Article

പരാതികളില്ല, പരിഭവമില്ല

Published by

രു ഗ്രൂപ്പിന്റെയും വക്താവോ പ്രയോക്താവോ ആകാതെ നി
ല്‍ക്കുക. കോണ്‍ഗ്രസില്‍ അങ്ങിനെയൊരാള്‍ ഉണ്ടാവുക എന്നതില്‍ കവിഞ്ഞ സൗഭാഗ്യമുണ്ടോ? തെന്നലയെക്കുറിച്ച് പറയാന്‍ അതുതന്നെ ധാരാളം. തര്‍ക്കങ്ങളുടെ കൊടുങ്കാറ്റ് വീശുമ്പോള്‍ ഇളംതെന്നല്‍ പോലെ കടന്നുവരുന്ന തെന്നല, അതു ശമിപ്പിക്കുന്നതില്‍ വഹിച്ച പങ്കു ചില്ലറയല്ല. 1989 ല്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനെച്ചൊല്ലി തര്‍ക്കമുണ്ടായപ്പോള്‍, 92 ല്‍ സംഘടനാ തെരഞ്ഞെടുപ്പിനെ തുടര്‍ന്നു ഗ്രൂപ്പുകള്‍ കൊമ്പുകോര്‍ത്തപ്പോള്‍, 96ല്‍ വീണ്ടും തദ്ദേശഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്കു വഴിവച്ചപ്പോള്‍, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ കരുണാകരന്‍ പരാജയപ്പെട്ടപ്പോള്‍, നിയമസഭാ– ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെ പ്രചാരണസമിതി ഉണ്ടാക്കിയപ്പോള്‍ എന്നിങ്ങനെ പാര്‍ട്ടിയില്‍ പ്രതിസന്ധിയുടെ സംഘര്‍ഷം രൂക്ഷമായപ്പോഴൊക്കെ തെന്നലയുടെ സാന്ത്വന സ്പര്‍ശമാണു പാര്‍ട്ടിയെ കാര്യമായ ക്ഷതമില്ലാതെ രക്ഷിച്ചത്. പരാതികളില്ല, പരിഭവമില്ല. തെന്നല തന്നെ ശരണം. അതാണ് തെന്നല ബാലകൃഷ്ണപിള്ള.

പാര്‍ട്ടിയിലെ ചേരിപ്പോരുകളുടെ നാളുകളില്‍ ഗ്രൂപ്പുകള്‍ക്കതീതനെന്ന പ്രതിച്ഛായ തെന്നലയെ കൂടുതല്‍ ഉത്തരവാദിത്തങ്ങളിലെത്തിച്ചു. കെപിസിസി അധ്യക്ഷപദത്തിലെത്തിയത് അങ്ങനെയാണ്. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും തിളക്കമാര്‍ന്ന വിജയം നേടിക്കൊടുത്ത ശേഷം കെപിസിസി പ്രസിഡന്റ് പദവിയിര്‍നിന്ന് അസുഖകരമായ സാഹചര്യത്തിലാണ് അദ്ദേഹത്തിനു പുറത്തുപോകേണ്ടിവന്നത്. കെ. മുരളീധരനെ കെപിസിസി പ്രസിഡന്റ് ആക്കാനുള്ള കെ. കരുണാകരന്റെ വാശിയായിരുന്നു തെന്നലയെ സ്ഥാനഭ്രഷ്ടനാക്കിയത്. തെരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിയായി എ.കെ.ആന്റണി സ്ഥാനമേറ്റ അതേദിവസം തന്നെയാണ് തെന്നലയ്‌ക്ക് കെപിസിസി പ്രസിഡന്റ് പദവി ഒഴിയേണ്ടിവന്നത്. ഇരുഗ്രൂപ്പുകളും തമ്മിലുള്ള ധാരണപ്രകാരമായിരുന്നു അതെങ്കിലും രണ്ടും ഒരേദിവസം തന്നെ വേണമെന്ന വാശിക്ക് തെന്നലയ്‌ക്ക് നിന്നുകൊടുക്കേണ്ടിവന്നു.

പരാതിയും പരിഭവവുമില്ലാതെ ഒഴിഞ്ഞുകൊടുത്ത അദ്ദേഹം പിന്നീട് 2004 ല്‍ അതേ പദവിയില്‍ തിരിച്ചെത്തിയത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതിന്റെ പശ്ചാത്തലത്തിലാണ്. 2003 ല്‍ രാജ്യസഭാ തെരഞ്ഞെടുപ്പു സമയത്തു ഗ്രൂപ്പു പോര് പാര്‍ട്ടിയെ പിളര്‍പ്പിലേക്കെത്തിക്കുമെന്നു വന്നപ്പോഴും തെന്നലയെ സ്ഥാനാര്‍ഥിയാക്കി വിജയിപ്പിച്ചാണു ഹൈക്കമാന്‍ഡ് പ്രതിസന്ധി തരണം ചെയ്തത്. കെ.കരുണാകരന്‍ നേതൃത്വത്തോടിടഞ്ഞ് കോടോത്ത് ഗോവിന്ദന്‍ നായരെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ ഔദ്യോഗിക സ്ഥാനാര്‍ഥികളായ തെന്നലയ്‌ക്കും വയലാര്‍ രവിക്കുമായിരുന്നു വിജയം.

1965 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അടൂരില്‍നിന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പാര്‍ലമെന്ററി ബോര്‍ഡ് നിശ്ചയിച്ചതു തെന്നലയെ ആയിരുന്നു. എന്നാല്‍, തന്നെക്കാള്‍ മുതിര്‍ന്ന നേതാവായ അഡ്വ. കെ.എസ്.പരമേശ്വരന് പിള്ളയ്‌ക്കു മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നറിഞ്ഞ തെന്നല പിന്മാറി. പിന്നീടും പാര്‍ട്ടിയുടെ താല്പര്യം പരിഗണിച്ചു സീറ്റ് കൈവിടാന്‍ അദ്ദേഹം തയാറായിട്ടുണ്ട്. രണ്ടുവട്ടം രാജ്യസഭയിലേക്കു നറുക്കു വീണത് അദ്ദേഹം പ്രത്യേകിച്ച് ഒരു പ്രയത്‌നവും അതിനു വേണ്ടി നടത്തിയിട്ടായിരുന്നില്ല.

1967 ല്‍ ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച തെന്നലയ്‌ക്ക് വ്യക്തിപരമായി ഏറെ നഷ്ടങ്ങളുണ്ടായി. അന്നൊന്നും തെഞ്ഞെടുപ്പിന് പാര്‍ട്ടി ഫണ്ടില്ല. സംഭാവനകള്‍ സംഘടിപ്പിക്കാനും വശമില്ല.

ഒരു ഗ്രൂപ്പുമില്ലെന്നു പറഞ്ഞ തെന്നലയ്‌ക്കു പോലും ഒരു ഗ്രൂപ്പുണ്ട് എന്ന് എ.കെ.ആന്റണി ഒരിക്കല്‍ പറഞ്ഞു. ഗ്രൂപ്പിന്റെ രീതിയില്‍ പ്രവര്‍ത്തിച്ചതായി ഒരു ഉദാഹരണമെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ താന്‍ രാജി എഴുതിനല്‍കാമെന്നായി തെന്നല. അതോടെ ആന്റണി പരാമര്‍ശം പിന്‍ലിക്കുകയായിരുന്നു. എന്നാലും ആരോടും വാശിതീര്‍ക്കാനോ പരാതി പറയാനോ തെന്നല നിന്നില്ല. അതാണ് 95-ാം വയസ്സുവരെ അദ്ദേഹത്തിന് പിന്തുണയും പിന്‍ബലവും സമ്മാനിച്ചതെന്ന് പറയാം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by