പാലക്കാട്: അട്ടപ്പാടിയില്‍ യുവാവിനെ കെട്ടിയിട്ട് അര്‍ധ നഗ്‌നനാക്കി മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം. പ്രതികളായ റെജിന്‍ മാത്യു, വിഷ്ണു എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. മണ്ണാര്‍ക്കാട് എസ് സി -എസ് ടി കോടതിയാണ് ജാമ്യം നല്‍കിയത്. പ്രതികള്‍ മര്‍ദനമേറ്റ സിജുവിനെയോ സാക്ഷികളെയാ ഒരു തരത്തിലും ബന്ധപ്പെടാനോ, ഭീഷണിപ്പെടുത്താനോ പാടില്ലെന്ന് കോടതി പറഞ്ഞു.
എന്നാല്‍, കോടതി തങ്ങളുടെ ഭാഗം കേട്ടില്ലെന്നും നിയമ നടപടി തുടരുമെന്നും മര്‍ദനമേറ്റ സിജുവിന്റെ അച്ഛന്‍ വേണു പ്രതികരിച്ചു.പ്രതികളില്‍ നിന്ന് വധഭീഷണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.ചികിത്സയിലുള്ള സിജുവിന് പകരം പിതാവ് വേണുവാണ് കോടതിയില്‍ ഹാജരായത്. മകന്റെ മദ്യപാനം നിര്‍ത്തി സാമൂഹികജീവിയാക്കി മാറ്റാന്‍ കോടതി പിതാവിനോട് ആവശ്യപ്പെട്ടു.
പ്രതികള്‍ വീഡിയോ എടുത്ത് പ്രചരിപ്പിച്ചത് ശരിയായില്ലെന്നും മദ്യപിച്ച് ഒരാള്‍ സ്വബോധത്തിലല്ലാതെ എന്തെങ്കിലും ചെയ്താല്‍ അര്‍ധനഗ്‌നനാക്കി കെട്ടിയിട്ട് മര്‍ദിക്കലല്ല ശിക്ഷയെന്നും കോടതി പറഞ്ഞു.
മേയ് 24 നായിരുന്നു പ്രതികളായ ഷോളയൂര്‍ സ്വദേശി റെജിന്‍ മാത്യുവും ആലപ്പുഴ സ്വദേശി വിഷ്ണുദാസും ചേര്‍ന്ന് ചിറ്റൂര്‍ ആദിവാസി ഉന്നതിയിലെ സിജുവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. ഗുരുതര പരിക്കേറ്റ സിജു ഇപ്പോഴും കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: