Kerala

വിജിലന്‍സ് കേസില്‍ ഇഡി ഉദ്യോഗസ്ഥനനുകൂലമായി മൊഴി നല്‍കാന്‍ സമ്മര്‍ദ്ദമെന്ന് പരാതിക്കാരന്‍

കേസില്‍ ശേഖര്‍കുമാര്‍ യാദവുമായി നേരിട്ട് ബന്ധമില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമം നടത്തി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ വിജിലന്‍സ് കേസില്‍ ഇഡിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച് പരാതിക്കാരന്‍ അനീഷ് ബാബു. ശേഖര്‍കുമാര്‍ യാദവിന് അനുകൂലമായി മൊഴി നല്‍കാന്‍ സമ്മര്‍ദമുണ്ടായി എന്ന് അനീഷ് ബാബു വെളിപ്പെടുത്തി.

കേസില്‍ ശേഖര്‍കുമാര്‍ യാദവുമായി നേരിട്ട് ബന്ധമില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമം നടത്തി.സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള തര്‍ക്കമാണ് ഇതെന്നും കേസില്‍ കരുവാകാതെ ഒഴിഞ്ഞുപോകാന്‍ ഒരു മലയാളി ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടെന്നും അനീഷ് ബാബു വെളിപ്പെടുത്തി.

നേരിട്ട് ശേഖര്‍കുമാര്‍ യാദവുമായി ബന്ധമില്ല എന്ന രീതിയിലുള്ള മൊഴിയിലാണ് ഉദ്യോഗസ്ഥര്‍ ഒപ്പിടിച്ചത്. അന്വേഷണ ഏജന്‍സി നടത്തുന്നത് സത്യം പുറത്തു കൊണ്ടുവരാനുള്ള ശ്രമമല്ല. മാനസികമായി വലിയ സമ്മര്‍ദ്ദം ഉണ്ടായി എന്നും ദില്‍ഹിയില്‍ നില്‍ക്കുമ്പോള്‍ തന്നെ ജീവന് ഭീഷണിയുണ്ടെന്നും അനീഷ് ബാബു പറഞ്ഞു.

പി എം എല്‍ എ നിയമത്തിന്റെ പരിധിയില്‍ വരുന്ന ഒരു കുറ്റകൃത്യവും താന്‍ നടത്തിയിട്ടില്ലെന്നാണ് അനീഷ് ബാബു പറയുന്നത്. ഇന്നലെയാണ് അനീഷ് ബാബുവിനെ ഇഡി ചോദ്യം ചെയ്തത്.