ന്യൂദല്‍ഹി: ജോലിക്ക് പകരം ഭൂമി കൈക്കൂലി വാങ്ങിയ കേസില്‍ ദല്‍ഹി റോസ് അവന്യു കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് സമര്‍പ്പിച്ച ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി. കേസില്‍ വിചാരണ കോടതിയുടെ നടപടികള്‍ സ്റ്റേ ചെയ്യാന്‍ ആവശ്യമായ കാരണങ്ങളൊന്നും കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് രവീന്ദര്‍ ദുദേജയാണ് ഹര്‍ജിയില്‍ വാദം കേട്ടത്.
അഴിമതി നിരോധന നിയമത്തിലെ 17 എ പ്രകാരമുള്ള അനുമതിയില്ലാതെയാണ് വിചാരണ കോടതി നടപടികളെന്ന് ലാലുവിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. പൊതുപ്രവര്‍ത്തകന്റെ ഔദ്യോഗിക ജോലിയുമായി ബന്ധപ്പെട്ട പൊലീസ് നടപടിക്ക് മുന്‍കൂര്‍ അനുമതി ആവശ്യമാണ്. എന്നാല്‍ 17എ വകുപ്പിന്റെ സാധുത സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് സിബിഐക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഡി.പി. സിങ് ചൂണ്ടിക്കാട്ടി. അതേസമയം, എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ലാലുവിന്റെ ഹര്‍ജിയില്‍ കോടതി സിബിഐക്ക് നോട്ടീസ് അയച്ചു. ആറാഴ്ചയ്‌ക്കുള്ളില്‍ മറുപടി നല്കാനും നിര്‍ദേശമുണ്ട്.
2022 ഒക്ടോബര്‍ 10ന് ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി, മകള്‍ മിസ ഭാരതി തുടങ്ങി 16 പേര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ലാലു പ്രസാദ് റെയില്‍വേ മന്ത്രിയായിരുന്ന 2004-2009 കാലത്ത് മുംബയ്, ജബല്‍പൂര്‍, കൊല്‍ക്കത്ത, ജയ്പൂര്‍, ഹാജിപൂര്‍ എന്നിവിടങ്ങളില്‍ റെയില്‍വേ ഗ്രൂപ്പ്-ഡി തസ്തികകളില്‍ ജോലി നല്കിയതിന് പകരമായി വസ്തു സ്വന്തമാക്കിയെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: