കൊച്ചി: പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ധൻ ഡോ. വി.പി ഗംഗാധരന് വധ ഭീഷണി. മുംബൈയിലെ ‘സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ്’ എന്ന പേരിൽ അയച്ച കത്തിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. 8.25 ലക്ഷം രൂപ ബ്ലഡ് മണി നല്‍കിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. ഡോ. ഗംഗാധരന്റെ ചികിത്സാ പിഴവില്‍ പെണ്‍കുട്ടി മരിക്കാന്‍ ഇടയായെന്നും തുടര്‍ന്ന് കുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്‌തെന്നുമാണ് കത്തിലെ ആരോപണം.
നീതി തേടി പെണ്‍കുട്ടിയുടെ പിതാവാണ് തങ്ങളെ സമീപിച്ചതെന്നും കത്തില്‍ പറയുന്നു. തപാല്‍ വഴി മേയ് 17-ന് ലഭിച്ച കത്തിന്റെ പശ്ചാത്തലത്തില്‍ ഡോ. ഗംഗാധരന്‍ മരട് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ മരട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കത്തില്‍ നല്‍കിയ ക്യുആര്‍ കോഡ് വഴി ബിറ്റ് കോയിന്‍ ആയി 8.25 ലക്ഷം രൂപ നല്‍കണമെന്നാണ് ആവശ്യം.
പണം നല്‍കിയില്ലെങ്കില്‍ ഡോക്ടറുടെയും കുടുംബത്തിന്റെയും ജീവന്‍ അപകടത്തിലാക്കുമെന്നും ഭീഷണിയുണ്ട്. ഡോക്ടറുടെ പരാതിയില്‍ ഭീഷണിപ്പെടുത്തല്‍, വധഭീഷണി, പണം തട്ടിയെടുക്കല്‍ ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സൈബര്‍ സെല്‍, തപാല്‍ വകുപ്പുകളുമായി ഏകോപിപ്പിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഡിജിറ്റല്‍ പേമെന്റ് ലിങ്കും ക്യു.ആര്‍ കോഡും സൈബര്‍ സെല്‍ വഴി കണ്ടെത്താനാണ് നീക്കം. കത്ത് അയച്ച പോസ്റ്റ് ഓഫിസ് നിർണയിക്കാന്‍ തപാല്‍ വകുപ്പ് രേഖകള്‍ പരിശോധിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക