിരോധനം നടപ്പാക്കിയിട്ടുണ്ട്. ജൂൺ ഒന്നുമുതൽ രണ്ടുമാസത്തേക്കാണ് ഈ നിരോധനം. കേന്ദ്രത്തിന്റെ അധികാരപരിധിയിലുള്ള ഉൾക്കടലിലും പരമ്പരാഗത യാനങ്ങൾക്ക് കടക്കാനാകില്ല.
കൊല്ലം തീരത്തുമാത്രം പ്രതിദിനം 35,000 ടണ്ണോളം മത്സ്യം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. പരമ്പരാഗത യാനങ്ങൾമാത്രം കടലിൽ പോകുന്നതോടെ മത്സ്യലഭ്യതയിൽ വലിയ കുറവുണ്ടാകും. ട്രോളിങ് നിരോധനംമൂലം ദുരിതത്തിലാകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആറുകിലോ വീതം സൗജന്യ റേഷൻ നൽകും. മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതിയിൽനിന്നുള്ള ആദ്യ രണ്ടുഗഡു തുകയും ജൂൺ, ജൂലായ് മാസങ്ങളിൽ നൽകും.സംസ്ഥാനത്തിന് പുറമേയുള്ള ബോട്ടുകൾ തീരം വിട്ടു. പരമ്പരാഗത വള്ളങ്ങൾക്ക് മത്സ്യബന്ധനത്തിലേർപ്പെടാൻ വിലക്കില്ലെങ്കിലും ഇരട്ട വള്ളങ്ങൾ ഉപയോഗിച്ചുള്ള മീൻപിടിത്തം കർശനമായി നിരോധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക