കോഴിക്കോട്: കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച വിവാദ സില്‍വര്‍ ലൈന്‍ പദ്ധതി കേന്ദ്ര റെയില്‍ മന്ത്രാലയം തള്ളി. പകരം, സംസ്ഥാനത്തിന് അനുയോജ്യമായ, മെട്രോമാന്‍ ഇ. ശ്രീധരന്‍ സമര്‍പ്പിച്ച ബദല്‍ റെയില്‍ പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നു.
ശ്രീധരന്‍ സമര്‍പ്പിച്ച പദ്ധതികളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി സംസ്ഥാന സര്‍ക്കാരിന്റെ സഹകരണം ഉറപ്പാക്കി അതിവേഗ റെയില്‍ നടപ്പാക്കാന്‍ കേന്ദ്ര റെയില്‍വെമന്ത്രി അശ്വിനി വൈഷ്ണവ് മുന്‍കൈയെടുക്കുന്നെന്നാണ് ഏറ്റവും പുതിയ സൂചന. ഇ. ശ്രീധരനുമായി ചര്‍ച്ചകള്‍ നടത്തി, തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരുമായി ധാരണയുണ്ടാക്കി പദ്ധതി നടപ്പാക്കുമെന്നാണ് അറിയുന്നത്.
ഇക്കാര്യത്തില്‍ കേന്ദ്ര റെയില്‍വെ മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് ഇ. ശ്രീധരന്‍ ജന്മഭൂമിയോട് പറഞ്ഞു. കൂടുതല്‍ ചര്‍ച്ചയ്‌ക്ക് ദല്‍ഹിയില്‍ പോകുമെന്നും അദ്ദേഹം അറിയിച്ചു.
ഹൈസ്പീഡ് റെയില്‍വെ ലൈന്‍ എന്ന ബദലാണ് മെട്രോമാന്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുള്ളത്. മൂന്നേകാല്‍ മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തുനിന്ന് കണ്ണൂരില്‍ എത്താനാവുന്ന ട്രെയിന്‍ യാത്രയാണ് പദ്ധതി. കൊങ്കണ്‍ റെയില്‍വെ മാതൃകയിലുള്ള, പദ്ധതിയെക്കുറിച്ച് ഇ. ശ്രീധരന്‍ മുഖ്യമന്ത്രി പിണറായി വിജയന് 2024 ഡിസംബര്‍ 27ന് കത്തെഴുതിയിരുന്നു. ഇതേ പദ്ധതി കേന്ദ്ര റെയില്‍ മന്ത്രിക്കും സമര്‍പ്പിച്ചിരുന്നു.
റെയില്‍വെയും കേന്ദ്ര സര്‍ക്കാരിലെ ഉന്നതരും മറ്റുമായി ആദ്യവട്ട കൂടിയാലോചനകള്‍ നടത്തിയാണ് പദ്ധതി തയാറാക്കിയത്. കത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി താത്പര്യം പ്രകടിപ്പിച്ച് ഇ. ശ്രീധരനുമായി ഫോണില്‍ സംസാരിച്ചിരുന്നു.
സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ശ്രീധരനുമായി അദ്ദേഹത്തിന്റെ പൊന്നാനിയിലെ വസതിയിലെത്തി ചര്‍ച്ചയും നടത്തിയിരുന്നു. ആ പദ്ധതിയാണ് ഇന്നലെ അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചര്‍ച്ചയില്‍ സൂചിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: