Kerala

കോഴിക്കോട്ടെ സെക്സ് റാക്കറ്റ് കുടുങ്ങിയത് നാട്ടുകാരുടെ ജാ​ഗ്രതയിൽ, കെട്ടിട ഉടമകൾക്ക് നൽകിയ വിവരങ്ങൾ പലതും വ്യാജം, കൂടുതൽ പേർ കുടുങ്ങും

Published by

കോഴിക്കോട്: മലാപ്പറമ്പിലെ അപ്പാർട്ട്മെൻറ് കേന്ദ്രീകരിച്ചുള്ള പെൺവാണിഭവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്ന് റിപ്പോർട്ട്. കേസിലെ മുഖ്യപ്രതിയും പെൺവാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പുകാരിയുമായ വയനാട് സ്വദേശിനി ബിന്ദു നേരത്തേയും സമാന കേസുകളിൽ പ്രതിയാണ്. മറ്റു ജില്ലകളിലും ഇവർ ഇത്തരം കേന്ദ്രങ്ങൾ നടത്തിയിരുന്നോ എന്നകാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

വയനാട് ഇരുളം സ്വദേശി ബിന്ദുവാണ് പെൺവാണിഭ സംഘത്തിന്റെ നടത്തിപ്പുകാരി. സംഘത്തിലുണ്ടായിരുന്ന കട്ടപ്പന സ്വദേശി അഭിരാമി, പുറ്റേക്കാട് കരുവൻതിരുത്തി ഉപേഷ് എന്നിവരെയും പിടികൂടിയിട്ടുണ്ട്. അതേസമയം, പിടിയിലായവർക്കെല്ലാം കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഒരു മാസമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു ഫ്ലാറ്റ്.

അപ്പാർട്ട്മെൻറ് വാടകയ്‌ക്ക് എടുത്തയാൾ ഉടമയ്‌ക്ക് നൽകിയ വിവരങ്ങളിൽ പലതും വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അപ്പാർട്ട്മെൻറ് വാടകയ്‌ക്ക് എടുത്തയാൾ വിദേശത്താണ്. അപ്പാർട്ട്മെൻറിൻറെ സുപ്പർവൈസറായാണ് ഇയാൾ ബിന്ദുവിനെ എത്തിച്ചത്. ഇയാളും ബിന്ദുവുമായുള്ള സാമ്പത്തിക ഇടപാടുകളടക്കം പൊലീസ് പരിശോധിക്കുകയാണ്. ഇയാൾക്കും സെക്സ് റാക്കറ്റുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

മെഡിക്കൽ കോളജ് പരിസരത്ത് വാടകവീട് കേന്ദ്രീകരിച്ച് അനാശാസ്യകേന്ദ്രം നടത്തിയതിന് ബിന്ദുവിൻറെ പേരിൽ നേരത്തെയും കേസുണ്ട്. വയനാട്ടിൽ ചെക്ക് കേസും കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ വ്യാജ സ്വർണം പണയം വെച്ച കേസിലും പ്രതിയാണ് ബിന്ദു. മലാപ്പറമ്പ് കേസിൽ അറസ്റ്റിലായ എട്ടുപ്രതികൾക്കും ജാമ്യം അനുവദിച്ചു.

തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്നും യുവതികളെ എത്തിച്ചാണ് സംഘം പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നത്. പ്രതിമാസം 1.15 ലക്ഷം രൂപ വാടക നൽകിയാണ് സംഘം ഫ്ലാറ്റ് വാടകയ്‌ക്കെടുത്തിരുന്നത്. ഒരു തവണ ലൈം​ഗികബന്ധത്തിലേർപ്പെടുന്നതിന് 3500 രൂപയാണ് ഇടപാടുകാരിൽ നിന്നും വാങ്ങിയിരുന്നത്. യുവതികൾക്ക് ഒരു ഇടപാടുകാരനെ സ്വീകരിക്കുന്നതിന് ആയിരം രൂപ നൽകും. ഓരോ ദിവസവും ശരാശരി ഇരുപത്തഞ്ചേളം പുരുഷന്മാർ ഇവിടെയെത്തിയിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

റിസപ്ഷനിലെത്തിയ പൊലീസ് കൗണ്ടറിൽ ഇരുന്ന മൂന്നു പേരെ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ വിവരം ലഭിച്ചില്ല. പിന്നീട് എസ്ഐ എൻ.ലീലയുടെ നേതൃത്വത്തിൽ പൊലീസ് സംഘം ഫ്ലാറ്റിൽ കയറി മുറി തുറക്കുകയായിരുന്നു. ഇതിനിടെ ഒരാൾ ഓടിപ്പോയി. മുറിയിൽ നിന്നു 16,200 രൂപ പൊലീസ് കണ്ടെടുത്തു. രണ്ടു വർഷം മുൻപാണ് സംഘം ഫ്ലാറ്റ് വാടകയ്‌ക്ക് എടുത്തതെന്നും ക‍ൃത്യമായി വാടക നൽകിയിരുന്നതായും ഫ്ലാറ്റ് ഉടമ പറഞ്ഞു.

മലാപ്പറമ്പിലെ അപ്പാർട്മെന്റിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘം പിടിയിലായത് നാട്ടുകാരുടെ ജാ​ഗ്രതയിൽ. ഇവിടെ അനാശാസ്യപ്രവർത്തനങ്ങൾ നടക്കുന്നതായി നേരത്തേ തന്നെ പ്രദേശവാസികൾ പൊലീസിനെയും ഫ്ലാറ്റ് ഉടമകളെയും അറിയിച്ചിരുന്നു. അപ്പാർട്മെൻറ് കേന്ദ്രീകരിച്ച് അസ്വഭാവികമായ കാര്യങ്ങൾ നടക്കുന്നതായി നാട്ടുകാർ പറഞ്ഞിരുന്നതായി ഫ്ലാറ്റിന്റെ സഹ ഉടമ വെളിപ്പെടുത്തി. അതുസംബന്ധിച്ച് അത് അന്വേഷിച്ചിരുന്നതായും അദ്ദേഹം ഒരു മാധ്യമത്തോട് പ്രതികരിക്കവെ പറഞ്ഞു.

അമിനീഷ് കുമാർ എന്നയാളും ഭാര്യയും ചേർന്നാണ് അപ്പാർട്ട്മെൻറ് വാടകയ്‌ക്ക് എടുത്തത്. ബഹറൈൻ ഫുട്ബോൾ ക്ലബിൻറെ ഫിസിയോ എന്നു പറഞ്ഞാണ് ഇയാൾ ബന്ധപ്പെട്ടതെന്നും സഹ ഉടമ പറയുന്നു. താഴെത്തെ നിലയിലാണ് ഇവർ താമസിക്കുന്നത്. അപ്പാർട്ട്മെൻറ് പൂർണമായും നോക്കി നടത്തുന്നത് അവരാണ്. വാടക കൃത്യമായി ഉടമകളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈയിടെ എത്തിയപ്പോൾ അപ്പാർട്ട്മെൻറിലെ കാര്യങ്ങളിൽ ശ്രദ്ധിക്കണം എന്ന് നാട്ടുകാർ പറഞ്ഞിരുന്നു. ഇക്കാര്യം നടത്തിപ്പുകാരോട് അന്വേഷിച്ചിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ളവരുടെ കൂട്ടിരിപ്പുകാരുടെ കുടുംബം കുട്ടിക്ക് പാൽ കൊടുക്കാൻ വന്നതാണെന്നായിരുന്നു നടത്തിപ്പുകാരുടെ മറുപടി. കാര്യം മനസിലായപ്പോൾ നാട്ടുകാർ പിരിഞ്ഞു പോയി എന്നാണ് അവർ അറിയിച്ചതെന്നും സഹ ഉടമ പറഞ്ഞു.

പെൺവാണിഭ സംഘത്തിന്റെ നടത്തിപ്പുകാരിയുൾപ്പെടെ ആറു സ്ത്രീകളും മൂന്ന് പുരുഷൻമാരുമാണ് പൊലീസിന്റെ പിടിയിലായത്. പുൽപ്പള്ളി സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവൻതിരുത്തി സ്വദേശി ഉപേഷ് എന്നിവരാണ് പെൺവാണിഭ കേന്ദ്രത്തിലെ നടത്തിപ്പുകാർ. ഇടപാടിനെത്തിയ ചേലേമ്പ്ര സ്വദേശി ഷക്കീർ, തൃക്കലങ്ങോട് സ്വദേശി ഷഹാസ് എന്നിവരും പിടിയിലായി. തമിഴ്നാട്ടുകാരായ രണ്ട് സ്ത്രീകളും ബെംഗളൂരു സ്വദേശികളായ രണ്ട് സ്ത്രീകളും സംഘത്തിലുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by