ധാക്ക : ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയുടെ സർക്കാരിനെ അട്ടിമറിച്ചതിനുശേഷം ഏകദേശം ഒരു വർഷമായി രാജ്യത്ത് അസ്ഥിരതയുടെ ഒരു കാലഘട്ടമാണ് നിലനിൽക്കുന്നത്. ഹസീനയെ പുറത്താക്കി മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിൽ ബംഗ്ലാദേശിൽ ഒരു ഇടക്കാല സർക്കാർ രൂപീകരിച്ചെങ്കിലും രജ്യത്തെ ജനങ്ങളും രാഷ്‌ട്രീയ പാർട്ടികളും സൈന്യവും മുഹമ്മദ് യൂനസിനോട് എത്രയും വേഗം പൊതു തെരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെടാനും തുടങ്ങി.
ഒടുവിൽ മുഹമ്മദ് യൂനസ് ഈ ആവശ്യത്തിന് ഇപ്പോൾ വഴങ്ങിയ നിലയിലാണ്. ഇതിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പ് സമയം മുഹമ്മദ് യൂനസ് പ്രഖ്യാപിച്ചു. ബംഗ്ലാദേശ് ദേശീയ തെരഞ്ഞെടുപ്പ് 2026 ഏപ്രിലിലെ ആദ്യ രണ്ടാഴ്ചയ്‌ക്കുള്ളിൽ നടക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്.
കഴിഞ്ഞ വർഷം ബംഗ്ലാദേശിൽ വളരെ അക്രമാസക്തമായ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇതിനുശേഷം ഓഗസ്റ്റ് മാസത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാർ ഒരു രാഷ്‌ട്രീയ അട്ടിമറിയിലൂടെ അട്ടിമറിക്കപ്പെട്ടു. ഇതിനുശേഷം ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് വന്നു. അന്നുമുതൽ അവർ ഇന്ത്യയിൽ പ്രവാസ ജീവിതം നയിക്കുകയാണ്. ഈ കലാപത്തിനുശേഷം ബംഗ്ലാദേശിൽ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.
ബംഗ്ലാദേശിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഷെയ്ഖ് ഹസീനയുടെ പാർട്ടിക്ക് പങ്കെടുക്കാൻ കഴിയില്ല. കാരണം കഴിഞ്ഞ മാസം മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അവാമി ലീഗിനെ നിരോധിച്ചതാണ് ഇതിന് കാരണം. തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഈ തീരുമാനം ഷെയ്ഖ് ഹസീനയ്‌ക്ക് വലിയ തിരിച്ചടിയായി കണക്കാക്കപ്പെടുന്നുണ്ട്. അന്താരാഷ്‌ട്ര കുറ്റകൃത്യ ട്രൈബ്യൂണലിൽ പാർട്ടിക്കും അതിന്റെ നേതാക്കൾക്കുമെതിരായ വാദം കേൾക്കൽ പൂർത്തിയാകുന്നതുവരെ അവാമി ലീഗിന് മേലുള്ള ഈ വിലക്ക് നിലനിൽക്കുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: