കാല്‍ നൂറ്റാണ്ടിനു മുന്‍പാണ് ഡോ. ജയന്ത് വി.നര്‍ലിക്കറെ ആദ്യമായി കാണുന്നത്. കേവലം 26-ാം വയസ്സില്‍ പത്മഭൂഷണ്‍ നേടിയ ആ ശാസ്ത്രജ്ഞന്‍ അന്നു തന്നെ ഏറെ പ്രസിദ്ധന്‍. പ്രപഞ്ച ശാസ്ത്ര പഠനത്തിലെ ഭാരതത്തിന്റെ ശബ്ദം. ആഗോള ശാസ്ത്രവേദികളില്‍ പ്രസിദ്ധന്‍. അതിലൊക്കെയുപരി ജനത്തെ അറിയുന്ന ജനകീയ ശാസ്ത്ര പ്രചാരകന്‍. ദന്തഗോപുരത്തില്‍ അഹങ്കാരത്തിന്റെ സിംഹാസനമുറപ്പിച്ചിരിക്കുന്ന പലര്‍ക്കും അദ്ദേഹം അപവാദമായിരുന്നു. ആദ്യ കാഴ്ചയില്‍ത്തന്നെ അദ്ദേഹം പറഞ്ഞത് ജനകീയ ശാസ്ത്രവും ഒരുപിടി ജീവിത അനുഭങ്ങളും. ചോദ്യങ്ങള്‍ ക്ഷമാപൂര്‍വം കേട്ടിരുന്നു. സംശയങ്ങള്‍ നിവര്‍ത്തിത്തന്നു. അഭിമുഖം അവസാനിപ്പിച്ച് എണീക്കുമ്പോള്‍ തന്റെ സ്വപ്‌നസ്ഥാപനമായ ‘അയൂക്ക’ സന്ദര്‍ശനത്തിന് ക്ഷണം നല്‍കാനും അദ്ദേഹം മറന്നില്ല.
ജ്യോതിശാസ്ത്ര ഗവേഷണ രംഗത്തെ ആ കുലപതി മെയ് മാസത്തില്‍ ദീപ്ത സ്മരണയായി. ഭാരതത്തെ സംബന്ധിച്ചിടത്തോളം മെയ് മാസത്തിന്റെ നഷ്ടം!
പ്രപഞ്ചത്തിന്റെ ഉത്പത്തിയെക്കുറിച്ചും വികാസത്തെക്കുറിച്ചും തനതായ സങ്കല്‍പ്പങ്ങള്‍ രൂപപ്പെടുത്തിയാണ് ലോകശാസ്ത്ര ഭൂപടത്തില്‍ ജയന്ത് വിഷ്ണു നര്‍ലിക്കറെ അടയാളപ്പെടുത്തിയത്. പ്രപഞ്ചത്തിന്റെ ഉത്പത്തിയെ സംബന്ധിച്ച് നിലവിലുണ്ടായിരുന്ന ‘ബിഗ് ബാങ്’ അഥവാ മഹാസ്‌ഫോടന സിദ്ധാത്തെയാണ് അദ്ദേഹം ചോദ്യം ചെയ്തത്. സൂക്ഷ്മാവസ്ഥയില്‍ നിന്ന് ഒരു മഹാസ്‌ഫോടനത്തിലൂടെയാണ് പ്രപഞ്ചം ഉണ്ടായതെന്ന സിദ്ധാന്തം അദ്ദേഹത്തിന് ഉള്‍ക്കൊള്ളാനായില്ല. പ്രപഞ്ചം ആദിയും അന്തവുമില്ലാതെ നിലനില്‍ക്കുന്നതാണെന്നതായിരുന്നു നര്‍ലിക്കറുടെ സിദ്ധാന്തം. നര്‍ലിക്കറും ഗുരുവായ ഫ്രെഡ് ഹോയലും ചേര്‍ന്ന് രൂപപ്പെടുത്തിയ ‘സ്റ്റെഡി സ്റ്റേറ്റ്’ അഥവാ സ്ഥിരപ്രപഞ്ച സിദ്ധാന്തം ശാസ്ത്രലോകം ഏറെ ചര്‍ച്ച ചെയ്തു. ഈ സിദ്ധാന്തത്തിന് കാലാന്തരത്തില്‍ കൂടുതല്‍ വ്യക്തത നല്‍കാനും അദ്ദേഹം മറന്നില്ല.
പക്ഷേ കേവലമൊരു ശാസ്ത്രജ്ഞന്‍ മാത്രമായിരുന്നില്ല ജയന്ത് നര്‍ലിക്കര്‍. അറിവ് ഉത്പാദിപ്പിക്കുന്നതിനൊപ്പം സാധാരണക്കാര്‍ക്ക് മനസിലാവും വിധം പകര്‍ന്നുകൊടുക്കുന്നതിനും അദ്ദേഹം ശ്രദ്ധ വച്ചു. നൂറ് കണക്കിന് സെമിനാറുകള്‍, ശില്‍പ്പശാലകള്‍, കലാപരിപാടികള്‍, നാടകങ്ങള്‍-ഇവയായിരുന്നു ശാസ്ത്രപ്രചാരണത്തിന് അദ്ദേഹത്തിന്റെ മുഖ്യ ആയുധങ്ങള്‍. കുട്ടികളുമായുള്ള നിരന്തര കൂടിക്കാഴ്ചകള്‍ മറ്റൊരു ‘ആയുധം. കാല്‍നൂറ്റാണ്ട് മുന്‍പ് അയൂക്ക (ഇന്റര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോ ഫിസിക്‌സ്) സന്ദര്‍ശിച്ചപ്പോള്‍ നടന്ന ഒരു നാടകം ഇപ്പോഴും ഓര്‍ക്കുന്നു-അരിസ്റ്റാര്‍ക്കസില്‍ നിന്നുള്ള സന്ദേശം എന്ന മറാഠി നോവലിന്റെ നാടകാവിഷ്‌കാരം. പെരുമ്പാവൂരില്‍ നിന്നുള്ള കൃഷ്ണന്‍കുട്ടി മാഷും കുട്ടികളും ചേര്‍ന്നാണത് അവതരിപ്പിച്ചതെന്നും ഓര്‍ക്കുന്നു. മുന്‍നിരയില്‍ നിലയുറപ്പിച്ച നര്‍ലിക്കര്‍ അവരെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. നര്‍ലിക്കറുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഭാസ്‌കരാചാര്യരുടെ ‘ലീലാതിലക’ത്തിന്റെ നാടകരൂപമാണ് മറ്റൊരിക്കല്‍ കാണാനായത്. ശാസ്ത്രം എങ്ങനെ വേണം ജനങ്ങളിലേക്ക് പകര്‍ന്നു കൊടുക്കേണ്ടതെന്നതിന്റെ ഉത്തമ ഉദാഹരണങ്ങളായിരുന്നു ഈ രണ്ട് നാടകങ്ങളും.
പ്രപഞ്ചത്തെക്കുറിച്ചും ജ്യോതിര്‍ഗോളങ്ങളെക്കുറിച്ചും നര്‍ലിക്കര്‍ നടത്തിയ താത്വിക പഠനങ്ങള്‍ അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കി. ഈ വിഷയങ്ങള്‍ പുരസ്‌കരിച്ച് മുന്നൂറില്‍പരം പുസ്തകങ്ങളും മറാഠി ഭാഷയില്‍ നര്‍ലിക്കര്‍ രചിച്ച ശാസ്ത്രകഥകളും നോവലുകളും മൂന്നുവട്ടമാണ് മഹാരാഷ്‌ട്രാ സാഹിത്യ അക്കാദമിയുടെ പുരസ്‌കാരത്തിനര്‍ഹമായത്. എല്ലാം ശാസ്ത്രത്തിന്റെ മൂശയില്‍ നിര്‍മിച്ച് ഭാവനയില്‍ ചാലിച്ചെടുത്തവ. ‘നാല് നഗരങ്ങളിലെ എന്റെ കഥ’ എന്ന ആത്മകഥ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും നേടി. വാമനന്റെ മടങ്ങിവരവ്, പ്രതീക്ഷ, അരിസ്റ്റാര്‍ക്കസില്‍ നിന്നുള്ള സന്ദേശം, ധൂമകേതു തുടങ്ങിയവയൊക്കെയാണ് ശ്രദ്ധേയമായ ശാസ്ത്ര നോവലുകള്‍. മിക്കവയും ആദ്യമായെഴുതിയത് മാതൃഭാഷയില്‍. കാള്‍സാഗന്റെ വിശ്രുതമായ ജനപ്രിയ ശാസ്ത്ര പരമ്പര ‘കോസ്‌മോസി’ന്റെ ചുവടുപിടിച്ച് ദൂരദര്‍ശനുവേണ്ടി നര്‍ലിക്കര്‍ തയ്യാറാക്കിയ ‘ബ്രഹ്മാണ്ഡം’ പ്രപഞ്ചത്തെക്കുറിച്ച് സാധാരണക്കാര്‍ക്കും വ്യക്തമായ കാഴ്ചപ്പാട് നല്‍കാന്‍ സഹായിച്ചു.
തന്റെ സ്വപ്‌നത്തില്‍ രൂപപ്പെടുത്തി ഏറെ പാടുപെട്ട് യാഥാര്‍ത്ഥ്യമാക്കിയ ‘അയൂക്ക’ എന്ന ശാസ്ത്രഗവേഷണ സ്ഥാപനത്തില്‍ പോലും അദ്ദേഹം സാധാരണക്കാര്‍ക്കും കുട്ടികള്‍ക്കും സ്ഥാനം നല്‍കാന്‍ മറന്നില്ല. പൂന സര്‍കലാശാലയോടു ചേര്‍ന്നുള്ള ഹരിതാഭമായ കാമ്പസില്‍ നടത്തിയ പരിപാടികള്‍ തന്നെ ഉദാഹരണം. കാമ്പസിലെ ഉദ്യാനത്തില്‍ ആപ്പിള്‍ മരത്തിന്റെ ചോട്ടില്‍ ചിന്താമഗ്നനായിരിക്കുന്ന ഐസക് ന്യൂട്ടന്റെ പ്രതിമ തന്നെ ‘ആപേക്ഷികതാ സിദ്ധാന്തം’ നമുക്ക് പറഞ്ഞുതരാന്‍ പര്യാപ്തം. ‘അയൂക്ക’ രൂപപ്പെടുത്തുന്നതിന് അദ്ദേഹം സഹിച്ച കഷ്ടപ്പാടുകള്‍ ചില്ലറയായിരുന്നില്ല. ഫയല്‍ കെട്ടുകളും താങ്ങി ഓട്ടോയിലും ബസിലും തീവണ്ടിയിലും അദ്ദേഹം നടത്തിയ യാത്രകള്‍ക്കും കണക്കില്ല. ആകാശഗംഗയ്‌ക്കുമപ്പുറം നിരവധി സൗരയൂഥങ്ങളുണ്ടെന്നും അവിടെയൊന്നും ജീവന്‍ നിലനില്‍ക്കുന്നുവെന്നതിന് തെളിവില്ലെന്നും കാല്‍നൂറ്റാണ്ടു മുന്‍പ് അദ്ദേഹം പറഞ്ഞു. പക്ഷേ സൗരയൂഥങ്ങള്‍ക്കിടയിലെ പല ഗോളങ്ങളിലും ജീവന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന സങ്കീര്‍ണമായ കാര്‍ബണിക തന്മാത്രകളുടെ സാന്നിധ്യമുണ്ടെന്നും.
അന്യഗ്രഹ ജീവനുകളെ അദ്ദേഹം വിശ്വസിച്ചിരുന്നില്ലെങ്കിലും അന്യഗ്രഹ ജീവികള്‍ അദ്ദേഹത്തിന്റെ കഥകളില്‍ ധാരാളമായി കടന്നുവന്നു. അദ്ദേഹത്തിന്റെ പല കഥകള്‍ക്കും പ്രവചന സ്വഭാവമുണ്ടായിരുന്നു. 1983 ല്‍ അദ്ദേഹം എഴുതിയ ഒരു ശാസ്ത്രകഥയില്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം എന്ന ആശയം കൊണ്ടുവന്നു. പില്‍ക്കാലത്ത് അതൊരു സത്യമായി. ബഹിരാകാശത്തുനിന്ന് കണക്ക് തെറ്റി ഭൂമിയെ ലാക്കാക്കി പറഞ്ഞുവരുന്ന കൂറ്റന്‍ ഉല്‍ക്കയെ അണ്വായുധം ഘടിപ്പിച്ച റോക്കറ്റുകള്‍ അയച്ച് തകര്‍ക്കുന്നത് നര്‍ലിക്കര്‍ പറയിപ്പിച്ചത് തന്റെ കഥാപാത്രമായ മനോജ് ദത്തയെ ഉപയോഗിച്ച്. ഇപ്പോള്‍ ഉല്‍ക്കകളെ തകര്‍ക്കാന്‍ ലോകത്തിനു മുന്നിലുള്ളതും ഈ വഴി. ശാസ്ത്ര പ്രചരണമാണ് ശാസ്ത്രജ്ഞരുടെ മുഖ്യലക്ഷ്യമെന്ന് നര്‍ലിക്കര്‍ വിശ്വസിച്ചു. ”ഞാന്‍ എവിടെപ്പോകുമ്പോഴും കുട്ടികള്‍ ഓട്ടോഗ്രാഫിനായി വട്ടം കൂടും. പക്ഷേ ഓട്ടോഗ്രാഫ് എഴുതാന്‍ ഞാനൊരു വ്യവസ്ഥ വയ്‌ക്കും. ശാസ്ത്രത്തെക്കുറിച്ചുള്ള അവരുടെ ഒരു സംശയം ഒരു പോസ്റ്റ് കാര്‍ഡില്‍ എനിക്കയച്ചു തരണം. ചോദ്യം കിട്ടിയാല്‍ മറുപടി ഉറപ്പ്. കാല്‍നൂറ്റാണ്ടു മുന്‍പാണിത് അദ്ദേഹം പറഞ്ഞത്. പ്രതിമാസം 150 കത്തുകളെങ്കിലും താന്‍ കുട്ടികള്‍ക്ക് എഴുതാറുണ്ടെന്നും ഈ പതിവ് തുടങ്ങിയിട്ട് പത്തുവര്‍ഷമായെന്നും അദ്ദേഹം അന്നു പറഞ്ഞു. പിന്നെയും അദ്ദേഹം ഈ ശീലം തുടര്‍ന്നു. വര്‍ഷങ്ങളോളം കണക്കു നോക്കിയാല്‍ അരലക്ഷത്തിനു മേല്‍ കത്തുകളെങ്കിലും അദ്ദേഹം കുട്ടികള്‍ക്ക് എഴുതിയിട്ടുണ്ടാകും.
മഹാരാഷ്‌ട്രയിലെ കോല്‍ഹാപ്പൂരിലുള്ള ഒരു ഗണിത ശാസ്ത്ര കുടുംബത്തില്‍ 1938 ജൂലൈ 19 ന് ജനിച്ച നര്‍ലിക്കറിന് ലഭിക്കാത്ത ബഹുമതികളില്ല. പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, കലിംഗപുരസ്‌കാരം, ഭട്‌നഗര്‍ പുരസ്‌കാരം, ആര്യഭട്ട പുരസ്‌കാരം, മറാഠി വിജ്ഞാന്‍ പരിഷത്ത് സമ്മാനം, സാഹിത്യ അക്കാദമി അംഗീകാരം, കേംബ്രിഡ്ജ് സര്‍വകലാശാലയുടെ ആഡംസ് സമ്മാനം, ഫ്രഞ്ച് ആസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ പ്രിക്‌സ് ജൂള്‍സ് ജാന്‍സേണ്‍ പുരസ്‌കാരം എന്നിവ അവയില്‍ ചിലത് മാത്രം. മഹാനായ ആ ശാസ്ത്ര മനീഷിയുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ നമസ്‌കരിക്കട്ടെ!
















