റിയാദ് : ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം ജൂൺ 4 മുതൽ ആരംഭിക്കാനിരിക്കെ സൗദി അറേബ്യ 269,000-ത്തിലധികം അനധികൃത ഹജ്ജ് തീർത്ഥാടകരെ മക്കയിൽ പ്രവേശിക്കുന്നത് വിലക്കി. ഹജ്ജ് വേളയിലെ തിരക്ക് നിയന്ത്രിക്കുന്നതിനും അനധികൃത യാത്രക്കാർ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ തടയുന്നതിനുമാണ് ഈ നടപടി സ്വീകരിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഈ വർഷം ഔദ്യോഗികമായി 14 ലക്ഷം മുസ്ലീങ്ങൾ ഇതിനകം മക്കയിൽ എത്തിയിട്ടുണ്ട്, വരും ദിവസങ്ങളിൽ കൂടുതൽ പേർ എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മക്കയിൽ നടന്ന പത്രസമ്മേളനത്തിൽ അധികൃതർ അറിയിച്ചു. അതേ സമയം അനുവാദമില്ലാതെ നഗരത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് 269,678 മുസ്ലീങ്ങളെ തടഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു.
നിയമങ്ങൾ അനുസരിച്ച് സാധുവായ അനുമതിയുള്ളവർക്ക് മാത്രമേ ഹജ്ജ് നിർവഹിക്കാൻ അനുവാദമുള്ളൂ. അവർ ഒരു വർഷമായി നഗരത്തിൽ താമസിക്കുന്നുണ്ടെങ്കിൽ പോലും ഇത് സാധ്യമാകും. എന്നാൽ അനുവാദമില്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുന്ന ആർക്കും 5,000 യുഎസ് ഡോളർ വരെ പിഴയും നാടുകടത്തലും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വന്നേക്കാമെന്നും അധികൃതർ അറിയിച്ചു.
ഇതിനു പുറമെ ഹജ്ജ് നിയമങ്ങൾ ലംഘിച്ചതിന് 23,000-ത്തിലധികം സൗദി നിവാസികൾക്ക് പിഴ ചുമത്തിയതായും തീർത്ഥാടനവുമായി ബന്ധപ്പെട്ട 400 കമ്പനികളുടെ ലൈസൻസുകൾ റദ്ദാക്കിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
അതേ സമയം കഴിഞ്ഞ വർഷത്തെ കൊടും ചൂടിൽ മരിച്ചവരിൽ ഭൂരിഭാഗവും അനുവാദമില്ലാതെ ഹജ്ജ് നിർവഹിക്കാൻ എത്തിയവരാണെന്ന് സർക്കാർ അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം 1,301 ഹജ്ജ് തീർത്ഥാടകർ മരിച്ചതായാണ് റിപ്പോർട്ട്. ഈ മരണങ്ങളിൽ ഭൂരിഭാഗവും കടുത്ത ചൂടിനെ തുടർന്നാണ് സംഭവിച്ചത്. മക്കയിലെ താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയർന്നിരുന്നു. ഈ മരണങ്ങളിൽ 83% ത്തിലധികവും ഹജ്ജ് നിർവഹിക്കാൻ ഔദ്യോഗിക അനുമതിയില്ലാത്ത തീർഥാടകരായിരുന്നു.
ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത തീർഥാടകർക്ക് ലഭ്യമായ എയർ കണ്ടീഷൻ ചെയ്ത സൗകര്യങ്ങളും ഷെൽട്ടറുകളും ഈ അനധികൃത തീർഥാടകർക്ക് ലഭ്യമല്ലായിരുന്നു. 98 ഇന്ത്യക്കാർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: