ആലപ്പുഴ: കുട്ടികൾക്ക് അറിവ് മാത്രം പോര, തിരിച്ചറിവ് കൂടിയുണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അറിവ് ഉണ്ടാകുകയും തിരിച്ചറിവ് ഇല്ലാതിരിക്കുകയും ചെയ്താൽ അത് ദോഷകരമായി ബാധിക്കും. അറിവും അത് പ്രായോഗികമാക്കാനുള്ള സാമർഥ്യവും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ആലപ്പുഴ ജില്ലയിലെ കലവൂർ ഗവൺമെന്‍റ് ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കുട്ടികൾക്ക് തിരിച്ചറിവുണ്ടാവുകയാണ് പ്രധാനം. മാനവികതയുടെ പ്രകാശം ലഭിക്കണം. സഹജീവി സ്നേഹമുണ്ടാകണം. കുഞ്ഞുങ്ങളിൽ മതനിരപേക്ഷ ചിന്തയും ജനാധിപത്യ ബോധവും വളർത്തിയെടുക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക പുരോഗതിയുടെ അടിസ്ഥാനം അറിവാണ്. എന്താണ് അറിവ് എന്ന ചോദ്യം എക്കാലത്തും പ്രധാനമാണ്. മൂല്യങ്ങൾ കുട്ടികൾക്ക് നൽകാൻ കഴിയുന്ന പൊതുവിടങ്ങളാണ് വിദ്യാലയങ്ങൾ. ചില ഇടങ്ങളിൽ എങ്കിലും കുട്ടികൾ സംഘം ചേർന്ന് മോശമായി പെരുമാറുന്നുണ്ട്. എല്ലാത്തിനെയും വിമർശനാത്മകമായി സമീപിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, സാംസ്ക്കാരിക മന്ത്രി സജി ചെറിയാൻ, എംഎൽഎമാരായ യു പ്രതിഭ, ദലീമ ജോജോ, മുഹമ്മദ് മുഹ്സിൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 44 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് വിദ്യാലയങ്ങളിലെത്തുക. ഒന്നാം ക്ലാസിലേക്ക് രണ്ടര ലക്ഷത്തിലധികം വിദ്യാർത്ഥികളെയാണ് പ്രതീക്ഷിക്കുന്നത്. സാമൂഹ്യബോധം വളർത്തുന്ന 10 വിഷയങ്ങൾ ആയിരിക്കും ആദ്യ രണ്ടാഴ്ച വിദ്യാർത്ഥികളെ പഠിപ്പിക്കുക. ലഹരി തടയുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളും പഠന വിഷയമാക്കും.
അതേസമയം കാലവർഷ കെടുതിയെ തുടർന്ന് ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ഇന്ന് അവധി. കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകളിലെ പ്രവേശനോത്സവം ക്യാമ്പ് അവസാനിക്കുന്നതിന്റെ അടുത്ത പ്രവൃത്തിദിവസം നടത്താനാണ് നിർദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: