തൊണ്ണൂറ്റാറ് ദേശങ്ങളുടെ തട്ടകത്തമ്മയായ ആമക്കാവ് ഭദ്രകാളി ക്ഷേത്രത്തിനു മുന്നില്‍ പഴക്കം നിര്‍ണ്ണയിക്കാനാവാത്ത ഒരു എരിഞ്ഞി മരമുണ്ട്. ഒരു വലിയ ചരിത്രത്തിന്റെ മൂകസാക്ഷിയായ ഈ വൃക്ഷം, തുഞ്ചത്തെഴുത്തച്ഛന്റെ ലൗകിക ജീവിതത്തിന്റെ ചരിത്രം പറയും. മലയാള ഭാഷാ പിതാവും ആദ്ധ്യാത്മികാചാര്യനുമായ തുഞ്ചത്തെഴുത്തച്ഛന്‍ ആമക്കാവ് ദേവീക്ഷേത്രത്തിനു സമീപമുള്ള എടപ്പാള്‍ എന്ന നായര്‍ ഭവനത്തില്‍ നിന്നു വിവാഹം ചെയ്തുവെന്നും അദ്ദേഹം മഹാഭാരതം തര്‍ജ്ജമ ചെയ്തപ്പോള്‍, അതില്‍ കുന്തീവാക്യത്തിന്റെ ഏതാനും ഭാഗമെഴുതിയത് തുഞ്ചത്തെഴുത്തച്ഛന്റെ മകളാണെന്നും സംസ്‌കൃത പണ്ഡിതന്‍ കെ.പി.നാരായണപിഷാരടി രേഖപ്പെടുത്തിയിട്ടുണ്ട്. എടപ്പാള്‍ എന്ന ഭവനത്തിലെ പെണ്‍കുട്ടിയെ എഴുത്തച്ഛന്‍ വിവാഹം ചെയ്തതായി ഭാഷാ സാഹിത്യചരിത്രത്തില്‍ ഉള്ളൂരും പറഞ്ഞതായി കാണാം. ഈ സൂചനകളും ആമക്കാവ് ക്ഷേത്രത്തിലെ എരഞ്ഞിത്തറയില്‍ ഒളിഞ്ഞിരിക്കുന്ന കഥകളും ചേര്‍ത്തുവയ്‌ക്കുമ്പോഴാണ് ആ ചരിത്രം വെളിപ്പെടുക. പാലക്കാട് ജില്ലയില്‍ നാഗലശ്ശേരി പഞ്ചായത്തിലെ പെരിങ്ങോട് ഗ്രാമത്തിലാണ് ആമക്കാവ് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിനു സമീപമാണ് എടപ്പാള്‍ എന്ന തറവാട്.
തുഞ്ചന്‍ ഗുരുകുലം എന്ന പേരിലാണ് പുരാതന കാലത്തു തന്നെ എടപ്പാള്‍ തറവാട് അറിയപ്പെടുന്നത്. ഈ വീട്ടുകാരെ എഴുത്തച്ഛന്‍മാര്‍ എന്നും വിളിക്കാറുണ്ട്. അത് എഴുത്തച്ഛനുമായുള്ള ബന്ധത്തെ തുടര്‍ന്നാണ്. വിജയദശമി ദിവസം ഗ്രന്ഥപൂജയും കുട്ടികളെ എഴുത്തിനിരുത്തലുമൊക്കെ കാലങ്ങളായി ഈ തറവാട്ടില്‍ നടക്കാറുണ്ട്. തുഞ്ചത്തെഴുത്തച്ഛന്റെ പരമ്പരകളെക്കൊണ്ട് ആദ്യക്ഷരം കുറിക്കാന്‍ ഓരോ വര്‍ഷവും ഒട്ടേറെ കുട്ടികളെ എടപ്പാള്‍ തറവാട്ടിലെത്തിക്കുന്നു. തുഞ്ചത്തെഴുത്തച്ഛന്‍ എടപ്പാള്‍ വീട്ടിലെ കന്യകയെ വിവാഹം ചെയ്തത് കൗതുകം നിറഞ്ഞതാണ്. തലമുറകളിലൂടെ പകര്‍ന്നു വന്ന വാമൊഴി ചരിത്രമാണത്. എടപ്പാള്‍ തറവാട്ടിലെ അംഗങ്ങള്‍ കൈമാറി സൂക്ഷിക്കുന്ന വംശ ചരിത്രം. ശങ്കരാചാര്യര്‍ക്കുശേഷം കേരളത്തില്‍ അവതരിച്ച ആചാര്യനാണ് തുഞ്ചത്തെഴുത്തച്ഛന്‍ എന്നാണ് കെ.പി. നാരായണ പിഷാരടിയുടെ അഭിപ്രായം.
ശ്രീചക്ര ഉപാസകനായിരുന്നു തുഞ്ചത്തെഴുത്തച്ഛന്‍. ശാക്തേയ വിധികളിലൂടെ പരാശക്തിയുടെ ഭക്തനായ എഴുത്തച്ഛന്‍ ഒരിക്കല്‍ ആമക്കാവ് ക്ഷേത്രത്തിലെത്തി. ഒരു മണ്ഡലക്കാലം ഭദ്രകാളിയെ ഉപാസിക്കുകയായിരുന്നു ലക്ഷ്യം. തൃക്കണ്ടിയൂരിലെ തുഞ്ചന്‍ പറമ്പില്‍ നിന്ന് ആമക്കാവ് ദേവീക്ഷേത്രത്തിലേക്ക് 44 കിലോമീറ്റര്‍ ദൂരമുണ്ട്. തുഞ്ചത്തെ പറമ്പിലുള്ള എഴുത്തുകളരിയുടെ നടത്തിപ്പും മണ്ഡപത്തിലെ ദേവതകള്‍ക്കു വിളക്ക് വെപ്പും ശിഷ്യന്‍ സൂര്യനാരായണനെ ഏല്‍പ്പിച്ചിട്ടാണ് തുഞ്ചത്തെഴുത്തച്ഛന്‍ ആമക്കാവിലേക്ക് തിരിച്ചത്. ആമക്കാവ് ദേവീക്ഷേത്രത്തിലെത്തിയ എഴുത്തച്ഛന്‍ ക്ഷേത്രമുറ്റത്തെ എരഞ്ഞി മരച്ചുവട്ടിലിരുന്ന് ദേവിയെ ഭജിച്ചു. വിശാലമായ വയല്‍ക്കരയിലാണ് ആമക്കാവ് ക്ഷേത്രം. ആലമക്കാവ് ലോപിച്ചാണ് ആമക്കാവ് ആയത് എന്നാണ് സ്ഥലനാമ ചരിത്രം. ക്ഷേത്രത്തിന്റെ മുന്‍വശത്തുള്ള വയലിനും അപ്പുറത്താണ് പൂമുള്ളിമന. പെരിങ്ങോട് ഗ്രാമത്തിലെ പ്രമുഖ നായര്‍ തറവാട് ‘എടപ്പാളെ’ എന്നാണിത് അറിയപ്പെട്ടിരുന്നത്. ക്ഷേത്രത്തിന്റെ നടത്തിപ്പിന്റെ ചുമതല തൊഴുക്കാട്ട് നമ്പ്യാര്‍ക്കായിരുന്നു. നാലുകെട്ടും കൃഷിയിടങ്ങളുമൊക്കെയുള്ളതായിരുന്നു എടപ്പാളെ തറവാട്. ആമക്കാവ് ക്ഷേത്രത്തിന്റെ മുന്നിലുള്ള എരിഞ്ഞി മരച്ചുവട്ടിലിരുന്ന് ഭജിക്കുന്ന തേജസ്വിയായ തുഞ്ചത്തെഴുത്തച്ഛന്‍ ഗ്രാമീണര്‍ക്ക് കൗതുകമായി. ഒരു മണ്ഡലം ഭജനം കഴിഞ്ഞ് തൃക്കണ്ടിയൂരിലേക്ക് മടങ്ങും വഴി തുഞ്ചത്തെഴുത്തച്ഛന്‍ എടപ്പാളെ തറവാട്ടില്‍ കയറി. ഒരു കോപ്പ ദാഹജലം ചോദിച്ചാണ് കയറിച്ചെന്നത്. അവിടത്തെ കാരണവര്‍ എഴുത്തച്ഛനോട് ഇവിടം വിട്ടു പോകരുതെന്നും തന്റെ പുത്രിയെ പത്‌നിയായി സ്വീകരിച്ച് ഈ വീട്ടില്‍ കഴിയണമെന്നും അപേക്ഷിച്ചു. ജാതക വിധിപ്രകാരമുള്ള ലൗകിക ജീവിതം തുടങ്ങാനുള്ള സമയമായെന്നു മനസിലാക്കിയ തുഞ്ചത്തെഴുത്തച്ഛന്‍ ആ വീട്ടിലെ കന്യകയെ പത്‌നിയാക്കി അവിടെത്തന്നെ ജീവിച്ചു.
പനയോലക്കീറുകളില്‍ ഉരയുന്ന എഴുത്തച്ഛന്റെ നാരായത്തിന്റെ മര്‍മ്മരം എടപ്പാളെ വീടിന്റെ ഹൃദയതാളമായി. പത്‌നീ ഗൃഹത്തില്‍ ജീവിക്കുന്ന കാലത്താണ് അദ്ദേഹം ദേവീമാഹാത്മ്യം കിളിപ്പാട്ടു രചിച്ചതെന്നാണ് നാരായണ പിഷാരടിയുടെ നിരീക്ഷണം. ചിന്താരത്‌നം കിളിപ്പാട്ടിന്റെ രചനയും ഇവിടെ വച്ചായിരുന്നു. എഴുത്തച്ഛന്‍ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ പത്‌നി പിറകില്‍ വന്ന് ഭര്‍ത്താവ് എന്താണ് എഴുതുന്നതെന്നറിയാന്‍ കൗതുകത്തോടെ നോക്കിനില്‍ക്കും. ചിന്താരത്‌നം കിളിപ്പാട്ടിന്റെ തുടക്കം ഇങ്ങനെയാണ്:
‘പരമാനന്ദപദം കാണ്‍മതിന്നാശയോടു –
മരികേ വന്നു വിനയാന്വിത വക്ത്രത്തോടും
മരുവും സുമംഗലേ! നിന്നുടെ മനോരഥ-
മറിഞ്ഞീടിനേനഹമെന്നതുമല്ല മേന്മേല്‍
വളര്‍ന്നീടുന്ന ഭക്തിവിശ്വാസം കണ്ടുമുള്ളില്‍
തെളിഞ്ഞു നന്നായിനിക്കേറ്റവും ധന്യ-ശീലേ
അറിഞ്ഞീടണം പാരതത്വമെന്നുള്ളം – തന്നില്‍
നിറഞ്ഞു ഭക്തി ശ്രദ്ധയുണ്ടായ് വന്നതു –
മോര്‍ത്താല്‍
കുറഞ്ഞൂ നിനക്കു പാപങ്ങളെന്നറിഞ്ഞീ-
ടാമുയര്‍ന്നുവരും പുണ്യജാലവുമിനിമേലില്‍ ‘
ഇത് എഴുത്തച്ഛന്‍ പത്‌നിക്ക് നല്‍കിയ തത്വോപദേശമാണെന്നാണ് പണ്ഡിതരുടെ അഭിപ്രായം. ഏകാദശി മാഹാത്മ്യം, വില്വാദ്രി മാഹാത്മ്യം എന്നീ രചനകളും എഴുത്തച്ഛന്‍ പത്‌നീ ഗൃഹത്തില്‍ വച്ചാണ് രചിച്ചത്. ഇതിനിടെ കാരണവരും അദ്ദേഹത്തിന്റെ പത്‌നിയും കാലയവനിക പ്രാപിച്ചു. എഴുത്തച്ഛന് ഒരു പെണ്‍കുട്ടി ജനിച്ചു. ചിരുതേയി(ശ്രീദേവി ) എന്നാണ് പേരിട്ടത്. കുഞ്ഞ് കൗമാരത്തിലേയ്‌ക്കു പ്രവേശിച്ച ഘട്ടത്തില്‍ എഴുത്തച്ഛന്റെ പത്‌നി മരണമടഞ്ഞു. തുഞ്ചത്താചാര്യന്റെ ലൗകിക ജീവിതം അതോടെ അവസാനിച്ചു. എടപ്പാളെ വീടുപൂട്ടി താക്കോല്‍ തൊഴുക്കാട്ട് നമ്പ്യാരെ ഏല്‍പ്പിച്ച് എഴുത്തച്ഛന്‍ മകളേയും കൂട്ടി തൃക്കണ്ടിയൂരിലേക്ക് മടങ്ങി. ഏതാണ്ട് ഒരു വ്യാഴവട്ടക്കാലം തുഞ്ചത്തെഴുത്തച്ഛന്‍ എടപ്പാളെ വീട്ടിലാണ് വസിച്ചത്. തുഞ്ചത്തെ പറമ്പിലേതുപോലെ എടപ്പാളെ തറവാട്ടില്‍ എഴുത്തുപളളിക്കൂടവും അദ്ദേഹം സ്ഥാപിച്ചിരുന്നു. ഉപാസനാ ദേവത ആമക്കാവിലമ്മയുമായി. ജീവിത സായാഹ്നത്തില്‍ സംന്യാസം സ്വീകരിക്കാന്‍ തുഞ്ചത്തെഴുത്തച്ഛന്‍ തീരുമാനിച്ചു. അക്കാലത്ത് ശൂദ്രന് സംന്യാസം നല്‍കുന്ന പദ്ധതി കേരളത്തിലുണ്ടായിരുന്നില്ല.

വേദവും വേദാന്തങ്ങളും അഭ്യസിച്ചത് തഞ്ചാവൂരില്‍ നിന്നായിരുന്നു. മകള്‍ ചിരുതേയിയെ ശിഷ്യന്‍ സൂര്യനാരായണനെ ഏല്‍പ്പിച്ചിട്ട് എഴുത്തച്ഛന്‍ തഞ്ചാവൂരിലേക്ക് പോയി. അവിടെ നിന്നു സംന്യാസം സ്വീകരിച്ച് രാമാനന്ദ സ്വാമികള്‍ എന്ന പേരോടെ കേരളത്തിലേക്ക് മടങ്ങി. ആളിയാര്‍ വഴി ചിറ്റൂരിലെത്തിയ രാമാനന്ദ സ്വാമികളുടെ മടക്കം അതീവ ദുഃഖിതനായിട്ടായിരുന്നു. തഞ്ചാവൂരില്‍ വച്ച് എഴുത്തച്ഛന്റെ മനസ്സില്‍ ദുഃഖത്തിന്റെ വേലിയേറ്റമുണ്ടാവാന്‍ കാരണമെന്തായിരുന്നുവെന്ന് വ്യക്തമല്ല. ചിറ്റൂര്‍ പുഴയോരത്തെ ഒരു ശിലയില്‍ ഇരുന്ന് രാമാനന്ദ സ്വാമികള്‍ ധ്യാനനിരതനായി തന്റെ ദുഃഖമകറ്റി. ചിറ്റൂര്‍ പുഴയ്‌ക്ക് ശോകനാശിനി എന്ന പേരു വന്നത് എഴുത്തച്ഛന്‍ ധ്യാനമിരുന്നതിനു ശേഷമാണ്. ചിറ്റൂര്‍പുഴയും പ്രാന്തപ്രദേശങ്ങളും ഇഷ്ടപ്പെട്ട തുഞ്ചത്തെഴുത്തച്ഛന്‍ ശേഷിച്ച കാലം അവിടെ ജീവിക്കാന്‍ ആഗ്രഹിച്ചു. രാമാനന്ദ സ്വാമികള്‍ തുഞ്ചത്ത് സ്വാമിയാര് എന്ന പേരിലും അറിയപ്പെട്ടിരുന്നു. ചിറ്റൂരിലെ എഴുവത്ത് വീട്ടിലെത്തി ഭിക്ഷ സ്വീകരിച്ച തുഞ്ചത്ത് സ്വാമിയാര് എഴുവത്ത് ഗോപാല മേനോന്റെ സഹായത്തോടെ ചമ്പത്ത് മന്നാടിയാരില്‍ നിന്ന് ആയിരം പണം നല്‍കിയിട്ടാണ് ചിറ്റൂര്‍ പുഴയോടു ചേര്‍ന്ന് ഭൂമി വാങ്ങിയത്. ഇവിടെ അദ്ദേഹം ശിവക്ഷേത്രം, ശ്രീരാമ ക്ഷേത്രം, ബ്രാഹ്‌മണ ഗൃഹങ്ങള്‍, മഠം എന്നിവ നിര്‍മ്മിച്ചു. തുഞ്ചത്ത് സ്വാമിയാരില്‍ നിന്നു പില്‍ക്കാലത്ത് സംന്യാസം സ്വീകരിച്ച് വലിയ കോപ്പ സ്വാമികള്‍ എന്ന പേരില്‍ അറിയപ്പെട്ട എഴുവത്ത് ഗോപാലമേനോനായിരുന്നു ചിറ്റൂരിലെ ഗ്രാമം യാഥാര്‍ത്ഥ്യമാക്കാന്‍ ചുമതല. തുഞ്ചത്തു സ്വാമിയാര്‍ക്ക് കരുണാകരന്‍ എന്നു പേരുള്ള ഒരു ശിഷ്യനുമുണ്ടായിരുന്നു. അദ്ദേഹം വെറേയും ശിഷ്യന്മാര്‍ക്ക് സംന്യാസം നല്‍കിയിട്ടുണ്ട്. ചെറിയ കോപ്പ സ്വാമികള്‍ തുഞ്ചത്ത് സ്വാമിയാരുടെ മറ്റൊരു ശിഷ്യനാണ്. ഗ്രാമത്തിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കെ തുഞ്ചത്തുസ്വാമിയാര്‍ കുറച്ചുകാലം ശിവ ഭജനത്തിലായിരുന്നുവെന്ന ആരും അറിയാത്ത ഒരു ചരിത്രം കൂടിയുണ്ട്. മഹാഭാരതത്തില്‍ പറയുന്ന ഏകചക്ര ഗ്രാമമാണെന്ന് വിശ്വസിക്കപ്പെടുന്ന ഇന്നത്തെ മണ്ണാര്‍ക്കാട് താലൂക്കില്‍ കച്ചേരിപ്പറമ്പ് (ഒന്ന്) വില്ലേജില്‍ പോരുതല്‍ മലയുടെ ചുവട്ടിലാണ് തുഞ്ചത്ത് സ്വാമിയാര് ശിവഭജനം നടത്തി കഴിഞ്ഞിരുന്നത്. ബകനിഗ്രഹം നടന്നതായി കരുതുന്ന പോരുതല്‍ മലയില്‍ നിന്ന് അഞ്ച് ഫണങ്ങളുള്ള കൂറ്റന്‍ സര്‍പ്പത്തിന്റെ മാതൃകയില്‍ പഞ്ചശിരസ്സ് പാറ തെറിച്ചു നില്‍ക്കുന്നുണ്ട്. അതിനു ചുവട്ടില്‍ പ്രകൃത്യാ രൂപംകൊണ്ട ശിവലിംഗം മാതിരിയുള്ള കരിങ്കല്ലുമുണ്ട്.
അവിടെ എഴുത്തച്ഛന്‍ എഴുത്തുപള്ളിക്കൂടം സ്ഥാപിച്ചുവെന്നും പ്രദേശത്തെ ബ്രാഹ്‌മണ ബാലന്മാരെ വേദം പഠിപ്പിച്ചിരുന്നുവെന്നും വാമൊഴി ചരിത്രമുണ്ട്. ചിറ്റൂരിലെ ഗ്രാമവും ക്ഷേത്രവുമൊക്കെ പണി പൂര്‍ത്തിയായപ്പോള്‍ തുഞ്ചത്ത് സ്വാമിയാര്‍ ഇവിടെനിന്നു കുറേ ബ്രാഹ്‌മണരെ ചിറ്റൂരില്‍ കൊണ്ടുപോയി അവര്‍ക്ക് ഗ്രാമം ദാനം ചെയ്തു. തഞ്ചാവൂരില്‍ നിന്നും കുറേ കുടുംബങ്ങളെ ഗ്രാമത്തിലേക്ക് കൊണ്ടുവന്നു.
‘നാകസ്യാനൂനസൗഖ്യം’എന്ന കലിദിനത്തിലാണ്(കൊല്ലവര്‍ഷം 725 തുലാമാസം 13 ) ഗ്രാമം ദാനം ചെയ്തിട്ടുള്ളത്. തുഞ്ചത്തുസ്വാമിയാര്‍ ചിറ്റൂരില്‍ ഗ്രാമം തീര്‍ക്കുന്ന കാലത്ത് ശിവഭജനം നടത്തിയിരുന്ന കച്ചേരിപ്പറമ്പ് (ഒന്ന്) വില്ലേജിലുള്ള ബകമലയുടെ താഴ്‌വാരാത്തെ ശിവലിംഗവും പഞ്ചശിരസ്സും ഈ ലേഖകന്‍ നേരിട്ട് കണ്ടിട്ടുണ്ട്. ഇപ്പോള്‍ അത് വന്യമൃഗങ്ങളുടെ സാന്നിദ്ധ്യമുള്ളതും ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ അധീനതയിലുള്ള സ്ഥലമാണ്. എഴുത്തച്ഛന്‍ പുറ്റ് എന്ന പേരിലാണ് പ്രദേശം അറിയപ്പെടുന്നത്.
തുഞ്ചത്തുസ്വാമിയാരും പ്രദേശത്തെ ബ്രാഹ്‌മണരും തമ്മിലുള്ള ബന്ധം രൂഢമൂലമായിരുന്നു. തുഞ്ചത്തു സ്വാമിയാര്‍ ചിറ്റൂരിലേക്ക് പോയശേഷം അദ്ദേഹത്തിന്റെ സ്മരണയ്‌ക്ക് ഒരു ശില്‍പ്പി കളിമണ്ണില്‍ നിര്‍മിച്ചതാണ് ശില്‍പം. വനം കയറിവന്നതോടെ ആന ചവിട്ടി ഇപ്പോള്‍ ഇരിക്കുന്ന ഭാഗം മാത്രമെയുള്ളു. എല്ലാ വര്‍ഷവും തുലാമാസത്തിലെ വാവു ദിവസം ബകമല കയറുന്ന ഭക്തര്‍ മലയിറങ്ങിയാല്‍ എഴുത്തച്ഛന്‍ പുറ്റിനു മുന്നില്‍ വിളക്കുതെളിയിച്ച ശേഷം മുതലൂര്‍ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലേക്ക് പോകും. നൂറ്റാണ്ടുകള്‍ക്കു മുമ്പു സ്ഥാപിച്ച തുഞ്ചത്തു സ്വാമിയാരുടെ പൂര്‍ണ്ണകായ പ്രതിമ കുട്ടിക്കാലത്ത് കണ്ടവര്‍ ഇന്നുമുണ്ട്. താടിയും മുടിയും നീട്ടിവളര്‍ത്തി പത്മാസനത്തില്‍ ഇരിക്കുന്ന വിധത്തിലായിരുന്നുവത്രെ തുഞ്ചത്തു സ്വാമിയാരുടെ ശില്‍പ്പം. ശക്തിപൂജ, യോഗാഭ്യാസം, പുരാണ പാരായണം, കവിതയെഴുത്ത് എന്നിവയായിരുന്നു സ്വാമിയാരുടെ സംന്യാസജീവിതത്തിലെ ദിനചര്യകള്‍. അച്ഛനെ ശുശ്രൂഷിക്കാന്‍ മകളും ചിറ്റൂരിലെ മീത്തില്‍ എത്തിച്ചേര്‍ന്നു. മകള്‍ക്ക് സംസ്‌കൃതത്തില്‍ നല്ല വ്യുല്‍പ്പത്തി ഉണ്ടായിരുന്നു. അരിയിട്ട് മുടിചൂട് എന്ന ഒരു ഗ്രന്ഥം അദ്ദേഹത്തിന്റെ മകള്‍ ശ്രീദേവി രചിച്ചിട്ടുണ്ട്.
മഹാഭാരതം കിളിപ്പാട്ട് എഴുതി മുഴുമിപ്പിച്ചത് ചിറ്റൂര്‍മഠത്തില്‍ വച്ചാണ്. തുഞ്ചത്താചാര്യന്‍ പറഞ്ഞു കൊടുക്കും മകള്‍ എഴുതും. ഇതായിരുന്നു രീതി. ഒരിക്കല്‍ തുഞ്ചത്താചാര്യന്‍ ഗുരുമീത്തില്‍ ഇല്ലാത്ത നേരത്ത് മഹാഭാരതം സംഭവ പര്‍വ്വത്തിലെ കുന്തീവാക്യമെന്ന ഭാഗം മകളാണ് ഏഴുതിയത്. തിരിച്ചെത്തിയ തുഞ്ചത്താചാര്യന്‍ മകളെഴുതിയ ഭാഗം വായിച്ചു. തൃപ്തിയായില്ലെങ്കിലും മകളോടുള്ള സ്‌നേഹം നിമിത്തം ആ ഭാഗം അങ്ങനെതന്നെ കിടക്കട്ടെ എന്നു കരുതി തുടര്‍ന്നുള്ള ഭാഗങ്ങളാണ് എഴുതിയത്.
ചിറ്റൂര്‍ തുഞ്ചന്‍ മഠത്തില്‍ വച്ച് ധനുമാസത്തിലെ ഉത്രം നക്ഷത്രത്തിലാണ് തുഞ്ചത്തു സ്വാമിയാര്‍ സമാധി ആയത്. കൊല്ലവര്‍ഷം 670 മുതല്‍ 750 വരെയായി 80 വയസ്സുവരെ തുഞ്ചത്താചാര്യന്‍ ജീവിച്ചതായി കരുതുന്നു. സൂര്യനാരായണ്‍ തുഞ്ചത്താചാര്യന്റെ മകള്‍ ശ്രീദേവിയെ പത്‌നിയാക്കിയെന്നാണ് വിശ്വസിക്കുന്നത്. ഏതായാലും തുഞ്ചത്താചാര്യന്റെ വംശപരമ്പര ശ്രീദേവിലൂടെ ഇന്നും തുടരുന്നു. ഇതിന് ആധാരമായ പൂര്‍ണ്ണ രേഖ ലഭ്യമല്ല. 1875 ല്‍ ജീവിച്ചിരുന്ന കുട്ടിപ്പൊന്നമ്മയില്‍ നിന്നു മാത്രമെ തുഞ്ചത്താചാര്യന്റെ വംശ പാരമ്പര്യത്തിന്റെ വിവരങ്ങള്‍ ലഭിക്കുന്നുള്ളു. 1875നു ശേഷമുള്ള വംശാവലി പരിശോധിച്ചാല്‍, ആചാര്യന്റെ മകളുടെയും ശിഷ്യരുടേയുമൊക്കെ പേരുകളാണ് ഇട്ടിരിക്കുന്നതെന്നു കാണാം. ശ്രീദേവി, കോപ്പ നായര്‍, ശങ്കരന്‍ തുടങ്ങിയവയാണ് ആ പേരുകള്‍. തുഞ്ചത്താചാര്യന്റെ വംശപരമ്പരയില്‍ പെട്ട ആരും ഇക്കാലത്ത് സാഹിത്യകാരന്മാരോ പണ്ഡിതരോ അല്ല. ഇന്നു ജീവിച്ചിരിക്കുന്ന ഗോപാലകൃഷ്ണന്‍ ആദ്ധ്യാത്മിക പ്രവര്‍ത്തനത്തില്‍ സജീവമാണ്. പെരിങ്ങോട് കേന്ദ്രീകരിച്ചുള്ള പ്രമുഖ ജ്യോതിഷികള്‍ ആധാരമാക്കുന്ന ഗ്രന്ഥങ്ങളുടെ കര്‍ത്താക്കള്‍ തുഞ്ചത്താചാര്യന്റെ പരമ്പരയില്‍ പെട്ടവര്‍ രചിച്ചതാണ്. തുഞ്ചത്താചാര്യന്റെ പരമ്പരകള്‍ പേരിനോടൊപ്പം എഴുത്ത എന്നുചേര്‍ത്തിരുന്നു. രാമനെഴുത്തച്ഛന്‍, കോപ്പനെഴുത്തച്ഛന്‍, കൃഷ്ണനെഴുത്തച്ഛന്‍ എന്നിവര്‍ ജ്യോതിഷത്തില്‍ അഗ്രഗണ്യരായിരുന്നു.
കോപ്പനെഴുത്തച്ഛന്‍ മരണം കണക്കാക്കി പറയല്‍, കളവു കണ്ടു പിടിക്കല്‍ എന്നീ ശാസ്ത്രങ്ങളില്‍ പ്രമുഖനായിരുന്നു. ചോര ശാസ്ത്രം എന്ന ഗ്രന്ഥം കോപ്പനെഴുത്തച്ഛന്‍ രചിച്ചിട്ടുണ്ട്. കൃഷ്ണനെഴുത്തച്ഛന്‍ പൊന്നാനിയിലെ മീന്‍ ചാപ്പയിലെ ജോലിക്കാരന്‍ കൂടിയായിരുന്നു. കണ്ണിന് ദീനം വന്നതോടെ മനംനൊന്ത് തീര്‍ത്ഥാടനത്തിനിറങ്ങി. പിന്നെ തിരിച്ചുവന്നിട്ടില്ല. തുഞ്ചത്താചാര്യനും പരമ്പരകളും എഴുതിയ നിരവധി താളിയോല ഗ്രന്ഥങ്ങള്‍ എടപ്പാള്‍ തറവാട്ടിലുണ്ടായിന്നു. ബ്രിട്ടീഷ് ഭരണകാലത്ത് വാറണ്ടോടെ കുറേയേറെ ഗ്രന്ഥങ്ങള്‍ കൊണ്ടുപോയി. ഒരുപക്ഷെ, തുഞ്ചത്താചാര്യന്‍ എഴുതിയതും നമുക്ക് അറിയാത്തതുമായ നിരവധി ഗ്രന്ഥങ്ങള്‍ മലയാളത്തിനു നഷ്ടപ്പെട്ടതായി കരുതേണ്ടതുണ്ട്. അവശേഷിച്ച ജ്യോതിഷത്തിന്റെ അമൂല്യ ഗ്രന്ഥങ്ങളും എടപ്പാളെ ഗോപാലന്‍ നായരില്‍ നിന്നു കൊണ്ടുപോയി. ഇനി ഒമ്പത് ഗ്രന്ഥങ്ങളും ഒരു എഴുത്താണിയും മാത്രമേ അവശേഷിക്കുന്നുള്ളു. അവ എല്ലാ നവരാത്രിക്കാലത്തും തറവാട്ടില്‍ പൂജ ചെയ്ത് ആരാധിക്കും. രാമായണം, മഹാഭാരതം, ജ്യോതിഷം എന്നിവയാണ് പ്രസ്തുത ഗ്രന്ഥങ്ങള്‍.
തുഞ്ചത്താചാര്യന്റെ പരമ്പരയില്‍ പെട്ടവര്‍ ഇന്ന് ഒമ്പത് വീടുകളിലായി ജീവിക്കുന്നു. ഋഷി തുല്യനായി ജീവിക്കുന്ന എടപ്പാളെ ഗോപാലകൃഷ്ണന്‍ കൈപ്പഞ്ചേരിയിലാണ് താമസം. ഇവിടെ തകര്‍ന്നു നാമാവശേഷമായതും പൂമുള്ളി മനയുടെ ഊരാണ്മയിലുള്ളതുമായ ഒരു മഹാക്ഷേത്രം ഇദ്ദേഹം പുനരുദ്ധാരണം ചെയ്തിട്ടുണ്ട്. തറവാട് പഴയ കാലത്ത് നാലുകെട്ടായിരുന്നു. പിന്നീട് പൊളിച്ച് ടെറസിന്റേതാക്കി. തറവാട്ടില്‍ ഗോപാലകൃഷ്ണന്റെ ജ്യേഷ്ഠന്‍ കുട്ടിനാരായണനും കുടുംബവുമാണ് താമസിക്കുന്നത്. തുഞ്ചത്താചാര്യന്‍ ജനിച്ച തൃക്കണ്ടിയൂരില്‍ തുഞ്ചന്‍ പറമ്പും സ്മാരകവുമുണ്ട്.സമാധി സ്ഥലമായ ചിറ്റൂരിലും ഗുരുമഠമുണ്ട്. ഏറെക്കാലം ലൗകിക ജീവിതം നയിക്കുകയും ഗ്രന്ഥരചന നിര്‍വ്വഹിക്കുകയും ചെയ്ത എടപ്പാളെ തറവാടുമായി ബന്ധപ്പെട്ട് ഒരു സ്മാരകമില്ലാത്തത് വലിയ കുറവു തന്നെയായിരുന്നു. വിജയദശമിക്ക് എഴുത്താണിയും ഗ്രന്ഥങ്ങളും പൂജിക്കുക, കുട്ടികളെ എഴുത്തിനിരുത്തുക എന്നിവയൊക്കെ കാലങ്ങളായി ചെയ്തുവരുന്നുണ്ടെങ്കിലും തുഞ്ചന്‍ ഗുരുകുലം ലോകം അറിയുന്ന വിധത്തിലേക്ക് ഉയര്‍ന്നു കാണാന്‍ ആഗ്രഹിച്ച ഒരു കാരണവരായിരുന്നു എടപ്പാളെ ഗോപി നായര്‍. നാട്ടില്‍ ഇല്ലാതിരുന്ന ഗോപാലകൃഷ്ണന്‍ തിരിച്ചു വന്ന ശേഷമാണ് മുള പൊട്ടിയ ആഗ്രഹത്തിന്റെ സഫലീകരണത്തിന് സാദ്ധ്യതയുണ്ടായത്.

ഒരു സ്വപ്‌നം സഫലമാകാന്‍
എടപ്പാളെ കുടുംബം തുഞ്ചത്താചാര്യന്റെ പേരില്‍ ഒരു ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. തറവാട്ടുവീടിനോടു ചേര്‍ന്ന് 2018ല്‍ ഒരു സ്മാരകം ഉണ്ടാക്കി. അതില്‍ തുഞ്ചത്താചാര്യന്റെ മനോഹരമായ ശില്‍പ്പം സ്ഥാപിച്ചു. ദിവസേന വിളക്കു വെക്കുന്നുണ്ട്. കെട്ടിടത്തിനു മുകളില്‍ തുഞ്ചന്‍ സ്മാരക ഗ്രന്ഥാലയവും സ്ഥാപിച്ചു. ഗ്രന്ഥാലയത്തില്‍ അഞ്ഞൂറിലേറെ പുസ്തകങ്ങളുണ്ട്. 2018 ഒക്ടോബര്‍ 18ന് സ്വാമി നിഗമാനന്ദ തീര്‍ത്ഥപാദരാണ് തുഞ്ചന്‍ പ്രതിമ ഉദ്ഘാടനം ചെയ്തത്. ആമക്കാവ് തുഞ്ചന്‍ ഗുരുകുലം ഇപ്പോള്‍ അറിയപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. ഇതു കൊണ്ടൊന്നും എടപ്പാളെ ഗോപാലകൃഷ്ണന്‍ തൃപ്തനല്ല. അദ്ദേഹത്തിന്റെ മനസ്സില്‍ വലിയൊരു പദ്ധതിയുണ്ട്. അത് എപ്പൊളെ വീട്ടുകാര്‍ മാത്രം വിചാരിച്ചാല്‍ നടക്കില്ല. മലയാളികള്‍ ഒന്നടങ്കം സഹായിച്ചാല്‍ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാവും. അതെന്താണെന്നല്ലേ? മോക്ഷത്തിനു ഭക്തി സിദ്ധൗഷധമെന്ന് ഉദ്‌ഘോഷിച്ച മഹാനാണ് തുഞ്ചത്താചാര്യന്‍. അദ്ദേഹത്തിന്റെ ജീവിത ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കാനുള്ള വിവിധ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. തുഞ്ചത്താചാര്യന്റെ കാലത്തുണ്ടായിരുന്ന എഴുത്തുകളരിയൊക്കെ കൈമാറ്റങ്ങളിലൂടെ നഷ്ടപ്പെട്ടിരിക്കുന്നു. തറവാടിന് തൊട്ടു മുന്നിലെ ഭൂമി ട്രസ്റ്റിന്റെ പേരില്‍ വിലയ്‌ക്ക് വാങ്ങണം. അവിടെ സാംസ്‌കാരികസദസ്സുകള്‍, വേദ പഠനങ്ങള്‍, സനാതന ധര്‍മ്മബോധന ക്ലാസുകള്‍ തുടങ്ങിയവയൊക്കെവേണം. മലയാളികളുടെ സമക്ഷം ഈ പദ്ധതി മുന്നോട്ടു വയ്‌ക്കുമ്പോള്‍, സുമനസ്സുകള്‍ തുഞ്ചത്താചാര്യന്റെ ഈ വംശവൃക്ഷത്തെ സഹായിക്കാന്‍ വരുമെന്ന പ്രതീക്ഷയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: