ചെന്നൈ: തമിഴ്‌നാട്ടിലെ അണ്ണാ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയെ ബലാത്സംഗംചെയ്ത കേസില്‍ പ്രതി ജ്ഞാനശേഖറിന് 30 വർഷത്തെ ജീവപര്യന്തം തടവും 90,000 രൂപ പിഴയും വിധിച്ചു. പിഴ അടയ്‌ക്കുന്നതിൽ വീഴ്ച വരുത്തിയാൽ, മൂന്ന് മാസത്തെ തടവ് കൂടി അനുഭവിക്കേണ്ടിവരും.”ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 64(1) (ബലാത്സംഗം) ഉൾപ്പെടെ 11 വകുപ്പുകൾ പ്രകാരം കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞയാഴ്ച വിധിച്ചിരുന്നു.
അതിജീവിതയ്‌ക്ക് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും ജഡ്ജി ഉത്തരവിട്ടു. സര്‍വകലാശാലയുടെ സമീപം ബിരിയാണിക്കച്ചവടം നടത്തുന്ന ജ്ഞാനശേഖരന്‍ എന്നയാളാണ് 19-കാരിയായ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തത്. കനത്ത സുരക്ഷയിലാണ് പ്രതിയെ വിചാരണ കോടതി (മഹിളാ കോടതി) ജഡ്ജി എം. രാജലക്ഷ്മിയുടെ മുമ്പാകെ ഹാജരാക്കിയത്.
ബിഎൻഎസിന്റെ സെക്ഷൻ 64(1) പ്രകാരം 25,000 രൂപയും ബിഎൻഎസ്, ഇൻഫർമേഷൻ ടെക്നോളജി ആക്ട്, തമിഴ്നാട് സ്ത്രീ പീഡന നിരോധന നിയമം എന്നിവയിലെ 10 വകുപ്പുകൾ പ്രകാരവും പിഴകൾ ചുമത്തി. ആകെ 90,000 രൂപ പിഴയായി അടയ്‌ക്കണം. എല്ലാ ശിക്ഷകളും ഒരേസമയം പ്രാബല്യത്തിൽ വരും. കഴിഞ്ഞ ഡിസംബര്‍ 23-ന് നടന്ന സംഭവത്തിലാണ് വിധി വന്നിരിക്കുന്നത്. സര്‍വകലാശാലയുടെ കാമ്പസിനുള്ളില്‍ കടന്ന ജ്ഞാനശേഖരന്‍, പെണ്‍കുട്ടിയുടെ സുഹൃത്തിനെ ആദ്യം ആക്രമിക്കുകയും പിന്നീട് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. പെണ്‍കുട്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്യണം എന്ന ഉദ്ദേശ്യത്തോടെ ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. സംഭവദിവസംതന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രായമായ അമ്മയെയും എട്ടുവയസ്സുകാരിയായ മകളെയും സംരക്ഷിക്കാന്‍ ശിക്ഷയില്‍ ഇളവുനല്‍കണമെന്ന് ജ്ഞാനശേഖരന്‍ അപേക്ഷിച്ചെങ്കിലും കോടതി നൽകിയില്ല. അറസ്റ്റിന് പിന്നാലെ പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ ചെന്നൈയില്‍ നിരവധി വീടുകളില്‍ മോഷണം നടത്തിയതായും ജ്ഞാനശേഖരന്‍ സമ്മതിച്ചിരുന്നു. നൂറിലധികം പവന്‍ സ്വര്‍ണവും ആഡംബര എസ്‌യുവിയും ഇയാളില്‍നിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: