തിരുവനന്തപുരം:പടിഞ്ഞാറെക്കോട്ട ഗവണ്‍മെന്റ് ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി വ്‌ലോഗറായ മുകേഷ് എം നായര്‍ മുഖ്യാതിഥി ആയതില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുന്നു. ഡെപ്യൂട്ടി ഡയറക്ടര്‍ സ്‌കൂളിലെത്തി ഹെഡ്മാസ്റ്ററുടെ മൊഴിയെടുത്തു.
എന്നാല്‍ സ്‌പോണ്‍സറാണ് മുകേഷ് എം നായരെ എത്തിച്ചതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞത്.. സ്‌കൂള്‍ ക്ഷണിച്ചിട്ടല്ല മുകേഷ് പരിപാടിയില്‍ പങ്കെടുത്തത് എന്നാണ് പ്രധാനാധ്യാപകന്‍ മൊഴി നല്‍കിയത്. മുകേഷ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് റീല്‍സ് ഷൂട്ടിന്റെ പേരില്‍ അതിക്രമം നടത്തിയ കേസിലെ പ്രതിയാണ് മുകേഷ് എം നായര്‍
മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മുകേഷ് എം നായര്‍ മെമന്റോ സമ്മാനിച്ച് പ്രസംഗിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിന്ന് സെല്‍ഫിയുമെടുത്തു. മുന്‍ അസിസ്റ്റന്റ് കമമീഷണര്‍ ഒ എ സുനിലും മുകേഷിനൊപ്പം വേദി പങ്കിട്ടു. സംഭവം വിവാദമായതോടെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പിന്നാലെ ഡി ഡി ശ്രീജ ഗോപിനാഥ് സ്‌കൂളിലെത്തി മൊഴിയെടുത്തു. ജെസി ഐ എന്ന സന്നദ്ധ സംഘനയാണ് മുകേഷിനെ കൊണ്ടുവന്നതെന്നും ചടങ്ങിനെത്തിയ ഇയാളെ തിരിച്ചറിഞ്ഞില്ലെന്നുമാണ് ഹെഡ്മാസ്റ്റര്‍ പറഞ്ഞത്.
പോക്‌സോ കേസില്‍ പ്രതികളായ അധ്യാപകര്‍ക്കെതിരെ ശക്തമായ നടപടി വേണം എന്നാവശ്യപ്പെട്ട് എല്ലാ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ അയച്ചിരുന്നു.അതേ ദിവസം തന്നെയാണ് പോക്‌സോ പ്രതി പ്രവേശനോത്സവത്തില്‍ മുഖ്യാതിഥിയായി എത്തിയത്. രണ്ട് മാസം മുമ്പാണ് കോവളം പൊലീസ് മുകേഷ് എം നായര്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: