രാജ്യത്താകെ കോവിഡ് കേസുകള്‍ ഉയരുകയാണെന്നും 10 ദിവസത്തിനിടെ ആകെ രോഗികളുടെ എണ്ണം 15 മടങ്ങ് വര്‍ധിച്ചതായുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 24 മണിക്കൂറിനിടയില്‍ 2023 രോഗികള്‍ വര്‍ധിച്ച് ഇപ്പോള്‍ മൊത്തം നാലായിരത്തോളമായി. കേരളത്തില്‍ രോഗികളുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. കേരളം കൃത്യമായി കോവിഡ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ടാണ് കണക്കുവര്‍ധിച്ചു കാണുന്നതെന്നാണ് ആരോഗ്യ മന്ത്രിയുടെ വിശദീകരണം. കേരളത്തില്‍ ഇപ്പോള്‍ 1435 കേസുകളുണ്ടെന്നാണ് കണക്ക്. രാജ്യത്താകെ 35ലധികം പേര്‍ കോവിഡ് മൂലം മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒന്‍പതു മരണം കേരളത്തിലാണ്. കോവിഡ് വ്യാപനം കൂടുതലാണെങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വിശദീകരിക്കുന്നു. ഏതായാലും കാര്യക്ഷമമായ കരുതലുകളും നടപടികളും സ്വീകരിക്കുക തന്നെ വേണം. പൊതുസ്ഥലങ്ങളിലും ആരോഗ്യ സ്ഥാപനങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കണം. അത്യാവശ്യമല്ലാത്ത ആശുപത്രി സന്ദര്‍ശനം കഴിവതും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. എല്ലാ മേഖലയിലും, പ്രത്യേകിച്ച് ആരോഗ്യരംഗത്ത് കേരളം ഒന്നാം സ്ഥാനത്താണെന്നു പറയുന്നവര്‍ കോവിഡിനെതിരായ ജാഗ്രതയുടെ കാര്യത്തിലും ശ്രദ്ധവയ്‌ക്കണം. അതു വേണ്ടത്ര കാര്യക്ഷമമായി നടക്കുന്നില്ല എന്നതിന്റെ തെളിവാണ് ആശുപത്രികളിലെ ദുരവസ്ഥ. പലയിടത്തും ആവശ്യത്തിന് ഡോക്ടര്‍മാരില്ല. ഉള്ള സ്ഥലത്ത് മരുന്നുക്ഷാമം.
കേന്ദ്രസര്‍ക്കാരിന്റെ പ്രശംസനീയമായ ആരോഗ്യരംഗത്തെ പരിഗണനയും മുന്‍ഗണനയും കേരളത്തിലെവിടെയും ലഭ്യമല്ല. ആയുഷ്മാന്‍ ഭാരത് പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന പരാതിയാണ് പരക്കെ. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ കാരുണ്യ പദ്ധതിക്കും പൂട്ടുവീണ അവസ്ഥയിലാണ്. ചികിത്സാ സഹായത്തിന് അപേക്ഷിച്ചാല്‍ ലഭിക്കുന്നില്ലെന്ന പരാതിയാണ് പരക്കെ. കോവിഡിന്റെ കാര്യത്തില്‍ കേരളത്തിന്റെ ആരോഗ്യവകുപ്പു നല്‍കുന്ന കണക്കുകളില്‍ ഒളിച്ചുകളിയാണ് തെളിഞ്ഞു കാണുന്നത്. ആഗോളതലത്തില്‍ കോവിഡ് വ്യാപനത്തില്‍ വര്‍ധന കണ്ടപ്പോള്‍ത്തന്നെ സംസ്ഥാനത്തും ടെസ്റ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്രെ. അതുകൊണ്ടാണ് കേരളം കോവിഡ് രോഗത്തില്‍ ഒന്നാംസ്ഥാനത്തു വരുന്നതെന്നുമാണ് വിശദീകരണം. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നാണ് വിശദീകരണം. മഴക്കാല രോഗങ്ങള്‍ക്കൊപ്പം കോവിഡുകൂടി കൂടുന്നത് ഏറെ ആശങ്കപ്പെടുത്തുന്നതാണ്. ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നും മറ്റ് സജ്ജീകരണങ്ങളും ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്. കോവിഡിനെ തടയുന്നതിന് മറ്റ് കരുതലും സ്വയം പ്രതിരോധവും അനിവാര്യമാണ്. നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പൊതു സമൂഹംകൂടി സഹകരിച്ചാലേ ഇതുപോലുള്ള പകര്‍ച്ച വ്യാധികളില്‍ നിന്നു രക്ഷപ്പെടാന്‍ കഴിയൂ. ഏതാനും വര്‍ഷം മുന്‍പത്തെ കോവിഡ് താണ്ഡവം നമുക്കു മറക്കാറായിട്ടില്ലല്ലോ.
ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ ഒമിക്രോണ്‍ ജെഎന്‍1 വകഭേദമായ എല്‍എഫ്7 ആണ് സംസ്ഥാനത്തു വ്യാപിക്കുന്നതെന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം. ഈ വകഭേദത്തിനു തീവ്രത കുറവാണെങ്കിലും വ്യാപന ശേഷി കൂടുതലാണെന്നും നേരത്തേ വിശദീകരിച്ചിരുന്നു. തീവ്രത കുറഞ്ഞാലും മറ്റു രോഗങ്ങളുള്ളവരെ ഇതു കാര്യമായും ഗുരുതരമായും ബാധിക്കും. കഴിഞ്ഞ ദിവസം മരിച്ച ഒരാള്‍ക്കു കരള്‍ രോഗവും രക്തസമ്മര്‍ദ്ദവുമുണ്ടായിരുന്നു എന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടല്ലോ. അതേസമയം ഭയം വേണ്ട, ജാഗ്രത മതിയെന്ന വിശദീകരണം ആരോഗ്യ മന്ത്രി ആവര്‍ത്തിക്കുന്നു. മറ്റ് രോഗങ്ങളുള്ളവര്‍ക്കാണ് കൊവിഡ് ഗുരുതരമാകുന്നത്. അത്തരക്കാര്‍ മാസ്‌ക് ധരിക്കുന്നതുള്‍പ്പെടെയുള്ള പ്രത്യേക മുന്‍കരുതലെടുക്കണമെന്നും ആരോഗ്യമന്ത്രി പറയുന്നു. ദല്‍ഹിയില്‍ നിലവില്‍ രണ്ട് കോവിഡ് മരണങ്ങള്‍ സംഭവിച്ചു. തമിഴ്‌നാട്ടിലും രണ്ട് മരണങ്ങളുണ്ടായി. എന്നാല്‍ രാജസ്ഥാന്‍, പുതുച്ചേരി, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് സജീവ കേസുകളുടെ എണ്ണം കുറവാണെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു.
ആരോഗ്യ മേഖലയില്‍ മുന്നിലുള്ള സംസ്ഥാനമായ കേരളത്തിലെ കണക്കുകള്‍ ഉയര്‍ന്നു നില്‍ക്കുമ്പോഴും ഇതിലേറെ ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളിലെ കണക്കുകളിലെ കുറവ് ഇതര സംസ്ഥാനങ്ങളിലെ പരിശോധനകളുടെ അഭാവം മൂലമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍. ആശുപത്രികളില്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി വ്യത്യമാക്കി. കേന്ദ്ര ആരോഗ്യവകുപ്പും ആയുഷ് മന്ത്രാലയവും എല്ലാ സംസ്ഥാനങ്ങളിലുമുള്ള സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്. രാജ്യത്ത് ഇതുവരെ മരിച്ചവരെല്ലാം മറ്റു രോഗമുള്ളവരും പ്രായമായവരുമാണെന്ന് ആരോഗ്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഏതായാലും കോവിഡിനെ കരുതലോടെ, കാര്യക്ഷമമായ പരിശോധനയോടെ തന്നെ നരീക്ഷിക്കേണ്ടതുണ്ടെന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: