Cricket

വനിതാ ലോകകപ്പ് ക്രിക്കറ്റ് സപ്തംബര്‍ 30 മുതല്‍; ഭാരതവും ശ്രീലങ്കയും സംയുക്ത ആതിഥേയര്‍, പാകിസ്ഥാന് ഭാരതത്തില്‍ കളിയില്ല

Published by

ദുബായ്: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വരുന്ന സപ്തംബര്‍ 30 മുതല്‍ നവംബര്‍ രണ്ട് വരെ ഭാരതത്തിലെയും ശ്രീലങ്കയിലെയും അഞ്ച് വേദികളിലായി മത്സരങ്ങള്‍ നടക്കും. പാകിസ്ഥാന്റെ മത്സരങ്ങളൊന്നും ഭാരതത്തില്‍ ഷെഡ്യൂള്‍ ചെയ്തിട്ടില്ല.

ഭാരതത്തിലെ നാല് വേദികളിലും ശ്രീലങ്കയിലെ ഒരു വേദിയിലുമായാണ് മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ചിന്നസ്വാമി സ്റ്റേഡിയം ബെംഗളൂരു, എസിഎ സ്റ്റേഡിയം ഗുവാഹത്തി, ഹോള്‍കര്‍ സ്‌റ്റേഡിയം ഇന്‍ഡോര്‍, എസിഎ വിഡിസിഎ സ്‌റ്റേഡിയം വിശാഖപട്ടണം എന്നിവയാണ് ഭാരതത്തിലെ വേദികള്‍. ശ്രീലങ്കയിലെ ഏക വേദി കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയമാണ്.

ഒമ്പത് വര്‍ഷത്തിന് ശേഷമാണ് വനിതാ ഐസിസി ടൂര്‍ണമെന്റിന് ഭാരതം വേദിയാകുന്നത്. ഇതിന് മുമ്പ് 2016ല്‍ വനിതാ ട്വന്റി20 ലോകകപ്പില്‍ ആതിഥേയരായത് ഭാരതമായിരുന്നു.
എട്ട് ടീമുകളാണ് ലോകകപ്പിനായി കൊമ്പുകോര്‍ക്കുക. എല്ലാ ടീമുകളും പരസ്പരം ഓരോ മത്സരം കളിക്കുന്ന റൗണ്ട് റോബിന്‍ സംവിധാനത്തിലുള്ള ഏറ്റമുട്ടലിനൊടുവില്‍ പോയിന്റ് നിലയില്‍ മുന്നിലെത്തുന്ന നാല് ടീമുകല്‍ സെമിയിലേക്ക് യോഗ്യത നേടും. സെമിയിലേക്ക് പാകിസ്ഥാന്‍ യോഗ്യത നേടിയാല്‍ ഒരു മത്സരം കൊളംബോയില്‍ നടക്കും. പാക് ടീം ഫൈനലിലെത്തിയാലും മത്സരം കൊളംബോയിലായിരിക്കും. അല്ലെങ്കില്‍ ബെംഗളൂരുവായിരിക്കും ഫൈനല്‍ വേദി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by