ധാക്ക : ബംഗ്ലാദേശ് ഞായറാഴ്ച മുതൽ പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കി തുടങ്ങി. മുൻ പ്രധാനമന്ത്രിയും രാഷ്‌ട്രപിതാവുമായ ഷെയ്ഖ് മുജിബുർ റഹ്മാന്റെ ചിത്രം ഇനി മുതൽ ഉണ്ടാകില്ല. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവ് കൂടിയായ ഷെയ്ഖ് മുജിബുർ റഹ്മാന്റെ ചിത്രം ബംഗ്ലാദേശ് കറൻസിയിലെ എല്ലാ നോട്ടുകളിലും ഉണ്ടായിരുന്നു.
ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിനും രാജ്യത്തെ രാഷ്‌ട്രീയ പ്രതിസന്ധിക്കും ശേഷം പുതിയ നോട്ടുകൾ പുറത്തിറക്കുന്നതിനായി പ്രവർത്തിക്കുമെന്ന് ബംഗ്ലാദേശ് ബാങ്ക് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ബംഗ്ലാദേശിന്റെ പ്രകൃതിദൃശ്യങ്ങളും ചരിത്ര സ്ഥലങ്ങളും പ്രദർശിപ്പിക്കുന്നതിലാണ് പുതിയ കറൻസി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ബംഗ്ലാദേശ് ബാങ്ക് വക്താവ് ആരിഫ് ഹുസൈൻ ഖാൻ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. പുതിയ പരമ്പരയിലും രൂപകൽപ്പനയിലും നോട്ടുകളിൽ മനുഷ്യചിത്രങ്ങളൊന്നും ഉണ്ടാകില്ല. പകരം പ്രകൃതിദൃശ്യങ്ങളും പരമ്പരാഗത ലാൻഡ്‌മാർക്കുകളും പ്രദർശിപ്പിക്കുമെന്നും ഖാൻ പറഞ്ഞു.
എഎഫ്‌പി റിപ്പോർട്ട് പ്രകാരം ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങളുടെ ചിത്രങ്ങൾ, പ്രശസ്ത ബംഗാളി ചിത്രകാരൻ അന്തരിച്ച സൈനുൽ അബേദിന്റെ കലാസൃഷ്ടികൾ, 1971 ലെ വിമോചന യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണയ്‌ക്കായി നിർമ്മിച്ച ദേശീയ രക്തസാക്ഷി സ്മാരകം എന്നിവ നോട്ടുകളിൽ ഉണ്ടായിരിക്കും.
ഇതിനോടകം ബംഗ്ലാദേശ് ബാങ്ക് മൂന്ന് വ്യത്യസ്ത മൂല്യങ്ങളിൽ നോട്ടുകൾ പുറത്തിറക്കിയിട്ടുണ്ട്. പുതിയ നോട്ടുകൾ സെൻട്രൽ ബാങ്കിന്റെ ആസ്ഥാനത്തുനിന്നും പിന്നീട് രാജ്യത്തുടനീളമുള്ള മറ്റ് ഓഫീസുകളിൽ നിന്നും വിതരണം ചെയ്യും. പുതിയ രൂപകൽപ്പനയുള്ള മറ്റ് മൂല്യങ്ങളുടെ നോട്ടുകൾ ഘട്ടം ഘട്ടമായി പുറത്തിറക്കുമെന്നും ആരിഫ് ഹുസൈൻ ഖാൻ പറഞ്ഞു.
അതേ സമയം ബംഗ്ലാദേശ് കറൻസി മാറ്റുന്നത് ഇതാദ്യമല്ല. 1972-ൽ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം രാജ്യം അതിന്റെ കറൻസി മാറ്റി. ഈ നോട്ടുകളിൽ പുതുതായി രൂപീകൃതമായ രാഷ്‌ട്രത്തിന്റെ ഭൂപടം, അവാമി ലീഗ് നേതാവ് ഷെയ്ഖ് മുജിബുർ റഹ്മാന്റെ ചിത്രം കൂടാതെ ചരിത്രപരവും പുരാവസ്തുപരവുമായ സ്ഥലങ്ങൾ കറൻസിയിൽ ഉൾപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: