Kerala

പത്തനംതിട്ടയില്‍ എസ്.പിയും പൊലീസ് അസോസിയേഷനും തമ്മില്‍ പോര് : 5 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

കോയിപ്രം കസ്റ്റഡി മര്‍ദ്ദനത്തിലെ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറും മുമ്പ് മന്ത്രി വി.എന്‍. വാസവനെ അഡീഷണല്‍ എസ്പി കാണിച്ചു എന്ന വിവരവും പുറത്തുവന്നു

Published by

പത്തനംതിട്ട : എസ്.പി -പൊലീസ് അസോസിയേഷന്‍ പോരിനെ തുടര്‍ന്ന് അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. അഡീഷണല്‍ എസ്പി ഓഫീസില്‍ ജോലി ചെയ്തിരുന്ന പൊലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെയാണ് എ.ആര്‍. ക്യാമ്പിലേക്ക് മാറ്റിയത്. പോക്‌സോ കേസ് അട്ടിമറി, കോയിപ്രം കസ്റ്റഡി മര്‍ദ്ദനക്കേസ് എന്നിവയിലെ പാളിച്ചകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയത് കാരണമായി എന്നാണ് വിവരം.

കോയിപ്രം പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സുരേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അടക്കം വീഴ്ചപറ്റിയെന്ന കണ്ടെത്തല്‍ കഴിഞ്ഞദിവസം വന്നിരുന്നു.കോയിപ്രം സിഐയെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും ഉത്തരവാദിത്വം മറ്റ് മേല്‍ ഉദ്യോഗസ്ഥര്‍ക്കുമുണ്ടെന്ന് പൊലീസിലെ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ല.ജില്ലാ പൊലീസ് മേധാവിക്ക് എതിരെ ഉള്‍പ്പെടെ എഡിജിപി തലത്തില്‍ നടപടിമുണ്ടാകുമെന്ന സൂചനയും ഉണ്ട്. വിവാദങ്ങള്‍ ഉണ്ടാവുന്നതിന് പിന്നില്‍ മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തി നല്‍കുന്നതാണ് എന്നതാണ് എസ്പിയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് അഡീഷണല്‍ എസ് ഓഫീസിലെ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത്.

കോയിപ്രം കസ്റ്റഡി മര്‍ദ്ദനത്തിലെ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറും മുമ്പ് മന്ത്രി വി.എന്‍. വാസവനെ അഡീഷണല്‍ എസ്പി കാണിച്ചു എന്ന വിവരവും പുറത്തുവന്നു. ഇതെല്ലാം കണക്കിലെടുത്താണ് വേഗത്തില്‍ സ്ഥലം മാറ്റത്തിലേക്ക് കടന്നത്. അഡിഷണല്‍ എസ്പി ഓഫീസിലെ അസോസിയേഷന്‍ നേതാക്കളെ ഉള്‍പ്പെടെ സ്ഥലം മാറ്റിയതില്‍ ജില്ലാ പൊലീസ് മേധാവിയും അസോസിയേഷനും തമ്മിലുളള പോര് മുറുകുകയാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by