ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ മനുഷ്യത്വത്തിനെതിരായ അഞ്ച് കുറ്റകൃത്യങ്ങൾ ചുമത്തി ബംഗ്ലാദേശിലെ ഐസിടി കോടതി. 2024 ലെ വിദ്യാർഥി പ്രക്ഷേഭത്തെ അക്രമാസക്തമായി അടിച്ചമർത്തിയതിൽ പങ്കുണ്ടെന്ന് വ്യക്തമാക്കി ഷെയ്ഖ് ഹസീനയ്‌ക്കും രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്കും എതിരെയാണ് കേസെടുത്തത്. വൻതോതിലുള്ള നാശനഷ്ടങ്ങൾക്ക് കാരണമായ നടപടികൾ സ്വീകരിക്കാൻ അവർ സംസ്ഥാന സുരക്ഷാ സേനയോടും അവരുടെ രാഷ്‌ട്രീയ പാർട്ടിയോടും അനുബന്ധ ഗ്രൂപ്പുകളോടും നേരിട്ട് ഉത്തരവിട്ടതായാണ് അന്വേഷണ റിപ്പോർട്ട്.
വിവിധ ഏജൻസികളിൽനിന്ന് ലഭിച്ച വീഡിയോ തെളിവുകളും ആശയവിനിമയങ്ങളും ഉദ്ധരിച്ച് വിദ്യാർഥി പ്രക്ഷോഭത്തിനിടെ നടന്ന കൊലപാതകങ്ങൾ ആസൂത്രിതമായിരുന്നുവെന്ന് ചീഫ് പ്രോസിക്യൂട്ടർ താജുൽ ഇസ്ലാം ഇന്ന് നടന്ന ഹിയറിങ്ങിൽ പറഞ്ഞു. കലാപസമയത്ത് സുരക്ഷാ സേനയുടെ പ്രവർത്തനങ്ങൾക്ക് നൽകിയ നിർദേശങ്ങളുടെ ഉത്തരവാദിത്വം ഷെയ്ഖ് ഹസീനയിലാണെന്ന് ചീഫ് പ്രോസിക്യൂട്ടർ പറഞ്ഞു.
കേസിൽ 81 പേരെ സാക്ഷികളായി പട്ടികപ്പെടുത്തിയിട്ടുണ്ടെന്ന് ഇസ്ലാം പറഞ്ഞു. പ്രതിഷേധങ്ങളിലും അടിച്ചമർത്തലുകളിലുമായി ഏകദേശം 1,500 പേർ മരിക്കുകയും 25,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്ലാം കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ആഴ്ചകളോളം നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ ഷെയ്ഖ് ഹസീന ഓഗസ്റ്റിൽ പ്രധാനമന്ത്രി സ്ഥാനം രാജിവയ്‌ക്കുകയും ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്യുകയും ചെയ്യുകയുമുണ്ടായി. ദശലക്ഷക്കണക്കിന് ആളുകളാണ് അന്ന് പ്രതിഷേധവുമായി തെരുവുകൾ കീഴടക്കിയത്.
വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ പിന്മുറക്കാർക്കുള്ള 30 ശതമാനം സംവരണം പുനസ്ഥാപിച്ച ഹൈക്കോടതി വിധിയാണ് പ്രക്ഷോഭത്തിന്റെ മൂലകാരണം. 1972 മുതൽ തുടരുന്ന സംവരണം താത്കാലികമായി മരവിപ്പിച്ച് 2018ൽ ഹസീന സർക്കാർ കൈക്കൊണ്ട തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇത് വൻ വിദ്യാർഥി രോഷത്തിനിടയാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: