വാഷിംഗ്ടൺ : ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ഇടപെട്ടുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാദം തള്ളി ശശി തരൂര്‍ എംപി . പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തില്‍ ആരോടും മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആര്‍ക്കും ഇന്ത്യയോട് ആവശ്യപ്പെടേണ്ട കാര്യമില്ലെന്നും, അങ്ങനെ ആരും വരേണ്ടെന്നും തരൂര്‍ വാഷിങ്ടണില്‍ പറഞ്ഞു .
നരേന്ദ്രാ, കീഴടങ്ങുക എന്ന് ട്രമ്പ് പറഞ്ഞതായുള്ള രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തെയും പരോക്ഷമായി തള്ളിയാണ് തരൂരിന്റെ പ്രസ്താവന . ഇന്ത്യ നടത്തിയ ആക്രമണത്തില്‍ വന്‍നാശനഷ്ടം നേരിട്ടതിന് പിന്നാലെ സൈനിക നടപടി നിര്‍ത്താന്‍ മേയ് പത്തിന് പാകിസ്താന്‍ ഇന്ത്യയോട് ആവശ്യപ്പെടുകയായിരുന്നെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ പ്രസിഡന്റ് പദത്തോടും അമേരിക്കന്‍ പ്രസിഡന്റി(ഡൊണാള്‍ഡ് ട്രംപ്)നോടും ഞങ്ങള്‍ക്ക് വലിയ ബഹുമാനമുണ്ട്. ഞങ്ങള്‍ക്ക്, പറയാന്‍ കഴിയുന്നത് ഇത്രമാത്രമാണ്. ഞങ്ങള്‍ ഒരിക്കലും പ്രത്യേകിച്ച് ആരോടും മധ്യസ്ഥത വഹിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല, തരൂർ പറഞ്ഞു.
പാകിസ്ഥാനോട് സംസാരിക്കാന്‍ ഭാഷ ഒരു തടസമല്ല. ഭീകരതയുടെ ഭാഷയില്‍ പാകിസ്ഥാന്‍ സംസാരിച്ചാല്‍ സൈന്യത്തിന്റെ ഭാഷയില്‍ ഇന്ത്യ മറുപടി നല്‍കുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.
പാകിസ്ഥാന് സംസാരിക്കാന്‍ കഴിയുന്ന എല്ലാ ഭാഷകളും ഇന്ത്യയ്‌ക്കും സംസാരിക്കാന്‍ കഴിയും. ആ ഭാഷകളില്‍ ഏതിലെങ്കിലും പാകിസ്ഥാനുമായി സംസാരിക്കാന്‍ വളരെ സന്തോഷമുണ്ട്. നമ്മുടെ തലയ്‌ക്ക് നേരെ തോക്ക് ചൂണ്ടുന്ന ആളുകളുമായി നമ്മള്‍ സംഭാഷണം നടത്തില്ല എന്നതാണ് പ്രശ്‌നം. ഇന്ത്യയുമായി സാധാരണ ബന്ധം പുനഃസ്ഥാപിക്കാന്‍ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഭീകരതയുടെ അടിവേരറുക്കാന്‍ നടപടി സ്വീകരിക്കണം. അത്തരത്തില്‍ ഗൗരമതരമായ നടപടികള്‍ സ്വീകരിച്ചാല്‍ പാകിസ്ഥാനുമായി, ഒരു ഇടനിലക്കാരന്റെയും ആവശ്യമില്ലാതെ ഇന്ത്യയ്‌ക്ക് സംസാരിക്കാവുന്നതേയുള്ളൂവെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: