കോട്ടയം: കടുത്തുരുത്തിയില്‍ മാന്‍വെട്ടം നെടുതുരുത്തുമ്യാലില്‍ ജോയിയുടെ വീട്ടില്‍ നിന്ന് 31 പവനും 25000 രൂപയും കവര്‍ന്ന സംഭവത്തില്‍ മോഷ്ടാക്കളുടേതെന്നു കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. ജോയിയുടെ വീടിനു പുറമേ രണ്ടു കിലോമീറ്റര്‍ അകലെയുള്ള സജി പുതിയാകുന്നേലിന്‌റെ അടച്ചിട്ടിരുന്ന വീട്ടിലും മോഷണം നടന്നിരുന്നു. ഇവിടെ നിന്ന് മദ്യം മാത്രമേ നഷ്ടമായുള്ളൂ.
കഴിഞ്ഞ ദിവസം നടന്ന ഒരു വിവാഹത്തിന് ധരിക്കാന്‍ ലോക്കറില്‍ നിന്നെടുത്ത ആഭരണങ്ങളാണ് ജോയിയുടെ വീട്ടില്‍ നിന്ന് കവര്‍ച്ച ചെയ്യപ്പെട്ടത്. ജോയിയും ഭാര്യ ലിസിയും മകള്‍ ജൂലിയുടെ അസുഖവുമായി ബന്ധപ്പെട്ട് ആശുപത്രിയിലായിരുന്ന സമയത്ത് ആയിരുന്നു മോഷണം. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് വാതിലിലെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. പരിശോധനയില്‍ കിടക്കക്കടിയില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ എടുത്ത് അലമാര തുറന്ന് സ്വര്‍ണാഭരണങ്ങളും 25000 രൂപയും കവര്‍ന്നതായി കണ്ടെത്തി.
പോലീസ്‌നായ മാന്‍വെട്ടം കുരിശുപള്ളിക്ക് സമീപം വരെ ഓടി നിന്നു. പലയിടങ്ങളില്‍ നിന്നായി ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ മോഷ്ടാക്കളുടേതെന്നു കരുതുന്ന ദൃശ്യങ്ങളുണ്ട്.
വിവാഹം കഴിഞ്ഞ് തിങ്കളാഴ്ച ലോക്കറില്‍ തിരികെ വയ്‌ക്കാനിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ആഭരണം ലോക്കറില്‍ നിന്നെടുക്കുന്നതോ, ധരിച്ച് വിവാഹത്തിനു പോകുന്നതോ മോഷ്ടാവു കണ്ടിരിക്കാമെന്നാണ് നിഗമനം. പ്രദേശത്തുള്ള മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
യുകെയില്‍ ജോലി ചെയ്യുന്ന സജിയുടെ വീട്ടില്‍ നിന്ന് വിദേശമദ്യവും പെര്‍ഫ്യൂമും മാത്രമാണ് നഷ്ടപ്പെട്ടത്. ഇവിടെയും പൂട്ടുപൊളിച്ചു തന്നെയാണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത്. ഡിവൈഎസ്പി കെ ജി അനീഷിനെ നേതൃത്വത്തില്‍ പ്രത്യേകസംഘമാണ് സംഭവങ്ങളില്‍ അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: