കോട്ടയം: ശബരി റെയില്‍ പാതയുടെ സ്ഥലമേറ്റെടുപ്പ് പരിശോധിക്കന്‍ കേന്ദ്രസംഘത്തെ അയക്കാമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിന് ഉറപ്പുനല്‍കിയെങ്കിലും ചെലവു പങ്കിടല്‍ സംബന്ധിച്ച അവ്യക്തത നിലനില്‍ക്കുന്നു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 3810 കോടി രൂപയാണ് നിര്‍മ്മാണ ചെലവ് . പകുതി പണം സംസ്ഥാനം വഹിക്കാമെന്നാണ് കരാര്‍. എന്നാല്‍ ഇത് കിഫ്ബി വായ്പ വഴിയായിരിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പൊഴും പറയുന്നത്. ഇത് സംസ്ഥാന സര്‍ക്കാരിന്‌റെ കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കി നല്‍കിയാല്‍ മാത്രമേ സാധ്യമാകൂ എന്നും പറയുന്നു. എന്നാല്‍ ഇത് സാധ്യമാവില്ലയെന്ന് കേന്ദ്രസര്‍ക്കാര്‍ തുടക്കത്തിലേ വ്യക്തമാക്കിയിട്ടുള്ളതാണ്. അതേസമയം സംസ്ഥാന സര്‍ക്കാരും റെയില്‍വേ മന്ത്രാലയവും റിസര്‍വ് ബാങ്കും തമ്മില്‍ ത്രികക്ഷി കരാര്‍ ആകാമെന്ന കേന്ദ്ര നിര്‍ദേശത്തിന് സംസ്ഥാനം വഴങ്ങുന്നുമില്ല. ത്രികക്ഷി കരാര്‍ പ്രകാരം വായ്പ തിരിച്ചടച്ചില്ലെങ്കില്‍ സംസ്ഥാന വിഹിതത്തില്‍ നിന്ന് പിടിക്കാനാവും. ഇതാണ് സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കാന്‍ കാരണം.
തൊടുപുഴയും പാലയുമടക്കം കേരളത്തിന്റെ 14 പട്ടണങ്ങള്‍ക്ക് ഉണര്‍വേകുന്ന പദ്ധതിയാണ് ശബരി റെയില്‍ പാത. ഇതിനിടെ ഈ പദ്ധതി ഉപേക്ഷിച്ചുവെന്നും പമ്പ ചെങ്ങന്നൂര്‍ പാത മാത്രമേ നടപ്പാവൂ എന്നും ചില കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതിനിടയിലാണ് കേന്ദ്ര റെയില്‍വേ മന്ത്രിയില്‍ നിന്ന് അനുകൂലപ്രഖ്യാപനം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: