കൊൽക്കത്ത : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പശ്ചിമ ബംഗാളിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി കൊൽക്കത്തയിലെത്തി. ശനിയാഴ്ച രാത്രി 10 മണിയോടെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാർ, സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് ശുഭേന്ദു അധികാരി, ബിജെപി നേതാക്കളായ അഗ്നിമിത്ര പോൾ, രാഹുൽ സിൻഹ എന്നിവരുൾപ്പെടെ വിവിധ നേതാക്കൾ സ്വീകരിച്ചു.
തുടർന്ന് അദ്ദേഹം ഞായറാഴ്ചയും തിങ്കളാഴ്ചയും നിരവധി പരിപാടികളിൽ പങ്കെടുക്കുകയും പല പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്യും. അതേ സമയം അമിത് ഷായുടെ സന്ദർശനത്തിൽ ബിജെപി നേതാക്കൾ ആവേശഭരിതരാണ്. 2026 ൽ നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ ബംഗാളിൽ സർക്കാർ രൂപീകരിക്കുന്നതിനെക്കുറിച്ചും അവർ സംസാരിച്ചു.
ഓപ്പറേഷൻ സിന്ദൂരിന് ശേഷം എല്ലാവരും അമിത് ഷായുടെ സന്ദർശനത്തെ സ്വാഗതം ചെയ്യുന്നുണ്ടെന്ന് സംസ്ഥാന നേതാവ് ലോകറ്റ് ചാറ്റർജി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദർശനത്തിൽ ആളുകൾ ആവേശത്തിലാണെന്ന് ബിജെപി എംപി സൗമിത്ര ഖാൻ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ വിജയിച്ചതിന് ശേഷം അമിത് ഷായുടെ ആദ്യ ബംഗാൾ സന്ദർശനമാണിത്.
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിനുള്ള പാർട്ടിയുടെ തന്ത്രത്തിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്തെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള റോഡ്മാപ്പ് അമിത് ഷാ ഞങ്ങൾക്ക് നൽകുമെന്നും ബംഗാൾ ബിജെപി പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ സുകാന്ത മജുംദാർ പറഞ്ഞു.
അതേ സമയം വടക്കൻ കൊൽക്കത്തയിലെ ഷിംല സ്ട്രീറ്റിലുള്ള സ്വാമി വിവേകാനന്ദന്റെ പൂർവ്വിക ഭവനവും ഷാ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വടക്കൻ ബംഗാൾ സന്ദർശനത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് അമിത് ഷായുടെ സന്ദർശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: