കൊച്ചി: സീസണില്‍ അപ്രതീക്ഷിതമായെത്തിയ കാലവര്‍ഷത്തെ തുടര്‍ന്ന് റിക്കാര്‍ഡുകള്‍ തിരുത്തിക്കുറിച്ചു പ്രീമണ്‍സൂണ്‍ സീസണ്‍ എന്ന വേനല്‍മഴക്കാലം. മൂന്നു മാസത്തിനിടെ ആകെ 77.64 സെ.മീ. മഴ പെയ്തപ്പോള്‍ മേയില്‍ മാത്രം 59 സെ.മീ. മഴ കിട്ടി. പ്രീമണ്‍സൂണ്‍ കാലത്തെ ഏറ്റവും കൂടിയ കണക്കാണിത്. ഇതിനു മുമ്പ് 2004ല്‍ 76.5 സെ.മീറ്ററും 2021ല്‍ 75.2 സെ.മീറ്ററും മഴ ലഭിച്ചതായിരുന്നു റിക്കാര്‍ഡുകള്‍.
കഴിഞ്ഞവര്‍ഷം 50 സെ.മീ. മഴയാണ് ലഭിച്ചത്. ഇൗ സീസണില്‍ ലഭിച്ച മഴയുടെ 75% പെയ്തത് മേയിലായിരുന്നു. അതില്‍ തന്നെ 75% ലഭിച്ചത് എട്ടു ദിവസത്തിനിടെ. ഇത്തവണത്തെ മേയും റിക്കാര്‍ഡുകള്‍ തിരുത്തി മുന്നിലാണ്. ഏറ്റവും പുതിയ കണക്കു പ്രകാരം മേയില്‍ 58.4 സെ.മീ. മഴയാണ് ലഭിച്ചത്. 2004ല്‍ 61.5 സെ.മീ. മഴ ലഭിച്ചതാണ് ചരിത്രത്തിലെ ഏറ്റവും കൂടിയ മേയ് മഴ.
വിവിധ ജില്ലകളില്‍ മാര്‍ച്ച് ഒന്നു മുതല്‍ മേയ് 31 വരെയുള്ള സീസണില്‍ ലഭിച്ചത് ഇരട്ടി മുതല്‍ നാലരട്ടി വരെ മഴയാണ്. സംസ്ഥാനത്താകെ 116 ശതമാനം മഴ കൂടി. കണ്ണൂരില്‍ 26 സെ.മീ. ലഭിക്കേണ്ട സ്ഥാനത്ത് 107 സെ.മീ. മഴയാണ് പെയ്തത്, 315 ശതമാനം മഴ ഇവിടെ കൂടി. കാസര്‍കോട് 26.3 സെ.മീ. ലഭിക്കേണ്ട സ്ഥാനത്ത് 77 സെ.മീ. മഴയാണ് ലഭിച്ചത്, 193 ശതമാനം മഴ കൂടി.
കോഴിക്കോട്-185, പാലക്കാട്-178, വയനാട്-136, മലപ്പുറം-132, തൃശ്ശൂര്‍- 127, കോട്ടയം-115, ഇടുക്കി-76, തിരുവനന്തപുരം-73, പത്തനംതിട്ട-66, എറണാകുളം-64, കൊല്ലം-62, ആലപ്പുഴ-49 ശതമാനം വീതം എന്നിങ്ങനെ മഴ കൂടി. വേനല്‍ക്കാലത്ത് സാധാരണയായി കൂടുതല്‍ മഴ ലഭിക്കേണ്ടത് മധ്യ-തെക്കന്‍ ജില്ലകളിലാണ്. ഇത്തവണ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഇരട്ട ന്യൂനമര്‍ദം എത്തിയതോടെ വടക്കന്‍ ജില്ലകളില്‍ മഴ കനക്കുകയായിരുന്നു. കഴിഞ്ഞ എട്ടു ദിവസത്തിനിടെ വടക്കന്‍ ജില്ലകളില്‍ പരക്കേ 50 മുതല്‍ 100 സെ.മീ. വരെ മഴ പെയ്തിറങ്ങി. കുറ്റിയാടിയില്‍ 100 സെ.മീ. മഴയും ഈ ദിവസങ്ങളില്‍ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക