ഈ ദൃശ്യപ്രപഞ്ചത്തിനു മൂന്ന് അവസ്ഥയാണുള്ളത്. അറിവ്, സൂക്ഷ്മം, സ്ഥൂലം. അറിവാണ് സൂക്ഷ്മമായി പരിണമിക്കുന്നത്. അതില്‍നിന്നും സ്ഥൂലം ഉടലെടുക്കുന്നു. ഇപ്രകാരം ഉടലെടുത്ത സ്ഥൂലം തിരിച്ച് അറിവായി പരിണമിക്കുകയുംചെയ്യും. അതായത് ജലത്തിന്റെ മൂന്ന് അവസ്ഥ പോലെ. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിലും ഈ അവസ്ഥ കാണാം. അതിനെല്ലാം ആധാരം ഈ സത്യമാണ്. അതിസൂക്ഷ്മമെന്നു നാം പറയുമ്പോഴും സൂക്ഷ്മം മറഞ്ഞാല്‍ അറിവായും സൂക്ഷ്മം പരിണമിച്ച് സ്ഥൂലവുമാകും. അളവറ്റ മാനങ്ങളില്‍ (ഡയമന്‍ഷനുകളില്‍) നമുക്കുള്‍ക്കൊള്ളാന്‍ കഴിയുന്നവയിലെ ചിലതിനെ നോക്കിയാണ് നാമീപ്രപഞ്ചത്തെ വീക്ഷിക്കുന്നത്. അപ്രകാരം വീക്ഷിക്കുമ്പോള്‍ നമ്മില്‍ അങ്കുരിക്കുന്ന അറിവിന്റെ പരമോന്നത തലത്തിലെ ഉള്‍ക്കാഴ്ചയേ നമുക്കായുള്ള അറിവില്‍ പ്രാപ്തമാകൂ. ബാക്കിയുള്ളവയെല്ലാം ഈ പ്രപഞ്ചംപോലെ നാമറിയാതെ വ്യാപരിച്ചവയാകും.
നമ്മില്‍ ഒരു സ്ഥൂലാവസ്ഥ മാനങ്ങള്‍ക്ക് അടിസ്ഥാനമാക്കി ചിന്തിച്ചാല്‍ ത്രിമാനമായി വ്യക്തമായും ബാക്കി മാനങ്ങള്‍ അവ്യക്തമായും കൂടിവരും തോറും സൂക്ഷ്മമായും അവസാനം അറിവായും പരിണമിക്കും. അതായത് വലിയൊരു പെട്ടിക്കുള്ളില്‍ ഇരിക്കുന്ന അനേകം പെട്ടികളെ ത്രിമാന ചിത്രമാക്കി ചിത്രീകരിച്ചാല്‍ ആദ്യപെട്ടി വ്യക്തവും തുടര്‍ന്നുവരുന്നവ അവ്യക്തവും അവസാനം സൂക്ഷ്മവും പിന്നെ അവ അറിവായും മാറുന്നു. അതുകൊണ്ട് അവസാനം പെട്ടിയില്ല എന്നല്ല ഇതിനര്‍ത്ഥം. നമ്മില്‍ അത്രത്തോളമേ അറിയാനുള്ള അറിവു ശേഖരിച്ചിട്ടുള്ളൂ എന്നര്‍ത്ഥം.
അന്ധനു മുന്നിലെ പാത പോലെ ഈ ദൃശ്യപ്രപഞ്ചത്തില്‍ നമ്മുടെ പഞ്ചേന്ദ്രിയത്തിനും അതീതമായി വ്യാപരിക്കുന്ന അറിവുകള്‍ അവയെ ശക്തമായി ഉള്‍ക്കൊള്ളുക ഈ പഞ്ചേന്ദ്രിയത്തിന്റെ അറിവിന്റെ അടിസ്ഥാനത്തിലൂടെയാണ്. ഇന്ദ്രിയങ്ങള്‍ അല്‍പം മാത്രമേ നമ്മില്‍ ബോധം ജനിപ്പിക്കൂ. ബാക്കിയുള്ളവയെ ഉള്‍ക്കൊള്ളുക നമ്മില്‍ നിറച്ചിട്ടുള്ള വിവിധ അളവിലുള്ള അറിവിലൂടെയാണ്. നിറച്ച അറിവിന് ഏറ്റക്കുറച്ചില്‍ ഉണ്ടാകാം. അതാണ് ചില വസ്തുതകള്‍ എത്രതന്നെ തരംമാറ്റി അവതരിപ്പിച്ചാലും ചിലര്‍ക്ക് ഉള്‍ക്കൊള്ളാനാവാത്തത്. ഏതൊരു സൃഷ്ടിയും ആരംഭിക്കുക ആദ്യം അറിവിലൂടെയാണ്. ഒരു സൃഷ്ടി എന്തിന്, എപ്രകാരമെന്ന് ആദ്യം അറിവില്‍ ജനിക്കുന്നു. അതു മുന്‍കൂട്ടി തരപ്പെടുത്തിയതിനു ശേഷമെ സൃഷ്ടിയിലേക്കും കര്‍മ്മത്തിലേക്കും കടക്കു.
ഏതൊരു സൃഷ്ടിയിലേയും അപക്വതകള്‍ അനായാസം അവിടെ (അറിവില്‍) ശരിപ്പെടുത്താം. ഒരു ഉത്തമ ചിത്രകാരന്‍ താന്‍ വരയ്‌ക്കുന്ന ചിത്രത്തെ വരയ്‌ക്കുന്നതിനു മുന്‍പുള്ള ഭാവനയിലാണു ചിട്ടപ്പെടുത്തുക. വരച്ചുകഴിഞ്ഞുള്ള തിരുത്തലുകള്‍ അഭംഗിയുളവാക്കും. എല്ലാ സൃഷ്ടിയും ഇത്തരത്തിലാണ്. ഇന്നുള്ള സൃഷ്ടിയില്‍ പക്വമായ സൃഷ്ടിക്കായി സ്വയം അറിവിലൂടെ ഇടപെടാവുന്ന അവസ്ഥയിലാണ് മനുഷ്യസൃഷ്ടി നടന്നിരിക്കുന്നത്. എന്നാല്‍ അതിന് വേണ്ട പ്രാരംഭ നടപടികള്‍ എപ്രകാരമെന്ന് പുരാണങ്ങള്‍ വിസ്തരിക്കുമ്പോഴും അതിനെ പുര്‍ണമായും മനുഷ്യന് ഉള്‍ക്കൊള്ളാതെ കതിരില്‍ വളം വെയ്‌ക്കുകയാണു ചെയ്യുന്നത്. പലപല സന്ദര്‍ഭങ്ങള്‍ ഉദാഹരണ സഹിതം ആദ്യന്തം വിവരിക്കുമ്പോഴും വളരെ ലാഘവത്തോടെ തള്ളിക്കളയുകയും തോന്നുന്നിടത്തു വെച്ച് തുടങ്ങുകയുമാണു പതിവ്. പുരാണങ്ങളിലെ പോലെ തന്നെ മഹാഭാരത കഥയിലെ മുഴുവന്‍ ജന്മങ്ങളും ഇത്തരം അവസ്ഥകളെ നിരത്തിയാണ് പ്രതിപാദിച്ചിരിക്കുന്നത്. പാണ്ഡുവും ധൃതരാഷ്‌ട്രരും വിദുരരും അടക്കം എല്ലാ ജന്മങ്ങളിലും ഇത് വ്യക്തമായി നിഴലിച്ചു നില്‍ക്കുന്നതു കാണാം. അതിലെ സ്വഭാവ വൈചിത്ര്യങ്ങളാണ് അതിഗംഭീരം. ഇവയെ കോര്‍ത്തിണക്കി സൃഷ്ടിച്ച ഈ മഹാഗ്രന്ഥങ്ങള്‍ ഉണ്ടായിട്ടും ഇന്നും ആ സൃഷ്ടിമഹത്വം വേണ്ടവിധം അവസരോചിതമായി കഥയല്ലാതൊന്നും മനസ്സിലാക്കുന്നില്ല.
ഒരു സ്ത്രീ ഗര്‍ഭിണിയാകുന്ന മുറയ്‌ക്കല്ല ആത്മീയാഹാരം ആഹരിക്കണ്ടേണ്ടത്. ഓരോ സ്ത്രീയ്‌ക്കും പുരുഷനും ജനനം മുതല്‍ തങ്ങളുടെ തലമുറ എങ്ങനെ ഉള്ളതാകണം എന്ന ചിന്ത അവരുടെ ബുദ്ധിയില്‍ മാതാപിതാ ഗുരുക്കന്മാര്‍ മുളപ്പിച്ച് പക്വമാക്കികൊടുക്കണം. ഓരോ മനുഷ്യ സൃഷ്ടിചിന്തയിലും നിരവധി ആശയവിപുലീകരണമാണു നിലനില്‍ക്കുക. ഇണയെ തേടുമ്പോള്‍ സമാന ചിന്താഗതികളിലുള്ള പക്വമാര്‍ന്നവരെ തെരഞ്ഞെടുക്കേണ്ടതാണ്. അതിനായാണ് പൗരാണികര്‍ പെട്ടെന്നു തിരിച്ചറിയത്തക്കവിധം സമാനചിന്താഗതിയുള്ള ഗോത്ര സംസ്‌കാരം സൃഷ്ടിച്ചത്. ഇന്ന് അത് അപകര്‍ഷതയും അലങ്കാരവുമായി മാറി. അപ്രകാരം തെരഞ്ഞെടുക്കുന്ന സമാനചിന്തയിലുള്ള ഇണകള്‍ ഒരു പക്വമായ മുഹൂര്‍ത്തത്തില്‍ പരമ്പരയ്‌ക്കായി മാത്രം ബന്ധപ്പെടുന്ന അനേക സന്ദര്‍ഭങ്ങള്‍ പുരാണം ഉദാഹരണ സഹിതം ഘോഷിക്കുന്നതു കാണാം. ഈ വിധമുള്ള സല്‍സന്തതികളാണ് ഭൂമിയില്‍ നിലകൊള്ളേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: