ന്യൂദല്‍ഹി: രാജ്യത്തിന്റെ അഭിമാനം, ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ശു ശുക്ല അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് പറക്കാന്‍ ദിവസങ്ങള്‍ മാത്രം. ഭാരതത്തിന്റെ മുഴുവന്‍ സ്വപ്‌നവും പേറിയാണ് ബഹിരാകാശ സഞ്ചാരികളുള്ള ആക്‌സിയം 4 പേടകവും വഹിച്ച് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് പറന്നുയരുക. പേടകം ലക്ഷ്യസ്ഥാനത്ത് എത്തുന്നതോടെ രാകേഷ് ശര്‍മ്മയ്‌ക്ക് ശേഷം ബഹിരാകാശത്ത് കാലുകുത്തുന്ന ആദ്യ ഭാരതീയന്‍ എന്ന ബഹുമതി അദ്ദേഹത്തിന് സ്വന്തമാകും.
ഭാരതത്തിന്റെ ഗഗന്‍യാന്‍ പദ്ധതിക്ക് കീഴില്‍ പരിശീലനം ലഭിച്ച നാല് ബഹിരാകാശ സഞ്ചാരികളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. ഇസ്രോ, നാസ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇഎസ്എ) എന്നിവ സംയുക്തമായാണ് ഈ ബഹിരാകാശ ദൗത്യം സംഘടിപ്പിച്ചിട്ടുള്ളത്.
ജൂണ്‍ എട്ടിന് ഭാരത സമയം വൈകീട്ട് 6.41 മുമ്പാണ് ആക്‌സിയം- 4 ~ോറിഡയിലെ കെന്നഡി സ്പെയ്‌സ് സെന്ററില്‍ നിന്ന് പറന്നുയരുക. ശുഭാന്‍ശുവിനെ കൂടാതെ യുഎസ് ബഹിരാകാശസഞ്ചാരിയും കമാന്‍ഡറുമായ പെഗ്ഗി വിറ്റ്‌സണടക്കം മൂന്നുപേര്‍ കൂടി ദൗത്യത്തിന്റെ ഭാഗമാണ്. യാത്രക്കുള്ള ഒരുക്കങ്ങളെല്ലാം അവസാനഘട്ടത്തിലാണ്. ഇതിനായി നാല് പേരും ക്വാറന്റൈനില്‍ പ്രവേശിച്ചു കഴിഞ്ഞു. ആക്‌സിയം ദൗത്യത്തിന്റെ പൈലറ്റാണ് ശുഭാന്‍ശു.
1984-ല്‍ റഷ്യയുടെ സോയൂസ് പേടകത്തില്‍ രാകേഷ് ശര്‍മ്മ ബഹിരാകാശത്ത് കാലുകുത്തിയപ്പോള്‍ അന്ന് ഭാരതത്തിന്റെ അഭിമാനം വാനോളം ഉയര്‍ന്നിരുന്നു. അതേ വികാരത്തോടെയാണ് ശുഭാന്‍ശുവിന്റെ യാത്രയെയും രാജ്യം വീക്ഷിക്കുന്നതും. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുന്ന 14 ദിവസവും ഭക്ഷണവും പോഷകവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളാകും ശുഭാംശു നടത്തുക.
ബഹിരാകാശത്ത് സൂക്ഷ്മ ഗുരുത്വാകര്‍ഷണത്തില്‍ പരീക്ഷണം നടത്തിയ ചെറുപയര്‍, ഉലുവ വിത്തുകളെ ഭൂമിയിലെത്തിച്ച് കൃഷിക്കുപയോഗിക്കാനും ഈ ദൗത്യത്തില്‍ ലക്ഷ്യമിടുന്നുണ്ട്. വിത്തുകളെ ഭൂമിയില്‍ എത്തിച്ച ശേഷം അവയുടെ ജീനുകളിലുണ്ടായ മാറ്റങ്ങള്‍, സൂക്ഷ്മജീവികളുടെ ഇടപെടലുകള്‍, പോഷക പ്രൊഫൈലുകള്‍ എന്നിവയെക്കുറിച്ച് ഗവേഷകര്‍ പഠിക്കും.
ബഹിരാകാശത്തും ഭൂമിയിലുമുള്ള വിള പ്രതിരോധശേഷിയും ഉല്‍പ്പാദനക്ഷമതയും മെച്ചപ്പെടുത്താന്‍ കഴിയുന്ന സവിശേഷതകള്‍ കണ്ടെത്തുക എന്നതാണ് ഈ സമഗ്ര സമീപനത്തിന്റെ ലക്ഷ്യം. പരീക്ഷണം വിജയിച്ചാല്‍ ഭൂമിക്കപ്പുറം കൂടുതല്‍ സൂപ്പര്‍ഫുഡുകള്‍ കൃഷി ചെയ്യുന്നതിനുള്ള വാതിലുകള്‍ കൂടിയാണ് ഇതോടെ തുറക്കുക.
ഭാരതം, യുഎസ്, ഹംഗറി, പോളണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള ബഹിരാകാശ യാത്രികരുമായുള്ള അന്താരാഷ്‌ട്ര സഹകരണം കൂടിയാണ് ആക്‌സിയം ദൗത്യം. ബഹിരാകാശ ശാസ്ത്രത്തിന് രാജ്യം നല്‍കുന്ന പ്രാധാന്യത്തെയും ബഹിരാകാശ യാത്രക്കുള്ള സുസ്ഥിര സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനുള്ള സമര്‍പ്പണത്തെയും ഈ പദ്ധതി അടിവരയിടുന്നു.
ഗഗന്‍യാന്‍ പോലെ ദീര്‍ഘകാല ദൗത്യങ്ങള്‍ക്കുള്ള സുസ്ഥിരമായ ജീവന്‍ -സഹായ സംവിധാനങ്ങളിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്‌പ്പ് കൂടിയാകും ഇതാണെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്‌ട്രനിലയത്തിലെ അനുഭവങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുമെന്ന് ശുഭാന്‍ശു നേരത്തെ അറിയിച്ചിട്ടുണ്ട്. 550 കോടി രൂപയാണ് ആക്‌സിയം -4 ദൗത്യത്തിനായി ഐഎസ്ആര്‍ഒ മുടക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: