Editorial

രാഹുലിന്റെ വിടുവായത്തവും തരൂരിന്റെ തിരിച്ചറിവും

Published by

കുറച്ചുനാളത്തെ അവധിക്കുശേഷമാണ് ഭാരതത്തിന് ഒരു ഔദ്യോഗിക പ്രതിപക്ഷ നേതാവിനെ ലഭിക്കുന്നത്. രാഹുല്‍ കഴിഞ്ഞ തവണയും ലോക്‌സഭയിലുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗിക പ്രതിപക്ഷനേതാവാകാനുള്ള അര്‍ഹതയും യോഗ്യതയും സഭയിലുണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ആ യോഗ്യത നേടിയത്. ആ സ്ഥാനത്ത് എത്തിയതിനുശേഷം അദ്ദേഹം വിളമ്പുന്നതെല്ലാം വിടുവായിത്തമാണെന്നാണ് പൊതുവായ വിമര്‍ശനം. അതിനുമുമ്പും അദ്ദേഹം പറയുന്നതൊക്കെ അത്തരത്തിലുള്ളതായിരുന്നെങ്കിലും അതൊന്നും കണക്കിലെടുക്കാറില്ല. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ലല്ലോ. മൂക്കാതെ പഴുത്തതിന്റെ കേട് അദ്ദേഹത്തിനുണ്ടെന്ന് ആ കക്ഷിയില്‍ നിന്നുതന്നെ തിരിച്ചറിവുണ്ടായിരിക്കുന്നു. പ്രവര്‍ത്തക സമിതി അംഗവും കേരളത്തില്‍ നിന്നുള്ള പ്രതിനിധിയുമായ ശശി തരൂര്‍ തന്നെ പരസ്യമായി തുറന്നടിക്കുന്ന സ്ഥിതിവരെയെത്തി ഏറ്റവും ഒടുവില്‍.

ഓപ്പറേഷന്‍ സിന്ദൂറിനും സൈന്യത്തിനുമെതിരേയുള്ള രാഹുലിന്റെ പരാമര്‍ശങ്ങള്‍ തള്ളി ശശി തരൂര്‍ എംപി രംഗത്തെത്തി. പാകിസ്ഥാനെതിരായ സൈനിക നടപടികള്‍ അവസാനിപ്പിക്കാന്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന രാഹുലിന്റെ പരാമര്‍ശത്തോടു ശശി തരൂര്‍ യോജിക്കുന്നില്ല. ഭീകരവാദത്തിനെതിരായ ഭാരതത്തിന്റെ നിലപാട് വിശദീകരിക്കുന്ന സര്‍വകക്ഷി പ്രതിനിധി സംഘത്തെ നയിക്കുന്ന തരൂര്‍ വാഷിങ്ടണ്‍ ഡിസിയില്‍ സംസാരിക്കവേയാണ് നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ തരൂരിന്റെ വാക്കുകള്‍ സ്പഷ്ടവും വ്യക്തവുമായിരുന്നു. അമേരിക്കയിലേയ്‌ക്കുള്ള പ്രതിനിധി സംഘത്തെ നയിക്കാന്‍ കോണ്‍ഗ്രസ് നല്‍കിയ ലിസ്റ്റില്‍ തരൂര്‍ ഉണ്ടായിരുന്നില്ല എന്നത് ഇവിടെ ശ്രദ്ധേയമാണ്.

പാകിസ്ഥാനുമായുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട് മധ്യസ്ഥത വഹിക്കാന്‍ ഭാരതം ഒരിക്കലും ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഭാരതത്തിന്റെ പ്രത്യാക്രമണത്തില്‍ വന്‍ നാശനഷ്ടം നേരിട്ടതിന് പിന്നാലെ സൈനിക നടപടി നിര്‍ത്തണമെന്ന് പാകിസ്ഥാന്‍ ഭാരതത്തോട് ആവശ്യപ്പെടുകയായിരുന്നു. അമേരിക്കയുടെ പ്രസിഡന്റ് പദത്തോടും അമേരിക്കന്‍ പ്രസിഡന്റിനോടും ഭാരതത്തിന് വലിയ ബഹുമാനമുണ്ട്. എന്നാല്‍ ഒരിക്കലും ആരോടും മധ്യസ്ഥത വഹിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. പാകിസ്ഥാന്‍ ഭീകരതയുടെ ഭാഷ ഉപയോഗിക്കുന്നിടത്തോളം കാലം, അവരുടെ അതേ ഭാഷ സംസാരിക്കുന്നതില്‍ ഞങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടൊന്നുമില്ല. രാജ്യത്തിന്റെ പ്രതിനിധികളായാണ് തങ്ങള്‍ എത്തിയത്, രാഷ്‌ട്രീയ ദൗത്യത്തിനല്ലെന്നും തരൂര്‍ പറഞ്ഞു. പാകിസ്ഥാന്റെ 11 വ്യോമ താവളങ്ങളില്‍ ഭാരതം പ്രത്യാക്രമണം നടത്തി. ഭാരതം പാകിസ്ഥാനിലുണ്ടാക്കിയ നാശനഷ്ടങ്ങള്‍ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ലഭ്യമാണ്. തെക്ക് ഹൈദരാബാദ് മുതല്‍ വടക്കുപടിഞ്ഞാറ് പെഷവാര്‍ വരെ ഭാരതത്തിന്റെ ആക്രമണമുണ്ടായെന്ന് പാകിസ്ഥാന്‍ സമ്മതിച്ചതാണ്. എത്ര വലിയ നാശനഷ്ടം ഭാരതത്തിലുണ്ടാക്കിയെന്ന് പാകിസ്ഥാന്‍ കരുതിയാലും ഭാരതം നടത്തിയ ആക്രമണത്തെ തടയാന്‍ അത് പര്യാപ്തമല്ലായിരുന്നു. അതിനാലാണ് സൈനിക നടപടി നിര്‍ത്താന്‍ ഭാരതത്തോട് അപേക്ഷിച്ചതെന്നും ശശി തരൂര്‍ തുടര്‍ന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര് സമര്‍ത്ഥമായി നല്കിയതാണ്. സിന്ദൂരം ഭാരതത്തിന്റെ പാരമ്പര്യ ഭാഗമാണ്. വിവാഹിതരായ സ്ത്രീകള്‍ നെറ്റിയില്‍ സിന്ദൂരമണിയുന്നു. ഇത് പവിത്രതയുടെ പ്രതീകം കൂടിയാണ്. പഹല്‍ഗാമില്‍ തീവ്രവാദികള്‍ 26 സ്ത്രീകളുടെ സിന്ദൂരം തുടച്ചുമാറ്റി. ഇതിനുള്ള പ്രതികാരമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഒറ്റ ഫോണ്‍കോളില്‍ പ്രധാനമന്ത്രി ഭയപ്പെട്ടെന്ന പരാമര്‍ശമാണ് രാഹുല്‍ നടത്തിക്കൊണ്ടിരുന്നത്. ഇതിനെതിരേ രൂക്ഷ വിമര്‍ശനമാണ് രാജ്യമെങ്ങും ഉയരുന്നത്.

തരൂര്‍ നേരത്തെ ഇംഗ്ലീഷ് പത്രത്തില്‍ എഴുതിയ ലേഖനത്തിലും രാഹുലിനെതിരായ പരാമാര്‍ശം ഉണ്ടായിരുന്നു. രാഹുല്‍ ഗാന്ധി രാഷ്‌ട്രീയ ചരിത്രം പഠിക്കണമെന്നും പ്രതികരിക്കുന്നത് ചരിത്രബോധത്തോടെ വേണമെന്നുമായിരുന്നു വിമര്‍ശനം. വി ഡി സതീശന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പാര്‍ട്ടിയില്‍നിന്ന് നീതികിട്ടില്ലെന്ന് വിശ്വസിക്കുന്ന തരൂര്‍, തന്റെ കഴിവ് ഉപയോഗിക്കാത്ത നേതൃത്വമാണ് കോണ്‍ഗ്രസിലെന്നും യുഡിഎഫ് തുടര്‍ച്ചയായി മൂന്നാമതും പ്രതിപക്ഷത്തിരിക്കുമെന്നും പ്രതികരിച്ചിരുന്നു. മോദി നിര്‍ദേശിച്ച സംഘത്തിന്റെ തലവനായി തരൂര്‍ വിദേശത്ത് പോയതും നിരന്തരം രാഹുലിനെ എതിര്‍ക്കുന്നതും കോണ്‍ഗ്രസ്സിന് അംഗീകരിക്കാനാവുന്നില്ലായിരിക്കാം. പക്ഷേ, കോണ്‍ഗ്രസ് എന്തുനിലപാട് എടുത്താലും രാഷ്‌ട്രീയം വേറെ, രാജ്യത്തിന്റെ നിലപാട് വേറെ എന്ന സമീപനത്തില്‍ തരൂര്‍ ഉറച്ചുനില്‍ക്കുന്നത് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by