തൃശൂർ പടിയൂരിൽ ഭാര്യയെയും ഭാര്യാമാതാവിനെയും
കൊലപ്പെടുത്തിയ കേസിലെ പ്രതി കോട്ടയം ഇത്തിത്താനം കൊല്ലമറ്റത്ത് പ്രേം നിവാസിൽ പ്രേംകുമാർ കൊടുംക്രിമിനൽ. പൂർവ വിദ്യാര്‍ത്ഥി സംഗമത്തിൽ വീണ്ടുംകണ്ട കാമുകിക്കൊപ്പം കഴിയാനായി ആദ്യഭാര്യ വിദ്യയെ കൊലപ്പെടുത്തി കാട്ടിൽ ഉപേക്ഷിച്ച കേസിൽ ജാമ്യത്തിലിറങ്ങിയാണ് രണ്ടാം ഭാര്യ രേഖയെയും അമ്മ മണിയെയും ക്രൂരമായി കൊലപ്പെടുത്തിയത്.
2019ൽ നടന്ന കൊലപാതകം ഉദയംപേരൂർ വിദ്യ കൊലക്കേസ് എന്ന പേരിൽ വലിയ വാർത്തയായിരുന്നു. കാമുകിയായ തിരുവനന്തപുരം വെള്ളറട അഞ്ചുമരംകാല വാലൻവിളയിൽ സുനിത ബേബിക്കൊപ്പം ചേർന്നാണ് ചേർത്തല കഞ്ഞിക്കുഴി പുതിയാപറമ്പ് സ്വദേശി വിദ്യയെ (39) പ്രേംകുമാർ കൊലപ്പെടുത്തിയത്. അന്ന് ഉദയംപേരൂർ നടക്കാവിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു പ്രേംകുമാറും വിദ്യയും.
തിരുവനന്തപുരത്തെ സ്‌കൂളിൽ ഒരുമിച്ച് പഠിച്ചവരാണ് പ്രേംകുമാറും സുനിതയും.സ്‌കൂളിൽ നടന്ന പൂർവവിദ്യാർത്ഥി സംഗമത്തിനുശേഷമാണ് പ്രേംകുമാറും സുനിതയും വീണ്ടും അടുപ്പത്തിലാകുന്നത്. തുടർന്ന് സുനിത ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ച് കടയ്‌ക്കലിലെ ആശുപത്രിയിൽ ചേർന്നു. പ്രേംകുമാറിന് തിരുവനന്തപുരം പേയാട് സ്വന്തമായി ഓഫീസുണ്ടായിരുന്നു. ഇതിനനടുത്തായി ഇരുവരും ചേർന്ന് വീട് വാടകയ്‌ക്കെടുത്തു. ഇത് വിദ്യ അറിഞ്ഞതാണ് കൊലയ്‌ക്ക് കാരണം.
2019 സെപ്തംബർ 20നാണ് കേരളത്തെ നടുക്കിയ കൊല. പ്രേംകുമാർ വിദ്യയുടെ ഫോൺ കൈക്കലാക്കുകയും നേത്രാവതി എക്‌സ്‌പ്രസ് ട്രെയിനിലെ കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കുകയും ചെയ്തു. കഴുത്തിന് അസുഖമുള്ള വിദ്യയെ ഡോക്‌ടറെ കാണിക്കാമെന്ന് പറഞ്ഞ് തിരുവനന്തപുരത്തേയ്‌ക്ക് കൊണ്ടുപോയി. പ്രേംകുമാർ നിർബന്ധിച്ചതിനെത്തുടർന്ന് അമിതമായി മദ്യപിച്ച വിദ്യ ബോധം കെട്ടുറങ്ങി. പിന്നാലെ പുലർച്ചെ രണ്ടുമണിയോടെ വിദ്യയെ കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി.
ഈ സമയം വീടിന്റെ മുകൾ നിലയിലായിരുന്ന സുനിത താഴെയെത്തി ഹൃദയമിടിപ്പ് പരിശോധിച്ച് മരണം ഉറപ്പാക്കി. തുടർന്ന് മൃതദേഹം ശുചിമുറിയിലേയ്‌ക്ക് മാറ്റി. രാവിലെ സുനിത പതിവുപോലെ ജോലിക്ക് പോവുകയും ചെയ്തു. ഇതിനിടെ മൃതദേഹം മറവുചെയ്യാൻ പ്രേംകുമാർ ഒരു സുഹൃത്തിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ല. തുടർന്ന് വൈകിട്ട് പ്രേംകുമാറും സുനിതയും ചേർന്ന് മൃതദേഹം കാറിൽ കയറ്റി. പിൻസീറ്റിൽ മൃതദേഹത്തിന്റെ തോളിൽ കയ്യിട്ടാണ് സുനിത ഇരുന്നത്.
തിരുനെൽവേലി- നാഗർകോവിൽ ദേശീയപാതയിൽ രാധാപുരം നോർത്ത് വള്ളിയൂരിലെത്തിയപ്പോൾ ഏർവാടി ഓവർബ്രിഡ്‌ജിന് സമീപത്തെ കുറ്റിക്കാട്ടിൽ മൃതദേഹം തള്ളി. ഇതിനുശേഷം പൊലീസ് സ്റ്റേഷനിൽ സുനിതക്കൊപ്പമെത്തി വിദ്യയെ കാണാനില്ലെന്ന് പരാതി നൽകി.എന്നാൽ പിന്നീട് പ്രേംകുമാർ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചതോടെയാണ് പിടിവീണത്. ഇതിനിടെ ഒളിവിൽപ്പോയ പ്രേംകുമാർ ഫോണിൽ നിന്ന് ഉദയംപേരൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് സന്ദേശമയച്ചു.’എനിക്ക് അവളെ കൊല്ലേണ്ടി വന്നു’ എന്നായിരുന്നു വാട്‌സാപ്പ് സന്ദേശം.
വിദേശത്തേയ്‌ക്ക് കടക്കാനും പ്രേംകുമാർ ശ്രമിച്ചു. ബഹ്‌റൈനിലേയ്‌ക്ക് കടക്കാൻ ടിക്കറ്റ് അടക്കം ബുക്ക് ചെയ്തെങ്കിലും മക്കളെ അനാഥാലയത്തിലേയ്‌ക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വൈകിയതിനാൽ യാത്ര റദ്ദാക്കേണ്ടി വന്നു. പിന്നീട് മറ്റൊരു ദിവസം മക്കൾക്ക് അഡ്‌മിഷൻ എടുക്കാൻ ലക്ഷ്യമിട്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് അനാഥാലയത്തിൽ നിൽക്കവേ പൊലീസെത്തി കസ്റ്റഡിയിലെടുത്തു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: