ന്യൂദല്‍ഹി: ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയായി ഭാരതം മാറിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ (ഐഎടിഎ) 81-ാമത് വാര്‍ഷിക പൊതുയോഗത്തെയും ലോക വ്യോമഗതാഗത ഉച്ചകോടിയുടെ പ്ലീനറി സമ്മേളനത്തെയും അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. 42 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1983 ലാണ് മുമ്പ് ഐഎടിഎ യോഗത്തിന് ഭാരതം വേദിയായത്.
ഉഡാന്‍ പദ്ധതിയുടെ വിജയം ഭാരതത്തിന്റെ സിവില്‍ വ്യോമയാന ചരിത്രത്തിലെ സുവര്‍ണ അധ്യായമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ സംരംഭത്തിലൂടെ 15 ദശലക്ഷത്തിലധികം യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവിലുള്ള വിമാനയാത്രയുടെ പ്രയോജനം ലഭിച്ചു. നിരവധി പൗരന്മാര്‍ക്ക് ആദ്യമായി വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിച്ചു. രാജ്യത്തെ വിമാനക്കമ്പനികള്‍ ഇരട്ട അക്ക വളര്‍ച്ച കൈവരിക്കുന്നത് തുടരുകയാണ്. ഭാരത്തില്‍ ഒരു വര്‍ഷം വിമാനത്തില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം മിക്ക രാജ്യങ്ങളിലെയും മൊത്തം ജനസംഖ്യയെക്കാള്‍ കൂടുതലാണ്. വിമാനമാര്‍ഗം വര്‍ഷം 3.5 ദശലക്ഷം മെട്രിക് ടണ്‍ ചരക്ക് നീക്കമുണ്ട്. ഈ ദശകത്തിന്റെ അവസാനത്തോടെ ഇത് 10 ദശലക്ഷം മെട്രിക് ടണ്ണായി വര്‍ധിക്കും. ഭാരത വിമാനക്കമ്പനികള്‍ 2,000 ത്തിലധികം പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. വ്യോമയാന വ്യവസായം അഭൂതപൂര്‍വമായ ഉയരങ്ങള്‍ കീഴടക്കാന്‍ തയ്യാറായി, നിര്‍ണായകമായ കുതിച്ചുചാട്ടത്തിന്റെ വക്കിലാണ്, പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിമാരായ കെ. റാം മോഹന്‍ നായിഡു, മുരളീധര്‍ മോഹോള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: