India

ആര്‍സിബി ആഘോഷപരിപാടിക്കിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കും

Published by

ബംഗളൂരു:ആര്‍സിബി ഐപിഎല്‍ കിരീടം നേടിയതിന്റെ ആഘോഷപരിപാടിക്കിടെ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി സിദ്ധരാമയ്യ ആണ് ഇതറിയിച്ചത്. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കും.

11 പേരാണ് അപകടത്തില്‍ മരിച്ചത്. 47 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണ്. 35,000 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മൂന്ന് ലക്ഷത്തോളം ആളുകളാണ് തടിച്ച് കൂടിയത്. അവിടെ ഇത്ര അധികം ആളുകള്‍ വന്ന് കൂടുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. വിക്ടറി പരേഡിന് അനുമതി നല്‍കിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റേഡിയത്തിന് സമീപമാണ് ദുരന്തമുണ്ടായത്. ടീമിനോടുള്ള സ്‌നേഹത്തിനൊപ്പം സ്വന്തം സുരക്ഷയും നോക്കണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നു. ജയത്തിന്റെ സന്തോഷം പോലും ഈ ദുരന്തം ഇല്ലാതാക്കി.വിധാന്‍സൗധയുടെ മുന്നില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍സിബി മാനേജ്‌മെന്റിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പെടെ ഉയരുന്നത്. ആഘോഷം ആര് സംഘടിപ്പിച്ചു എന്നതിലും വ്യക്തതയില്ല. ആഘോഷ പരിപാടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഐപിഎല്‍ അധികൃതര്‍ വ്യക്തമാക്കി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by