ന്യൂദല്‍ഹി: കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു.
രാജ്യത്താകെ 3961 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. ഇതില്‍ 1,435 പേര്‍ കേരളത്തിലാണ്. മഹാരാഷ്‌ട്രയില്‍ 506, ദല്‍ഹിയില്‍ 483 പേരും രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഈ മൂന്ന് സംസ്ഥാനങ്ങളിലാണ് ദിനംപ്രതി കേസുകളില്‍ വലിയതോതില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നതും. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്‍കാന്‍ ഇന്നലെ ദല്‍ഹി ഹൈക്കോടതി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു.
സാമ്പിളുകള്‍ ശേഖരിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ തയ്യാറെടുപ്പ്, കേന്ദ്രങ്ങള്‍, ഗതാഗത നയം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കാനാണ് കോടതി ആവശ്യപ്പെട്ടത്. കൊവിഡ് അവസാനിച്ചിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വിശ്വാസമുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ അത് കൈമാറണമെന്നും നിര്‍ദേശിച്ചു. കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രം നിരീക്ഷണം ശക്തമാക്കി. ഉന്നതതല യോഗം ചേര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിലവിലെ സാഹചര്യം വിലയിരുത്തി. കൊവിഡ് കേസുകള്‍ കൂടുതല്‍ ഉള്ള സംസ്ഥാനങ്ങളില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ക്രമീകരിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. ആശുപത്രികളില്‍ ആവശ്യമായ മരുന്നുകളും ഓക്സിജനും വാക്സിനുകളും കിടക്കകളും സജ്ജമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: