തിരുവനന്തപുരം: പാകിസ്ഥാനുവേണ്ടി ചാരപ്രവൃത്തി നടത്തിയതിന് അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര കേരള സന്ദര്‍ശനം നടത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍. യാത്രയും താമസവും ഭക്ഷണവും ഗൈഡിനെയും നല്‍കിയത് ടൂറിസം വകുപ്പ്. കോഴിക്കോടും കണ്ണൂരും പയ്യന്നൂരുമടക്കമുള്ള സ്ഥലങ്ങളില്‍ ഏഴുദിവസമാണ് ജ്യോതി മല്‍ഹോത്ര കേരളത്തില്‍ തമ്പടിച്ചത്.
ടൂര്‍ വിത്ത് കേരള ടൂറിസം എന്ന ടാഗ്‌ലൈനോടെയാണ് ജ്യോതി മല്‍ഹോത്ര കേരള സന്ദര്‍ശനത്തിന്റെ വീഡിയോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2025 ജനുവരിയിലാണ് ഇവര്‍ കേരള സന്ദര്‍ശനം നടത്തിയത്. പാക് ചാരസംഘടനാംഗങ്ങളുമായി ജ്യോതി സ്ഥിരമായി ആശയവിനിമയം നടത്തിയിരുന്നതായി അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
കേരള ടൂറിസത്തിന്റെ പ്രചരണത്തിനായി രാജ്യത്തിന്റെ പലഭാഗത്തുള്ള വ്‌ളോഗര്‍മാരെ ഉപയോഗിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു. ഇതിനായി പ്രത്യേകം മാര്‍ക്കറ്റിങ് വിഭാഗത്തെയും ഏര്‍പ്പെടുത്തിയിരുന്നു. ഇതുവഴിയാണ് ജ്യോതി മല്‍ഹോത്രയും കേരളത്തില്‍ എത്തിയതെന്നാണ് സൂചന. ടൂറിസ പ്രചാരണത്തിനായാണ് എത്തിച്ചതെങ്കില്‍ കേരളത്തിന്റെ പ്രധാന ടൂറിസം കേന്ദ്രങ്ങളുള്ള മേഖലയിലേക്ക് യാത്ര നടത്താതെ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ മേഖലകള്‍ തെരഞ്ഞെടുത്തത് സംശയാസ്പദമാണ്. എപ്പോഴും തെയ്യം നടക്കുന്ന പറശ്ശനിക്കടവ് ഉള്ളപ്പോള്‍ കണ്ണൂരിലെ വനശാസ്താക്ഷേത്രം എന്തിന് തെരഞ്ഞെടുത്തു എന്നതും സംശയം വര്‍ദ്ധിപ്പിക്കുന്നു.
ഏഴു ദിവസത്തെ യാത്രയില്‍ വ്‌ളോഗില്‍ കാണിച്ചിരിക്കുന്ന സ്ഥലങ്ങള്‍ക്കുമപ്പുറം ഇവര്‍ എവിടെയെല്ലാം യാത്രചെയ്തു, ആരൊക്കെയുമായി കൂടിക്കാഴ്ച നടത്തിയെന്നത് ഇപ്പോഴും രഹസ്യമായി തുടരുകയാണ്. ജ്യോതി മല്‍ഹോത്ര യാത്രചെയ്ത സ്ഥലങ്ങളില്‍ ഭീകരവാദ സംഘടനകള്‍ക്ക് ശക്തിയുള്ള പ്രദേശങ്ങള്‍ ഉണ്ട്. സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗവും പോലീസും അന്വേഷണമാരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: