തൊടുപുഴ: ദുരന്ത പ്രതിരോധ സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നൂതന സംവിധാനവുമായി ഇടുക്കി ജില്ലാ ഭരണകൂടം. ഇടുക്കി ഡിസാസ്റ്റര്‍ റെസിലിയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ഐഡ്രിസ്) എന്ന മുന്‍കരുതല്‍ സംവിധാനത്തിന്റെ പരീക്ഷണ പ്രവര്‍ത്തനം ഈ മഴക്കാലത്ത് തന്നെ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ വി വിഗ്‌നേശ്വരി പറഞ്ഞു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ അടിമാലി, രാജക്കാട് മേഖലകളിലാകും പദ്ധതിയുടെ തുടക്കം.
എ ഐ അടക്കമുള്ള നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉരുള്‍പൊട്ടല്‍, പ്രളയം, കാട്ടുതീ, വരള്‍ച്ച തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പുകള്‍ നല്‍കല്‍, ജിഐഎസ് അധിഷ്ഠിത റിസ്‌ക് മാപ്പിംഗ് വഴി യഥാസമയ ഡാറ്റ സംയോജിപ്പിച്ച് വികസന പദ്ധതികളുമായി ബന്ധപ്പെട്ട ആസൂത്രണം, വന്യജീവി ആക്രമണം കുറയ്‌ക്കാനുള്ള സംയോജിത പദ്ധതി തയാറാക്കല്‍, സാമ്പത്തികവും പരിസ്ഥിതികവുമായ നഷ്ടങ്ങള്‍ കുറയ്‌ക്കല്‍, വനജല വിനിമയം, മണ്ണിന്റെ ഘടനയും മഴയുടെ രീതിയും അനുസരിച്ചുള്ള കൃഷിയും വനപരിപാലനവും എന്നിവയാണ് ഐഡ്രിസിന്റെ പ്രധാന ലക്ഷ്യം.
നിരീക്ഷണ സംവിധാനത്തില്‍ 46 ഉരുള്‍പൊട്ടല്‍ സെന്‍സറുകള്‍ (ഇന്‍ക്ലിനോമീറ്ററുകള്‍, പൈസോമീറ്ററുകള്‍, മഴമാപിനികള്‍, മണ്ണ് ഈര്‍പ്പനില സെന്‍സറുകള്‍), 48 നദീനിരപ്പു ഗേജുകള്‍ (പ്രധാനമായി തൊടുപുഴ, പമ്പ എന്നിവയുടെ ആറ് ഉപനദികള്‍) എന്നിവയുണ്ടാകും. ഈ സെന്‍സറില്‍ നിന്നുള്ള വിവരങ്ങള്‍ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലെ ജിഐഎസ് പ്ലാറ്റ്‌ഫോമിലേക്ക് തത്സമയം എത്തും.
സ്മാര്‍ട്ട് അലര്‍ട്ട് പ്രോട്ടോകോളുകള്‍ സംവിധാനമാണ് മറ്റൊരു പ്രധാന സവിശേഷത. എസ്.എം.എസ്, ഐ.വി.ആര്‍.എസ്, സൈറണ്‍, റേഡിയോ, മൊബൈല്‍ ആപ്പ് എന്നിവ വഴി വിവിധ വകുപ്പുകളിലേക്കും പൊതുജനങ്ങളിലേക്കും തത്സമയ മുന്നറിയിപ്പുകള്‍ നല്‍കുകയാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, പ്രാദേശിക ആദിവാസി ഭാഷകള്‍ ഉള്‍പ്പെടെയുള്ളവയില്‍ ഫലപ്രദമായ ആശയവിനിമയം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക