മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പി.വി അൻവർ നൽകിയ നാമനിർദേശ പത്രിക തള്ളി. സാങ്കേതിക കാരണങ്ങളാലാണ് പത്രിക തള്ളിയത്. ഇതോടെ അൻവറിന് തൃണമുൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാനാകില്ല. രണ്ടാമത്തെ പത്രിക സ്വീകരിച്ചതിനാൽ സ്വതന്ത്രനായി ജനവിധി തേടാനാകും.
തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി പി വി അൻവർ സമർപ്പിച്ച പത്രികയിൽ പ്രശ്നമുണ്ടെന്ന് വരണാധികാരി അറിയിച്ചു. ടിഎംസി ദേശീയ പാർട്ടി അല്ലാത്തതിനാൽ നോമിനേഷനിൽ 10 പേർ ഒപ്പ് ഇടണം ആയിരുന്നു. അത് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയിരിക്കുന്നത്. പത്രിക തള്ളിയതിനാൽ പുനഃപരിശോധന വേണമെന്ന് അൻവർ ആവശ്യപ്പെട്ടു.
തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് പതിനായിരത്തിൽ കുറയാത്ത വോട്ടുപിടിച്ച് ശക്തിതെളിയിച്ച് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് യുഡിഎഫ് പ്രവേശനം എളുപ്പമാക്കാമെന്ന അൻവറിന്റെ ലക്ഷ്യമാണ് ഇപ്പോൾ പാളിയിരിക്കുന്നത്.
സിറ്റിംഗ് എംഎൽഎ ആയിരുന്ന അൻവർ രാജിവച്ച ഒഴിവിലാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് എൽഡിഎഫിനോടും സിപിഎമ്മിനോടും ഏറെ അകന്ന അൻവർ യുഡിഎഫ് പ്രവേശനത്തിന് ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. മാത്രമല്ല പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചതോടെ യുഡിഎഫുമായും അകലുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക