തിരുവനന്തപുരം: പിഎംജിയിലെ ടിവിഎസ് ഷോറൂമിൽ വലിയ തീപിടിത്തം. പുലർച്ചെ 3.45നായിരുന്നു തീപിടുത്തം. തീപിടിത്തം പൂർണ്ണമായും നിയന്ത്രണ വിധേയമാക്കി. എട്ടോളം ഫയർഫോഴ്സ് യൂണിറ്റുകളാണ് തീ അണയ്‌ക്കുന്നതിനായി സ്ഥലത്തെത്തിയത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ തീയാണ് ആദ്യം പൂർണ്ണമായി കെടുത്തിയത്. എന്നാൽ സ്പെയർ പാർട്സ് അടക്കം സൂക്ഷിക്കുന്ന നിലയിലും മുകളിലത്തെ ടെറസ് ഭാഗത്തുമുള്ള തീ വളരെയേറെ ശ്രമപ്പെട്ടാണ് ഫയർഫോഴ്സ് അണച്ചത്.
കെട്ടിടത്തിൽ 250ഓളം വാഹനങ്ങൾ ഉണ്ടായിരുന്നതായാണ് ഷോറൂം ഉടമ വ്യക്തമാക്കുന്നത്. ഇതിൽ ഭൂരിപക്ഷം വാഹനങ്ങളും പുറത്തെത്തിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്. കെട്ടിടത്തിന്റെ മുകളിലത്തെ ഷട്ടറുകളും ഗ്ലാസുകളും പൊളിക്കുന്നുണ്ട്. തൊട്ടടുത്ത് കെട്ടിടങ്ങൾ ഇല്ലായെന്നതാണ് ആശ്വാസകരമായ കാര്യം.എന്താണ് തീപിടുത്തത്തിന് കാരണം എന്ന് വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.
അപകട സമയത്ത് ജീവനക്കാര്‍ ആരും ഷോറൂമില്‍ ഉണ്ടായിരുന്നില്ല എന്നാണ് വിവരം. സമീപത്തുള്ള കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. തിരുവനന്തപുരത്ത് നിന്ന് നാല് യൂണിറ്റ്, ചാക്ക നിന്ന് മൂന്ന് യൂണിറ്റ്, വിഴിഞ്ഞം ഒരു യൂണിറ്റ്, കഴക്കൂട്ടം ഒരു യൂണിറ്റ്, നെടുമങ്ങാട് ഒരു യൂണിറ്റ് എന്നിവരെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പുതിയ സ്കൂട്ടറുകള്‍ക്ക് അടക്കം തീപിടിച്ചു എന്നാണ് വിവരം. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: