പെഷവാർ: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഒരു ഗോത്ര ജില്ലയിൽ പാകിസ്ഥാൻ സുരക്ഷാ സേന 14 ഭീകരരെ വധിച്ചുവെന്ന് റിപ്പോർട്ട്. ഓപ്പറേഷനിൽ നിരവധി സൈനികർക്ക് ഗുരുതര പരിക്കുകൾ സംഭവിച്ചതായും റിപ്പോർട്ട് ഉണ്ട്.
സൈനിക മാധ്യമ വിഭാഗം ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) പുറത്തിറക്കിയ പ്രസ്താവന പ്രകാരം ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ജൂൺ 2-3 തീയതികളിൽ, വടക്കൻ വസീറിസ്ഥാൻ ജില്ലയിലെ ദത്ത ഖേലിൽ സുരക്ഷാ സേന ഇന്റലിജൻസ് അധിഷ്ഠിത ഓപ്പറേഷൻ ആരംഭിച്ചുവെന്നാണ്. ഈ നടപടിയിലാണ് ഭീകരരെ വധിച്ചത്. അതേ സമയം സൈന്യത്തിനും കാര്യമായ നാശനഷ്ടങ്ങൾ നേരിടേണ്ടി വന്നു.
അഫ്ഗാനിസ്ഥാനിൽ നിന്ന് പാകിസ്ഥാനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയാണ് തെഹ്രീക്-ഇ-താലിബാൻ (ടിടിപി) തീവ്രവാദികൾ പാക് സൈന്യവുമായി പോരടിച്ചത്. അതേ സമയം പാകിസ്ഥാനിൽ അടുത്ത ദിവസങ്ങളിലായി കുറഞ്ഞത് 41 തീവ്രവാദികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന് സൈന്യം പറയുന്നു. വടക്കൻ വസീറിസ്ഥാനിലെ ഗോത്ര ജില്ലയിലെ ബിബക് ഘർ പ്രദേശത്തിന് സമീപമാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ട തീവ്രവാദികളിൽ ഭൂരിഭാഗവും അഫ്ഗാൻ സിവിലിയന്മാരായിരുന്നു.
അതേ സമയം ടിടിപിയുടെ വേരുകൾ അഫ്ഗാനിസ്ഥാനിലെ താലിബാൻ പ്രസ്ഥാനവുമായി ബന്ധപ്പെട്ടതാണ്. ഈ സംഘടന പാകിസ്ഥാനിലും സജീവമാണ്. സൗത്ത് വസീറിസ്ഥാനിലെ സ്വാധീനമുള്ള നേതാവായിരുന്ന ബൈത്തുള്ള മെഹ്സൂദാണ് ഇത് സ്ഥാപിച്ചത്. ചെറുതും വലുതുമായ നിരവധി വിഭാഗങ്ങളുടെ ഒരു സഖ്യമാണ് ഈ സംഘടന.
2020 ന് ശേഷം ടിടിപി ചിതറിക്കിടക്കുന്ന നിരവധി വിഭാഗങ്ങളെ വീണ്ടും ഒന്നിപ്പിച്ചു. ഇപ്പോൾ സംഘടന ആക്രമണങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ തുടങ്ങിയ പ്രദേശങ്ങളിൽ ടിടിപി സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: