കൽപ്പാത്തി: ഗജവീരൻ ചാത്തപുരം ബാബു ചരിഞ്ഞു. മദപാടിലായിരുന്ന ആന പാദ രോഗത്തെ തുടർന്നാണ് ചരിഞ്ഞത്. 52 വയസ്സായിരുന്നു. കൽപ്പത്തിയിലെ ജയശ്രീ എന്ന വീട്ടമ്മയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ആന. ഒരു സ്ത്രീ ആനയെ പരിപാലിക്കുന്നു എന്ന കൗതുകം കൊണ്ട് തന്നെ പത്രവാർത്തകളിൽ ഇവർ ഏറെ നിറഞ്ഞുനിന്നിരുന്നു.
മദ പാടിലായിരുന്ന ആനയെ കൽപ്പാത്തി ചാത്തപ്പുരത്ത് കെട്ടിരിക്കുകയായിരുന്നു. ഈ സമയത്ത് ആനയ്‌ക്ക് പാദരോഗം തുടങ്ങി. മദപ്പാടിലായതിനാൽ ചികിത്സിക്കാൻ കഴിയാതിരുന്നതാണ് മരണകാരണമായത്. ആസാമിൽ നിന്നും എത്തിച്ച ആനയാണ് ബാബു. 92 കാലഘട്ടം മുതൽ ആന ജയശ്രീയുടെ കൂടെയുണ്. പാവാടയും ഷര്‍ട്ടുമിട്ട് ജയശ്രീ ചാത്തപ്പുരം ബാബുവെന്ന ആനയുടെ ഉടമ മാത്രമായിരുന്നില്ല, അതിന്റെ പാപ്പാനും അമ്മയും കൂടപ്പിറപ്പും എല്ലാമായിരുന്നു. ഉത്സവപ്പറമ്പുകളില്‍ എഴുന്നെള്ളിപ്പിന് പുരുഷാരവങ്ങള്‍ക്കിടയിലൂടെ ആനയുടെ കൊമ്പും പിടിച്ച് നടന്നുവരുന്ന സ്ത്രീയെ അറിയാത്തവരായി ആരുമുണ്ടായിരുന്നില്ല.
ജയശ്രീയുടെ ഒരു വിളിയില്‍ത്തന്നെ അനുസരണയുള്ള കുട്ടിയെപ്പോലെ ബാബു ഓടിയെത്തുമായിരുന്നു. കുളിപ്പിക്കുന്നതും തീറ്റുന്നതും എല്ലാം ജയശ്രീയായിരുന്നു. രാവിലെ എഴുന്നേറ്റ് തീറ്റയും വെള്ളവും കൊടുക്കുന്നത് മുതല്‍ രാത്രി ഗുഡ്‌നൈറ്റ് പറഞ്ഞ് ഉറങ്ങാന്‍ പോകുന്നതുവരെയും ജയശ്രീ ഒപ്പമുണ്ടാവും. ജയശ്രീ പറയുന്നതിന് പ്രത്യേക ശബ്ദത്തില്‍ ബാബു മറുപടിയും പറയും. എത്ര കുറുമ്പുകാണിച്ചാലും ജയശ്രീക്ക് മുന്നില്‍മാത്രമാണ് അടങ്ങി നില്‍ക്കാറ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: