”ശ്രൂയതാം ധര്‍മ്മഃ സര്‍വസ്വം
ശ്രുത്വാ ചൈവാവധാര്യതാം
ആത്മനഃ പ്രതികൂലാനി
പരേഭ്യോ ന സമാചരേത്’
എന്ന വ്യാസവചനത്തില്‍ പ്രതിധ്വനിക്കുന്നത്, ചുറ്റുമുള്ള ജീവലോകത്തില്‍, തന്നില്‍ കുടികൊള്ളുന്ന ഈശ്വരന്റെ ചൈതന്യത്തെ സ്വാംശീകരിച്ച് അവര്‍ക്ക് അഹിതമായതൊന്നും ആചരിക്കരുത് എന്ന സഹവര്‍ത്തിത്വത്തിന്റെ പ്രാരംഭ അനുശിക്ഷണമാണ്. സ്വസുഖം ആഗ്രഹിക്കാത്തവാരായി ഏതു പ്രാണിയാണ് ഈ ഭൂമുഖത്തുള്ളത്. പക്ഷേ, സ്വന്തം ആഗ്രഹപൂര്‍ത്തിക്കായ് ചെയ്യുന്നവ സഹജീവികള്‍ക്ക് കൂടി സുഖപ്രദങ്ങളാകുമ്പോള്‍ അവിടെ സഹാനുഭൂതിയുടെ പൊന്‍കിരണം അവന്റെ മനോമുകുരത്തില്‍ പ്രതിബിംബിക്കുന്നു. അതു തന്നെയാണ് മാനവധര്‍മ്മത്തിന്റെ ഉല്‍കൃഷ്ടമായ ഫലപ്രാപ്തിയും.
ഈ മഹത്തത്വം ഉള്‍ക്കൊണ്ട് ഭരിക്കുന്ന ഭരണാധികാരികളുടെ നാട്ടില്‍ പ്രജകളും അത്തരത്തില്‍ ചിന്തിക്കാനും ജിവിക്കാനും പ്രചോദിതരാകും.
”യഥാ രാജാ തഥാ പ്രജാ”.
പ്രപഞ്ചത്തെ ഒന്നായിക്കണ്ട് അതിന്റെ സുഖത്തിനും അഭിവൃദ്ധിക്കുമായി പ്രവര്‍ത്തിക്കാന്‍ നമ്മെ പ്രാപ്തരാക്കാന്‍ ഉതകുന്ന ജീവിതപാഥേയങ്ങള്‍ ആണല്ലോ ആര്‍ഷവാഗ്‌ധോരണികള്‍!
”യത്ര വിശ്വം ഭവത്യേകനീഡം” എന്ന മഹാമന്ത്രം അലിഞ്ഞു ചേര്‍ന്ന ഒരു സംസ്‌കാരത്തിന്റെ ആധാരശില ഈ ധര്‍മ്മബോധത്തിന്റെ ബഹിഃസ്ഫുരണമാല്ലാതെ മറ്റെന്താകാന്‍! സത്യവും അഹിംസയുമെന്ന ഉറച്ച ഇരുപാദങ്ങളിലാണ് ധര്‍മ്മസ്വരൂപം അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നത്.
”സത്യം ബ്രൂയാത് പ്രിയം ബ്രൂയാത്
ന ബ്രൂയാത് സത്യമപ്രിയം
പ്രിയം ച നാനൃതം ബ്രൂയാത്
ഏഷ ധര്‍മ്മഃ സനാതനഃ’
ഇവിടെ സത്യത്തെ ധര്‍മ്മവുമായി ഇഴചേര്‍ത്ത് എത്ര ചാരുതയോടെയാണ് പൂര്‍വസൂരികള്‍ പറഞ്ഞു വെച്ചിരിക്കുന്നത്.
”അഹിംസാ പരമോ ധര്‍മ്മഃ”
എന്ന വിഖ്യാത ഉദ്ധരണി മാത്രം മതിയാകും ഭാരതീയ തത്ത്വശാസ്ത്രത്തില്‍ അഹിംസക്കുള്ള നിസ്തുലമായ സ്ഥാനം മനസ്സിലാക്കാന്‍. പരോപകാരവും സര്‍വഭൂതങ്ങളോടും ഉള്ള ദയാദാക്ഷിണ്യവും ഒത്തുചേരുമ്പോള്‍ അഹിംസാഭാവന പ്രകടമാകുന്നു.
ഒരു നാണയത്തിന്റെ ഇരു വശങ്ങള്‍ എന്നപോലെ, വെളിച്ചം ഉണ്ടെങ്കില്‍ ഇരുട്ടും ഉണ്ടെന്ന നിയതിയുടെ പരികല്പന പോലെ, ധര്‍മ്മം ഉണ്ടെങ്കില്‍ അധര്‍മ്മവും ഉണ്ടാകണമല്ലോ! സന്മാര്‍ഗചിന്ത വെടിഞ്ഞ് മനുഷ്യന്‍ സ്വാര്‍ത്ഥമതിയാകുമ്പോള്‍ മനസ്സില്‍ അധര്‍മ്മത്തിന്റെ ബീജാങ്കുരം ഉടലെടുക്കുന്നു.
”യതോ ധര്‍മ്മസ്തതോ ജയഃ”
എവിടെ ധര്‍മ്മം നിലനില്‍ക്കുന്നുവോ അവിടെ വിജയശ്രീ വിളങ്ങുന്നുവെന്ന ഗാന്ധാരീവാക്യത്തില്‍ എവിടെ ധര്‍മ്മം നഷ്ടപ്പെടുന്നുവോ അവിടെ അധര്‍മ്മം അതിന്റെ കിരാതരൂപം പൂണ്ട്‌സമൂഹത്തിന്റെ സര്‍വനാശകമായ് മാറും എന്ന തത്ത്വവും ഭംഗ്യന്തരേണ പറഞ്ഞുവെച്ചിട്ടുണ്ട്. കര്‍മ്മഭൂമിയും ധര്‍മ്മഭൂമിയും ആയ ഭാരതഭൂഖണ്ഡത്തില്‍ യുഗയുഗാന്തരങ്ങളായി എപ്പോഴെല്ലാം ധര്‍മ്മച്യുതി നടമാടിയോ അപ്പോഴെല്ലാം ധര്‍മ്മസംരക്ഷണത്തിനായി അവതാരങ്ങളും സ്വരൂപംപൂണ്ട മഹാത്മാക്കളും പുനര്‍ജനിച്ച് ശസ്ത്രവും ശാസ്ത്രവും ഉപാധിയാക്കി അതിന്റെ പുനഃപ്രതിഷ്ഠ നടത്തിയിട്ടുണ്ട്.
മനുഷ്യനൊരു സമുഹജീവി ആണെന്നതുകൊണ്ട് തന്നെ വ്യക്തിക്കെന്ന പോലെ സമൂഹത്തിനും അതിന്റെതായ ധര്‍മ്മം ഉണ്ട്. ധര്‍മ്മം വ്യവസ്ഥാപിതമായ രീതിയില്‍ നിലനില്‍ക്കുമ്പോള്‍ മാത്രമേ സമൂഹവും രാഷ്‌ട്രവുമെല്ലാം അതിന്റെ വൈഭവത്തോടെ വിളങ്ങൂ. ഓരോ പൗരനും അവന്റെ പൗരധര്‍മ്മം നിര്‍വഹിക്കുമ്പോള്‍ സത്യം നീതി തുടങ്ങിയ ജീവിതമൂല്യങ്ങള്‍ അനുവര്‍ത്തിക്കുന്ന സമൂഹമായി ഇവിടം മാറും. ഭരണകര്‍ത്താക്കളും ന്യായാധിപന്മാരും അവരവരില്‍ അര്‍പ്പിതമായ ധര്‍മ്മത്തെ അവര്‍ ഉള്‍പ്പെടുന്ന സമൂഹത്തെ കൂടി മനസ്സില്‍ കണ്ട് കാര്യനിര്‍വഹണം ചെയ്യുമ്പോള്‍ മാത്രമേ രാഷ്‌ട്രത്തില്‍ സമത്വവും സമാധാനവും ശാന്തിയും അനുഭവവേദ്യമാകൂ.
നൈമിഷികങ്ങളായ സുഖസമ്പാദനമാണ് ജീവിതസാക്ഷാത്കാരമെന്ന ് തെറ്റിദ്ധരിക്കപ്പെട്ട്, മനീഷികളുടെ ഉപദേശങ്ങള്‍ക്കു പോലും ചെവി കൊടുക്കാതെ സ്വാര്‍ത്ഥരായി സ്വസ്വത്വത്തെ പോലും മറക്കുന്ന മനുഷ്യരുള്ള കാലമാണിത്. അധര്‍മ്മജടിലമായ സാമൂഹ്യ വ്യവസ്ഥിതിയില്‍ ധര്‍മ്മസംരക്ഷണം തുലോം പ്രയാസകരമായ പ്രവൃത്തിയാകുമല്ലോ!
ധനസമ്പാദനവും അതിലൂടെയുള്ള കാമാപൂര്‍ത്തിയും നേടിയാല്‍ ജീവിതാനന്ദം കൈവരുമെന്ന മിഥ്യാജ്ഞാനത്തിനടിമപ്പെട്ട് ധര്‍മ്മച്യുതിക്ക് ആക്കം കൂട്ടുന്നവരാണ് അധുനികരില്‍ ചിലര്‍.
ധനവും യശസ്സും ശരീരവും എല്ലാം പരിണാമത്തിനും വിനാശത്തിനും വിധേയമായവയാണെന്നു ഗുരൂപദിഷ്ടമാര്‍ഗ്ഗത്തിലൂടെ അനുശാസിതമായ ധര്‍മ്മപന്ഥാവിലൂടെ ജീവിതം നയിക്കാനായില്ലെങ്കില്‍ കൈവന്ന പുണ്യമായ മനുഷ്യജീവിതം പോലും വ്യര്‍ത്ഥമാണെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നതാണ് ഭാരതീയതത്ത്വസംഹിതയുടെ അടിസ്ഥാനപ്രമാണം. അസംഖ്യം കഥാപാത്രങ്ങളിലൂടെ മിഴിവേകുന്ന കാവ്യത്തില്‍ കവിയും സ്വയം കഥാപാത്രമാകുന്ന ദൃശ്യവിസ്മയമാണ് മഹാഭാരതത്തില്‍ ഉടനീളം വ്യാസന്‍ അവലംബിച്ചിരിക്കുന്നത്. തന്റെ ജീവിതലക്ഷ്യം ധര്‍മ്മബോധനത്തിന് ഉള്ളതാണെന്ന് മനസ്സിലാക്കിയ സാക്ഷാല്‍ വ്യാസഭഗവാന്‍ തന്റെ ഭഗീരഥപ്രയത്‌നത്തെ അവഗണിക്കുന്നവര്‍ക്കെതിരെ തന്നുള്ളില്‍ മറച്ചുവെക്കാനാകാത്ത ഒരു നിതാന്തസത്യത്തെ ഖേദപൂര്‍വ്വം വെളിപ്പെടുത്തുന്നുണ്ട്. ധര്‍മ്മബോധനത്തിനായി തന്റെ പരിശ്രമം എല്ലാം വിലഫലമാകുന്ന കാഴ്ച കണ്ട് നൈരാശ്യം പൂണ്ട് ഖിന്നനായ വ്യാസന്‍ ആകാശത്തേക്ക് ഇരുകൈകളും ഉയര്‍ത്തി ദീനദീനം ”അര്‍ത്ഥകാമ സമ്പാദനത്തിന് ധര്‍മ്മമാണ് മാര്‍ഗമെന്ന് താന്‍ മൊഴിഞ്ഞിട്ട് ആരും കേള്‍കുന്നില്ലല്ലോ” എന്ന് വിലപിക്കുന്ന രംഗം ഉല്‍പതിഷ്ണുക്കളായ അനുവാചക ഹൃദയാന്തരാളങ്ങളില്‍ നല്‍കുന്ന വേദന ചെറുതല്ല.
പഴയ തലമുറ നമുക്കായ് കൈമാറിയ ധര്‍മ്മമെന്ന കെടാവിളക്കിലെ നാളം അണയാതെ കാത്തു സൂക്ഷിച്ച് ആ ദീപശിഖയെ വരും തലമുറയിലേക്ക് പകരേണ്ടുന്ന ഭാരിച്ച ചുമതല നി
ര്‍വഹിക്കാന്‍, ജീവിക്കുന്ന ഉദാഹരണങ്ങളായി ഓരോ ഭാരതപുത്രനും സ്വയം മാറേണ്ടിയിരിക്കുന്നു. വ്യക്തി ജീവിതത്തില്‍ വരുത്തുന്ന ധര്‍മ്മബോധ നിരാസത്തിന്റെ പ്രത്യാഘാതം ഒരു സമൂഹത്തിന്റെയും തദ്വാരാ രാഷ്‌ട്രത്തിന്റെയും ശാന്തിപൂര്‍ണ്ണമായ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്‌തേക്കാം. ധര്‍മ്മത്തിന്റെ ഈറ്റില്ലമായ ആര്‍ഷഭൂമിയില്‍ ഇത് സംരക്ഷിക്കപ്പെടാതെ പോയാല്‍ ലോകക്രമം തന്നെ തകിടം മറിഞ്ഞേക്കാം. രാമനും കൃഷ്ണനും ബുദ്ധനും ശങ്കരനും അവതരിച്ച, അശോകനും ശിവജിയും പിറന്ന ഈ മണ്ണില്‍ നിന്ന് തന്നെ ഉയരട്ടെ വീണ്ടും ആ ധര്‍മ്മബോധത്തിന്‍ മാറ്റൊലികള്‍ .
”യതോ ധര്‍മ്മഃ തതോ ജയഃ”
പ്രതികരിക്കാൻ ഇവിടെ എഴുതുക: