നോര്‍വെ ചെസില്‍ തുടര്‍ച്ചയായ രണ്ട് ജയങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ താരം ഗുകേഷിന് തോല്‍വി.തോല്‍വികള്‍ക്ക് ശേഷം തുടര്‍ച്ചയായ വിജയങ്ങളിലേക്ക് തിരിച്ചുവന്ന മാഗ്നസ് കാള്‍സന്‍ ചെസ്സിലെ രാജാവാണെന്ന് തെളിയിച്ച് ഒമ്പതര പോയിന്‍റോടെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു.
ചൈനയുടെ വെയ് യിയുമായുള്ള മത്സരത്തില്‍ ആദ്യത്തെ ക്ലാസിക് ഗെയിം സമനിലയില്‍ പിരിഞ്ഞതിന് ശേഷം നടന്ന ആമെഗെഡോണ്‍ ഗെയിമില്‍ വെയ് യി ഗുകേഷിനെ തോല്‍പിച്ചു. ആമെഗെഡോണ്‍ ഗെയിമില്‍ കാരോഖാന്‍ ഓപ്പണിംഗില്‍ വെയ് യി കുതിരയെ (നൈറ്റ്) ജി5 കള്ളിയിലേക്ക് നീക്കിക്കൊണ്ട് നടത്തിയ ഒമ്പതാം നീക്കം ഫലം കണ്ടു. സമ്മര്‍ദ്ദത്തിലായ ഗുകേഷ് 13ാം നീക്കത്തില്‍ ആനയെ (ബിഷപ്പ്) ഉപയോഗിച്ച് ഇ5 കള്ളിയിലെ കാലാളിനെ (പോണ്‍) വെട്ടിയെടുത്തത് വലിയ പിഴവായി മാറി. ഇതോടെ വെയ് യിയുടെ കറുത്ത കള്ളികളിലൂടെ സഞ്ചരിക്കുന്ന ആന (ബിഷപ്പ്) ശക്തനായി, ഗുകേഷിന്റെ കിംഗിന് ചുറ്റും ആക്രമണങ്ങള്‍ നടത്തിക്കൊണ്ടേയിരുന്നു. വൈകാതെ ഗുകേഷ് പരാജയം സമ്മതിച്ചു. ഇതോടെ അഞ്ച് റൗണ്ടുകള്‍ക്ക് ശേഷം അഞ്ചര പോയിന്‍റോടെ ഗുകേഷ് അഞ്ചാം സ്ഥാനത്താണ്. വേഗത്തില്‍ കരുക്കള്‍ നീക്കേണ്ട ആമെഗെഡോണ്‍ ഗെയിമില്‍ ചൈനയുടെ വെയ് യി അജയ്യനായി മാറുകയാണ്. നേരത്തെ ആമെഗെഡോണില്‍ മാഗ്നസ് കാള്‍സനെയും ഹികാരു നകാമുറയേയും ഇപ്പോള്‍ ഗുകേഷിനേയും തോല്‍പിച്ചു.
ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷം അഞ്ചാം റൗണ്ടില്‍ വിജയം നേടി. ലോക രണ്ടാം നമ്പര്‍ താരമായ യുഎസിന്റെ ഹികാരു നകാമുറയുമായി ആദ്യത്തെ ക്ലാസിക് ഗെയിം സമനിലയില്‍ കലാശിച്ചെങ്കിലും രണ്ടാമത്തെ ആമെഗെഡോണ്‍ ഗെയിമില്‍ അര്‍ജുന്‍ എരിഗെയ്സി ഹികാരു നകാമുറയെ തോല്‍പിക്കുകയായിരുന്നു. ഇതോടെ അര്‍ജുന്‍ എരിഗെയ്സി ആറ് പോയിന്‍റോടെ നാലാം സ്ഥാനത്താണ്. ഹികാരു നകാമുറ ആറര പോയിന്‍റോടെ മൂന്നാം സ്ഥാനത്താണ്.
രണ്ടും മൂന്നും റൗണ്ടുകളിലെ തോല്‍വിക്ക് ശേഷം മാഗ്നസ് കാള്‍സന്‍ ശക്തമായി തിരിച്ചുവന്നിരിക്കുകയാണ്. അഞ്ചാം റൗണ്ടില്‍ യുഎസിന്റെ ഫാബിയോനോ കരുവാനയെ ആമെഗെഡോണ്‍ ഗെയിമില്‍ തോല്‍പിച്ച മാഗ്നസ് കാള്‍സന്‍ ആകെ ഒമ്പതര പോയിന്‍റുകള്‍ നേടി. ഫാബിയാനോ കരുവാന എട്ട് പോയിന്‍റുകളുമായി രണ്ടാം സ്ഥാനത്തും ഹികാരു നകാമുറ ആറര പോയിന്‍റുമായി മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.
വനിതകളില്‍ ഹംപി ഒന്നാമത്
അഞ്ച് റൗണ്ടുകള്‍ പിന്നിടുമ്പോള്‍ കൊനേരു ഹംപിയാണ് ലെയ് ടിംഗ്ജിയെ ആമെഗെഡോണ്‍ ഗെയിമില്‍ തോല്‍പിച്ച കൊനേരു ഹംപിക്ക് എട്ടര പോയിന്‍റ് ഉണ്ട്. അന്ന് മ്യൂസിചുക് എട്ട് പോയിന്‍റോടെ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.
ജൂ വെന്‍ജു എഴ് പോയിന്‍റോടെ മൂന്നാം സ്ഥാനത്തും ആറര പോയിന്‍റോടെ വൈശാലി നാലാം സ്ഥാനത്തും നിലകൊള്ളുന്നു. സാറ കാദമിനെ ക്ലാസിക് ഗെയിമുകളില്‍ തോല്‍പിച്ച വൈശാലി മൂന്ന് പോയിന്‍റ് നേടിയതോടെയാണ് മുന്നേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: