ഹൈദരാബാദ്: എന്തൊക്കെ പറഞ്ഞാലും കേരളത്തിലെ ഇടത് സര്‍ക്കാര്‍ കേരളത്തില്‍ നിന്നും ചീപ് രാഷ്ട്രീയത്തിന്റെ പേരില്‍ ഓടിച്ചത് ഒരു നിധികുംഭത്തെയാണ്. എന്തൊക്കെ സ്റ്റാര്‍ട്ടപ് മാഹാത്മ്യം കേരളത്തിന്റെ വ്യവസായമന്ത്രി പി.രാജീവ് വിളമ്പിയാലും കിഴക്കമ്പലത്തെ കിറ്റെക്സിനെയും അതിന്റെ മുതലാളി സാബു ജേക്കബ്ബിനെയും കേരളത്തില്‍ നിന്നോടിച്ചതിന് വലിയ വിലകൊടുക്കേണ്ടിവരും എന്നുറപ്പ്.
അന്ന് കേരളത്തില്‍ മുടക്കാനിരുന്ന വലിയ നിക്ഷേപവും കൊണ്ട് സാബു ജേക്കബ്ബ് പറന്നത് തെലുങ്കാനയ്‌ക്കാണ്. അന്ന് 3500 കോടിയുടെ നിക്ഷേപമാണ് തെലുങ്കാനയില്‍ കിറ്റെക്സ് നടത്തിയത്.രണ്ട് നിര്‍മാണയൂണിറ്റുകള്‍ അവിടെ സ്ഥാപിക്കുകയും ചെയ്തു. അതില്‍ ആദ്യ അപ്പാരല്‍ പാര്‍ക്ക് തുറന്നുകഴിഞ്ഞു. രണ്ടാമത്തെ അപ്പാരല്‍ പാര്‍ക്ക് അടുത്ത വര്‍ഷം തുറക്കും. അത് അനുഗ്രഹവുമായി. ഇന്ന് കുഞ്ഞുടപ്പ് നിര്‍മ്മാണത്തില്‍ ചൈനയെക്കൂടി തോല്‍പിച്ച് ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് സാബു എം. ജേക്കബ്ബും കിറ്റെക്സും.
ഇപ്പോഴിതാ കിറ്റക്സിനെ തേടി ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും. ആന്ധ്രപ്രദേശ് ടെക്സ്റ്റൈല്‍ വകുപ്പ് മന്ത്രി എസ് സവിത നാളെ കിഴക്കമ്പലത്തെ കിറ്റക്സ് ആസ്ഥാനത്ത് എത്തും. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സന്ദര്‍ശനം.
കിറ്റെക്സ് എം.ഡി സാബു എം ജേക്കബിനെ ആന്ധ്രാ പ്രദേശ് മുഖ്യമന്തി ചന്ദ്രബാബു നായിഡുവുമായിട്ടുള്ള നേരിട്ടുള്ള കൂടികാഴ്‌ച്ചക്കു ക്ഷണിക്കാനാണ് മന്ത്രിയെത്തുന്നത്. കിറ്റക്‌സ് എംഡി സാബു ജേക്കബിനെ നേരിട്ട് ആന്ധ്രാപ്രദേശിലേക്ക് ക്ഷണിക്കുക എന്നതാണ് മന്ത്രിയുടെ ലക്ഷ്യമെന്നും വാര്‍ത്താക്കുറിപ്പില്‍ കിറ്റെക്‌സ് വ്യക്തമാക്കിയിട്ടുണ്ട്.
അതിനുപിന്നാലെയാണ് ഇപ്പോള്‍ ആന്ധ്രപ്രദേശില്‍ നിന്നുകൂടി കിറ്റക്‌സിന് ക്ഷണം വന്നിരിക്കുന്നത്. കേരളത്തില്‍ കിറ്റക്‌സിന് അനുകൂലമായ സാഹചര്യങ്ങള്‍ ആയിരുന്നില്ല, അതിനാലാണ് പദ്ധതികളുമായി തെലങ്കാനയിലേക്ക് പോയത് എന്നാണ് പ്രസ്താവനയില്‍ കിറ്റക്‌സ് വ്യക്തമാക്കിയിരിക്കുന്നത്.
കിറ്റെക്സ് വരുമാനം ആയിരം കോടി രൂപയ്‌ക്ക് മുകളില്‍
കിറ്റെക്സിന്റെ വരുമാനം ആദ്യമായി ആയിരം കോടി രൂപയ്‌ക്ക് മുകളിലെത്തി എന്ന പ്രഖ്യാപനം ഉണ്ടായത് കഴിഞ്ഞ ആഴ്ചയാണ്. 2024-25 സാമ്പത്തിക വര്‍ഷം കിറ്റെക്സിന്റെ വിറ്റുവരവ് 1001.34 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ (2023-24) സംയോജിത ലാഭം 55.83 കോടിയായിരുന്നെങ്കില്‍ ഈ സാമ്പത്തിക വര്‍ഷം അത് 143 ശതമാനം കുതിച്ച് 135.74 കോടി രൂപയില്‍ എത്തി. കമ്പനിയുടെ പ്രവര്‍ത്തന മികവും പ്രവര്‍ത്തന വിപുലീകരണവും അനൂകൂലമായ ആഗോളസാഹചര്യവും ആണ് മികച്ച ലാഭം നേടാന്‍ സഹായിച്ചതെന്ന് സാബു ജേക്കബ്ബ് പറയുന്നു. പുതിയ വ്യാപാരക്കരാര്‍ പ്രകാരം യുകെയില്‍ ഇറക്കുമതി ചുങ്കം പൂജ്യമാണ്. ഇത് കിറ്റെക്സിന് യുകെ വിപണി തുറന്നുനല്‍കി.
എന്തൊക്കെയായാലും ഇടത് സര്‍ക്കാര്‍ ബിസിനസില്‍ രാഷ്‌ട്രീയം കലര്‍ത്തരുതെന്നും രാഷ്‌ട്രീയത്തിന്റെ പേരില്‍ കേരളത്തിന് അഭിമാനമാകുമായിരുന്ന ഒരു ബിസിനസുകാരനെ നഷ്ടപ്പെടുത്തരുതെന്നും ഉള്ള പാഠമാണ് കിറ്റെക്സും സാബു എം ജേക്കബ്ബും പിണറായിയെയും വ്യവസായമന്ത്രി പി.രാജീവിനും പഠിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക