കൊച്ചി: ഉടമസ്ഥാവകാശം ഇല്ലെങ്കിലും ഭര്‍ത്താവിന്റെ കാലശേഷം ഭാര്യയെ ഭര്‍തൃവീട്ടില്‍ നിന്നും ഇറക്കിവിടാനാവില്ലെന്ന് ഹൈക്കോടതി. ഭര്‍ത്താവിനൊപ്പം താമസിച്ച അതേ വീട്ടില്‍ കുട്ടികളുമൊത്ത് താമസിക്കാന്‍ ഭാര്യക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. പാലക്കാട് സ്വദേശിയായ യുവതി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ അനുകൂല വിധി.
വീടിന്റെ ഉടമസ്ഥത ആരുടെ പേരിലെന്നത് കണക്കിലെടുക്കാതെ തന്നെ ഭര്‍തൃവീട്ടില്‍ താമസിക്കാന്‍ ഗാര്‍ഹിക പീഡന നിരോധന നിയമത്തില്‍ വ്യവസ്ഥയുണ്ടെന്ന് കോടതി പറഞ്ഞു. പാര്‍പ്പിടത്തിന്റെയും സുരക്ഷയുടെയും പ്രാധാന്യം സ്ത്രീകളുടെ അന്തസിന്റെ അടിസ്ഥാനപരമായ കാര്യമാണെന്നും ഈ നിയമം നിലനിൽക്കുമ്പോൾ സ്ത്രീയെ ബലമായി ഇറക്കി വിടാനോ ദ്രോഹിക്കാനോ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
2009 ലാണ് ഹര്‍ജിക്കാരിയുടെ ഭര്‍ത്താവ് മരിക്കുന്നത്. അതിന് ശേഷം യുവതിയും കുട്ടികളും ഭര്‍തൃവീട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്. എന്നാല്‍ യുവതിയോട് സ്വന്തം വീട്ടില്‍ നിന്ന് ഭാഗം കിട്ടിയ സ്വത്തുപയോഗിച്ച് ജീവിക്കാനും ഈ വീട്ടില്‍ നിന്ന് മാറാനും ഭര്‍ത്താവിന്റെ ബന്ധുക്കള്‍ നിര്‍ബന്ധിച്ചു. ഭര്‍ത്താവിന്റെ സഹോദരങ്ങളും ഭാര്യമാരും ഭര്‍തൃമാതാവും ദ്രോഹിക്കുന്നെന്നും വീട്ടില്‍നിന്ന് ഇറക്കി വിട്ടെന്നും കാണിച്ച് യുവതി പാലക്കാട് സെഷന്‍സ് കോടതിയെ സമീപിക്കുകയും കോടതി യുവതിക്ക് അനുകൂലമായി വിധിക്കുകയും ചെയ്തു.
എന്നാൽ ഇതിനെ ചോദ്യം ചെയ്ത് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇവരുടെ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. പിന്നാലെ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാന്‍ യുവതിയെ അനുവദിച്ചു കൊണ്ട് സെഷന്‍സ് കോടതിയുടെ വിധി ഹൈക്കോടതി ജസ്റ്റിസ് എം.ബി.സ്‌നേഹലത ശരിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: