അഹല്യബായ് ഹോള്‍ക്കറുടെ 300-ാം ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച മഹിളാ സശക്തീകരണ മഹാസമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹല്യബായിയുടെ പ്രതിമയെ വണങ്ങുന്നു
ഭോപ്പാല്‍: ഭാരതത്തിന്റെ നാരീശക്തിയെ വെല്ലുവിളിച്ച് പാകിസ്ഥാനിലെ ഭീകരര്‍ സ്വയംനാശം വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരര്‍ ഭാരതത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളെ കടന്നാക്രമിക്കുകയും ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഭാരതത്തിന്റെ ഏറ്റവും വലിയ വിജയകരമായ നടപടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകമാതാ റാണി അഹല്യബായ് ഹോള്‍ക്കറുടെ 300-ാം ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച മഹിളാ സശക്തീകരണ മഹാസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
പഹല്‍ഗാമില്‍ ഭീകരര്‍ രക്തം ചിന്തുക മാത്രമല്ല, ഭാരതത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളെ ആക്രമിക്കുകയും ചെയ്തു. അവര്‍ രാജ്യത്തെ, സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുകയും നാരീശക്തിയെ വെല്ലുവിളിക്കുകയും ചെയ്തു. ഇത് ഭീകരര്‍ക്കും അവരുടെ സ്പോണ്‍സര്‍മാര്‍ക്കും നാശത്തിനുള്ള കാരണമായി. ഭാരത സൈന്യം ഭീകര കേന്ദ്രങ്ങള്‍ നാമാവശേഷമാക്കി. ഓപ്പറേഷന്‍ സിന്ദൂര്‍ ഭാരതത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലുതും വിജയകരവുമായ തീവ്രവാദ വിരുദ്ധ നടപടിയാണ്.
പാകിസ്ഥാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍ പോലും നമ്മുടെ സൈന്യം കടന്നുചെന്ന് തീവ്രവാദികളുടെ താവളങ്ങള്‍ തകര്‍ത്തു. ഭാരതത്തിനു നേരേ വീണ്ടും ആക്രമണത്തിന് മുതിര്‍ന്നാല്‍ ഭീകരര്‍ക്കും അവരെ പിന്തുണയ്‌ക്കുന്നവര്‍ക്കും വലിയ വില നല്‌കേണ്ടി വരും. പാകിസ്ഥാന്റെ നിഴല്‍യുദ്ധം ഇനി വച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശം ഓപ്പറേഷന്‍ സിന്ദൂറിലൂടെ നല്കിക്കഴിഞ്ഞു. ഭാരതം അതിന്റെ അതിര്‍ത്തിക്കുള്ളിലെ ഭീഷണികളെ ഇല്ലാതാക്കുക മാത്രമല്ല, ഭീകരരെ പിന്തുണയ്‌ക്കുന്നവര്‍ ആരായാലും അതിന് വലിയ വില നല്‌കേണ്ടി വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂര്‍ ഭാരതത്തിന്റെ നാരീശക്തിയുടെ കരുത്തിന്റെയും ധീരതയുടെയും സാക്ഷ്യമാണ്. ഓപ്പറേഷന്‍ സിന്ദൂറിനിടെ ബിഎസ്എഫിന്റെ നാരീശക്തി ഭാരതത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുകയും ശക്തമായ തിരിച്ചടി നല്കുകയും ചെയ്തു. ജമ്മു മുതല്‍ പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് വരെ ബിഎസ്എഫ് വനിതാ ഉദ്യോഗസ്ഥരുടെ വലിയൊരു വിഭാഗം മുന്‍നിരയിലുണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിര്‍ത്തി കടന്നുള്ള വെടിവയ്‌പ്പിനെതിരേ അവര്‍ നടത്തിയ ധീരമായ പ്രതികരണത്തെയും കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകളിലും ശത്രുക്കളുടെ താവളങ്ങള്‍ ഇല്ലാതാക്കുന്നതിലും അവര്‍ വഹിച്ച സജീവ പങ്കാളിത്തത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്ന് 17 വനിതാ കേഡറ്റുകളുടെ ആദ്യബാച്ചിന്റെ ബിരുദദാനം ഒരു ചരിത്ര നിമിഷമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുദ്ധവിമാനങ്ങള്‍ മുതല്‍ ഐഎന്‍എസ് വിക്രാന്ത് യുദ്ധക്കപ്പല്‍ വരെയുള്ള സംവിധാനങ്ങളില്‍ വനിതാ ഓഫീസര്‍മാര്‍ തങ്ങളുടെ ധൈര്യവും നേതൃത്വവും പ്രകടിപ്പിക്കുന്നുണ്ടെന്നും ഇത് ഭാരതസേനയില്‍ അവരുടെ പങ്ക് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശ് ഗവര്‍ണര്‍ മംഗുഭായ് സി. പട്ടേല്‍, മുഖ്യമന്ത്രി മോഹന്‍ യാദവ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക