ന്യൂദൽഹി: പാകിസ്ഥാന് വേണ്ടി ഇന്ത്യയിൽ ചാരവൃത്തി നടത്തിയതിന് രൂപ്‌നഗറിലെ മഹ്‌ലാൻ നിവാസിയായ യൂട്യൂബർ ജസ്ബീർ സിങ്ങിനെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. “ജാൻ മഹൽ” എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ നടത്തുന്ന ജസ്ബീർ സിങ്, പാകിസ്ഥാൻ ഇന്റലിജൻസ് ഏജൻസിയിലെ ഇന്റലിജൻസ് ഓഫീസർ ഷാക്കിർ എന്ന ജട്ട് രൺധാവയുമായി ബന്ധമുള്ളതായി കണ്ടെത്തി.
ഹരിയാനയിൽ നിന്ന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയുമായും ജസ്ബീർ സിംഗ് ബന്ധപ്പെട്ടിരുന്നു. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മൊഹാലിയിലെ സ്റ്റേറ്റ് സ്‌പെഷ്യൽ ഓപ്പറേഷൻസ് സെൽ (എസ്‌എസ്‌ഒസി) നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്. പാകിസ്ഥാൻ പൗരനും പുറത്താക്കപ്പെട്ട പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനുമായ ഡാനിഷ് എന്നറിയപ്പെടുന്ന എഹ്സാൻ-ഉർ-റഹീമുമായും ഈ യൂട്യൂബർ അടുത്ത ബന്ധം പുലർത്തിയിരുന്നു.
ഡാനിഷിന്റെ ക്ഷണപ്രകാരം ദൽഹിയിൽ നടന്ന പാകിസ്ഥാൻ ദേശീയ ദിന പരിപാടിയിൽ ജസ്ബീർ പങ്കെടുത്തതായും അവിടെ വെച്ച് പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥരെയും വ്ലോഗർമാരെയും കണ്ടതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
2020ലും, 2021-ലും 2024-ലും സിങ് മൂന്ന് തവണ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു. കൂടാതെ ഇയാളുടെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഒന്നിലധികം പാകിസ്ഥാൻ അധിഷ്ഠിത നമ്പറുകൾ ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്, അവ ഇപ്പോൾ വിശദമായ ഫോറൻസിക് പരിശോധനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: